ന്യൂദല്‍ഹി: വ്യോമസേനയുടെ വിമാനങ്ങള്‍ തുരുതുരെപ്പറന്നു; അത് പക്ഷെ ജനാധിപത്യ സംരക്ഷണത്തിനായിരുന്നു. ബുള്ളറ്റുകള്‍ വന്നേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ ബാലറ്റുകള്‍ ഒന്നിനും കേടുപാടുണ്ടാകാതെ അവര്‍ ദൗത്യം നിര്‍വഹിച്ചു.
ബുള്ളറ്റുകള്‍ ഒന്നും ചെലവഴിക്കേണ്ടിയും വന്നില്ല. തെരഞ്ഞെടുപ്പു-വോട്ടെടുപ്പു നടപടികള്‍ പൂര്‍ത്തിയായ ജമ്മു കശ്മീരിലും ഛത്തീസ്ഗഢിലും വ്യോമസേനയുടെ പങ്ക് വളരെ വലുതായിരുന്നു, വിലയേറിയതും. നാളെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്.
കരയിലെ കാവല്ക്കാര് കരുതലോടെ നിന്നപ്പോള്‍, ആകാശംകാക്കുന്നവര് തലങ്ങും വിലങ്ങും പറക്കുകയായിരുന്നു. ആകെ പറന്നത് 160 മണിക്കൂറുകള്‍. 300 തവണയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വഹിച്ച്, തെരഞ്ഞടുപ്പുസാമഗ്രികളുമായി, സുരക്ഷാ ഉദ്യോഗസ്ഥന്മാരുമായി…..
വ്യോമസേന ഇതിനായി 25 ഹെലിപ്പാഡുകള് വിവിധ സ്ഥലങ്ങളില്‍ താല്കാലികാവശ്യത്തിനായി നിര്‍മ്മിച്ചു. സമുദ്രനിരപ്പില്‍നിന്ന് 6000 അടിമുതല്‍ 14,000 അടിവരെ ഉയരത്തില്‍ അവര്‍ ദൗത്യം നിര്‍വഹിച്ചു. ആള്‍ക്കൂട്ടത്തിനു നടുവിലും തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വരെ. ഇന്ഷാനില്, നവാപാഞ്ചിയില്, സോന്ദാറില്. കാര്‍ഗിലില്‍, സന്‍സ്കാറില്‍, ലഡാക്ക് മേഖലയില്‍.
യുദ്ധകാലത്തായിരിക്കും ഇത്രയേറെ വലിയ ദൗത്യം വ്യോമസേന സാധാരണ ഏറ്റെടുക്കുന്നത്. പക്ഷേ, സേനയെ സംബന്ധിച്ചിടത്തോളം യുദ്ധസമാനമായ കരുതലുകള്‍ എല്ലാം ഈ വേളയിലും വേണ്ടിയിരുന്നു.
തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന കശ്മീരില്‍ ഇത്രയും സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പു നടപടികള്‍ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നതേയില്ല. മാവോയിസ്റ്റുകള്‍ ആയുധമേന്തി നില്ക്കുന്ന ഝാര്‍ഖണ്ഡിലും. എന്തായാലും ഏറ്റെടുത്ത ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ വ്യോമസേന സന്തുഷ്ടരാണ്.
വ്യോമസേനയുടെ ഐഎഫ് എംഐ, 17 വി ഫൈവ്, എഎല്‍എച്ച്, ചീറ്റാ ഹെലി കോപ്റ്ററുകള്‍ എന്നിവയാണ് ഈ ദൗത്യത്തില്‍ പങ്കാളിയായത്. സേനാംഗങ്ങള്‍ക്ക് ഇത് മികച്ച അവസരവുമായി, അവരുടെ കഴിവു പ്രകടിപ്പിക്കാനും.
തെരഞ്ഞെടുപ്പു നടപടികള്‍ക്ക് ഏറെ നാള് മുമ്പുതന്നെ ഇതിനുള്ള പരിശീലനങ്ങളും പരിശോധനകളും നടത്തിയിരുന്നു. സേനയിലെ ഒരു യുവാംഗം പറഞ്ഞത്, തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ഒരവസരമാണ് നല്‍കിയത്. കടുത്ത സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണാത്ത കാഴ്ചകള്‍ ഞങ്ങള്‍ കശ്മീരില്‍ കണ്ടുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: