തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. സ്വന്തം പ്രതിമ വി.എസ്. തന്നെയാണ് അനാച്ഛാദനം ചെയ്തത്. ഭാരതത്തിലെ ആദ്യ മെഴുകു പ്രതിമാ ശില്‍പ്പിയും സെലിബ്രിട്ടി വാക്സ് മ്യൂസിയം എംഡിയുമായ സുനില്‍ കണ്ടല്ലൂരാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
കസേരയില്‍ ഇരിക്കുന്ന വി.എസ്സിന്റെ പ്രതിമയാണ് നിര്‍മ്മിച്ചത്. ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയ പ്രതിമയ്ക്ക് മൂന്നു ലക്ഷം രൂപ ചെലവായി. രണ്ടു മാസത്തിനു മുമ്പ് വി.എസ്സിനെ കണ്ട് ഫോട്ടോയും ശരീരത്തിന്റെ അളവ് എടുക്കുകയും ചെയ്തിരുന്നു. തന്റെ മെഴുകു പ്രതിമയ്ക്കൊപ്പം ഇരുന്നുകൊണ്ട് വി.എസ്. ഫോട്ടോയ്ക്ക് പോസ് ചെയ്തു.
പ്രതിമയെ കുറിച്ച് വിലയിരുത്തേണ്ടത് കാഴ്ചക്കാരുടെ കണ്ണുകളാണെന്ന് വി.എസ്. പറഞ്ഞു. പ്രതിമ ഇഷ്ടമായെന്നും വി.എസ്സിനെ പോലെത്തന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ എങ്കില്‍ എനിക്കും ഇഷ്ടമായെന്ന കമന്റ് പറയാനും വി.എസ്. മറന്നില്ല.
വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയം മുതല്‍ മെഴുകു പ്രതിമ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍, വി.എസ്സിന്റെ തിരക്കുകൊണ്ട് അത് നടക്കാതെ പോയി. കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന സെലിബ്രിട്ടി വാക്സ് മ്യൂസിയത്തില്‍ വയ്ക്കാനാണ് വി.എസ്സിന്റെ പ്രതിമ നിര്‍മ്മിച്ചതെന്ന് ശില്‍പ്പി പറയുന്നു. മെഴുകു പ്രതിമയ്ക്കൊപ്പം ഇരുന്ന വി.എസ്സിനെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
കസേരയില്‍ രണ്ടു വി.എസ്സുമാരെ കണ്ട മാധ്യമ ഫോട്ടോ ഗ്രാഫര്‍മാരുടെ ഫ്ളാഷുകള്‍ നിലയ്ക്കാതെ മിന്നി. ഇന്നലെ തലസ്ഥാനത്ത് രണ്ടു വി.എസ്സുമാര്‍ പ്രത്യക്ഷപ്പെട്ടതും കൗതുകമായി. വെള്ളജുബ്ബയും മുണ്ടും ധരിച്ച് ദൂരേയ്ക്ക് നോക്കിയിരിക്കുന്ന വി.എസ്. അതാണ് മെഴുകു പ്രതിമ. എന്നാല്‍ അനാച്ഛാദനത്തിനെത്തിയ വി.എസ്സിനോട് ശില്‍പ്പി പറഞ്ഞത്, പ്രതിമയ്ക്കൊപ്പം ഇരിക്കുമ്പോള്‍ അനങ്ങരുതെന്നാണ്. കുറച്ചു നേരം വി.എസ്. അനങ്ങാതിരുന്നു. പ്രതിമയും വി.എസ്സും ഒരുപോലെ. പിന്നെ വി.എസ്സിന്റെ സ്വതസിദ്ധമായ ചിരിയോടെ എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നത്.
എന്നെപ്പോലെത്തന്നെ എന്റെ പ്രതിമയും വന്നിട്ടുണ്ടോ ഇല്ലയോ എന്നു പറയേണ്ടത് കാഴ്ചക്കാരാണ്. അവര്ക്കിഷ്ടമായാല് എനിക്കും അങ്ങനെ തന്നെ. ശില്പിക്ക് ആദരവും അഭിവാദ്യവും അര്‍പ്പിച്ച് വി.എസ്. തന്റെ മെഴുകു പ്രതിമയെ വിട്ട് പുറത്തേക്കിറങ്ങി. അപ്പോഴും വി.എസ്സിന്റെ മെഴുകു പ്രതിമയോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ നല്ല തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: