ന്യൂദല്‍ഹി: റെയില്‍വേ സ്റ്റേഷന് മലിനമാക്കിയാല്‍ ഇനി പിഴയുറപ്പ്. 500 രൂപമുതല്‍ 5,000 രൂപവരെ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.
നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദ്ദേശമാണ് റെയില്‍വേ നടപ്പാക്കുന്നത്. 2012-ലെ റെയില്വേനിയമം കര്‍ശനമാക്കാന്‍ കോടതി റെയില്‍വേക്ക് അധികസംരക്ഷണം നല്‍കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷന് പരിസരത്തും ട്രാക്കിലും പ്ലാറ്റ്ഫോമിലും മാലിന്യം നിക്ഷേപിക്കുന്നവരില്‍നിന്ന് 500 രൂപ പിഴ വാങ്ങും. ഈ മാലിന്യം നീക്കാന്‍ വരുന്ന ചെലവ് കുറ്റക്കാരില്‍നിന്ന് ഈടാക്കും. 5,000 രൂപവരെ ഇങ്ങനെ വാങ്ങാം. മാലിന്യം നിക്ഷേപിച്ചവര്തന്നെ നീക്കണമെന്ന നിയമവും നടപ്പാക്കും.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമവും 2012-ലെ ഇന്ത്യന്‍ റെയില്‍വേ (റെയില്‍ പരിസരത്തെ ശുചിത്വത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷകള്‍) നിയമവും നടപ്പാക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തുന്നതായി കോടതി കണ്ടെത്തി.
2012 നവംബറിലെ റെയില്‍വേയുടെ വിജ്ഞാപന പ്രകാരം, റെയില്‍വേയുടെ കൈവശപ്രദേശം മലിനപ്പെടുത്താന്‍ പാടില്ല. വ്യക്തികള്‍ റെയില്പരിസരത്ത് പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മൂത്രം ഒഴിക്കുക, വളര്‍ത്തുമൃഗങ്ങളെ തീറ്റുക, വാഹനങ്ങളും വസ്ത്രവും കഴുകുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്.
റെയില്‍വേ പരിസരത്തെ കച്ചവടക്കാര്‍ മാലിന്യവും അവശിഷ്ടവും ശേഖരിച്ചുകളയാന് സ്വന്തം സംവിധാനം ഉണ്ടാക്കണമെന്നും വ്യവസ്ഥയുണ്ട്. ലംഘിക്കുന്നവരില്‍നിന്ന് 500 രൂപ ഈടാക്കാന്‍ സ്റ്റേഷന് മാസ്റ്റര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ റെയില്‍വേക്കു മാത്രമായി സാധിക്കില്ലെന്ന് അധികൃതര്‍ ട്രിബ്യൂണലിനെ അറിയിച്ചു. അതില്‍ അസംതൃപ്തി പ്രകടിപ്പിച്ച ട്രിബ്യൂണല്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ചു.
സ്വന്തമായി പോലീസ് സേനയും നിയമവും മറ്റു സംവിധാനങ്ങളും സൗകര്യവും ഉണ്ടായിട്ടും എന്തുകൊണ്ട് നിയമം നടപ്പിലാക്കുന്നില്ലെന്ന് ചോദിച്ചു. ഇതുവരെ എത്രപേര്‍ക്കെതിരേ നിയമ ലംഘനത്തിനു കേസെടുത്തിട്ടുണ്ടെന്ന് ഡിസംബര്‍ 24-നു മുമ്പ് അറിയിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍വേ 140 ലക്ഷം യാത്രക്കാരെ പ്രതിദിനം ലക്ഷ്യത്തിലെത്തിക്കുന്നുണ്ട്. 3980 ടണ്ണാണ് റെയില്‍വേ യാത്രക്കാരുണ്ടാക്കുന്ന മാലിന്യം. ദല്‍ഹിയിലെ മൂന്ന് സ്റ്റേഷനുകളില്‍ മാത്രമായി 6758 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് നിക്ഷേപിക്കപ്പെടുന്നത്, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച പരാതിക്കാരന് എ.കെ. സിങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: