ന്യൂദല്‍ഹി: കൊടുംഭീകരരായ ഹാഫിസ് സയീദിനേയും, ദാവൂദ് ഇബ്രാഹിമിനേയും ഭാരതത്തിന് കൈമാറണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഭീകരതയ്ക്കെതിരായ നീക്കം പാക്കിസ്ഥാന് ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ഇക്കാര്യത്തിലൂടെ അത് തെളീയിക്കണം.
പെഷവാര്‍ സ്കൂളിനുനേരെയുണ്ടായ താലിബാന് ആക്രമണം ഭീകരതക്കെതിരെ നിലപാടെടുക്കാന്‍ നവാസ് ഷെരീഫിന് പ്രചോദനമാകണമെന്നും വെങ്കയ്യ നായിഡു പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സയിദ്. ഭാരതത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചവനാണ് ദാവൂദ്. ഇരുവരും പാക്കിസ്ഥാനില്‍ സസന്തോഷം ജീവിക്കുകയാണ്. പാക്കിസ്ഥാന് സര്‍ക്കാര്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ഭാരതത്തിന് വിട്ടുതരണം – നായിഡു വ്യക്തമാക്കി. ഹാഫിസും ദാവൂദും നാളെ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്ന് ആരുകണ്ടു? പെഷവാറില്‍ ആക്രമണം നടത്തിയത് പാക് താലിബാനാണന്ന പരമാര്‍ഥം പാക് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പാക്കിസ്ഥാനില്‍ വിഹരിക്കുന്ന ഭീകരരെ അറസ്റ്റു ചെയ്താല്‍ മാത്രമേ പാക്കിസ്ഥാന് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ മുഖം രക്ഷിക്കാന്‍ കഴിയുകയുള്ളു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന് തുടക്കമിടേണ്ടത് കൊടുംഭീകരരെ അമര്‍ച്ച ചെയ്തുകൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: