പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും ഉദ്യോഗസ്ഥരും സാമ്പത്തിക വമ്പന്മാരും ചേര്‍ന്നുള്ള കൂട്ടുകച്ചവടത്തിനുപകരം സാധാരണക്കാര്‍ക്കു നേട്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ നയം അവതരിപ്പിക്കാനുമുള്ള കരുത്ത് കേന്ദ്രസര്‍ക്കാര്‍ നേടിക്കഴിഞ്ഞു.
ഒരു പതിറ്റാണ്ടിലെ അവസര നഷ്ടങ്ങള്‍ക്കൊടുവില്‍ ഭാരതം മുന്നോട്ടുകുതിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഏറെ അതിശയോക്തികരമായ വിളംബരങ്ങള്ക്കൊടുവില് ഏറെനാളായി തടസപ്പെട്ടുകിടന്ന ഭാരതത്തിന്റെ പുനഃസ്വരൂപീകരണ പ്രക്രിയ പ്രവര്‍ത്തനത്തിലായി. രാജ്യമെമ്പാടും രാഷ്ട്രീമായി ഇത്രയും വിശാലമായ മാറ്റം ഉണ്ടാകുമെന്നും പതിവുജല്പ്പനങ്ങള്ക്കപ്പുറം, ഭാരതം എക്കാലത്തും അര്‍ഹിച്ചിരുന്ന തരത്തിലുള്ള അതുല്യമായ ഭരണവും ഇച്ഛാനുസാരിയായ രാഷ്ട്രീയവും ഇവിടെ സംഭവിക്കുമെന്നും ഏതാനും വര്‍ഷംമുമ്പ് എത്രപേര്‍ പ്രതീക്ഷിച്ചിട്ടുണ്ട്?
ഈ മാറ്റത്തിന്റെ യഥാര്‍ത്ഥ പ്രതീകമായിരിക്കുന്നത് ഭരണത്തലവന്‍കൂടിയായ പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും പ്രകടനവുമാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ അധികാരി അഥവാ ഉത്തരവാദി എന്ന ആശയക്കുഴപ്പം നിലനിന്ന പതിറ്റാണ്ടുകാലത്തെ ഭരണത്തിനു ശേഷം അധികാരിയും ഉത്തരവാദിയും ഞാനാണെന്ന് പറയാനും ഉത്തരവാദിത്തം ഏല്‍ക്കാനും മടിയില്ലാത്തൊരു പ്രധാനമന്ത്രി ഇവിടെ ഉണ്ടായിരിക്കുന്നു. പരമാവധി ഭരണം എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരും പ്രധാനമന്ത്രിയും ഒടുവില്‍ നമുക്കു ലഭിച്ചിരിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം, ഭാരതത്തെ പുനഃസ്വരൂപീകരിക്കുന്നതിലും പരിവര്‍ത്തനം ചെയ്യുന്നതിലും ജനങ്ങളെ പങ്കാളിയാക്കുന്നുവെന്നതാണ്. ഇതൊരു ശക്തിഭരിതമായ നടപടിയാണ്. കാരണം, കോടിക്കണക്കിനു ജനങ്ങളെ ശുചിത്വ ഭാരതം, ദേശീയൈക്യം, മൈ ഗവ് . ഇന്‍-ലൂടെ സദ്ഭരണം തുടങ്ങിയ ആശയങ്ങള്‍ക്കുപിന്നില്‍ അണിനിരത്തിയാല്‍ പിന്നെ രാഷ്ട്രീയമോ അല്ലാത്തതോ ആയ ഒരുശക്തിക്കും അതില്‍നിന്ന് അവരെ പിന്മാറ്റാനാകില്ല.
പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത്, 2014 ജൂലൈയില്‍ ഞാന്‍ പ്രധാനമന്ത്രിയോട് ബില്‍ ക്ലിന്റണെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു: ”ആരെയും ഒഴിവാക്കാതെ ഒരു സാമ്പത്തികഭദ്ര സ്ഥിതിവിശേഷം രാജ്യത്ത് രൂപപ്പെടുത്താന്‍ അങ്ങേയ്ക്കുണ്ടായതുപോലൊരു അവസരം വേറേ ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതൊരു അതിശയകരമായ അവസരമാണ്, ഒപ്പം അസാമാന്യമായ ഉത്തരവാദിത്വവും.”
സര്‍ക്കാര്‍ രൂപീകരണത്തിനുശേഷമുളള ആദ്യ ബജറ്റ് തല്‍സ്ഥിതി നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നെങ്കില്കൂടിയും, സാമ്പത്തികപരിഷ്കരണം നടപ്പാക്കുന്നതിനും നയപരിപാടികള്‍ ആവിഷ്കരിക്കുന്നതിനും വേണ്ടിയുള്ള സ്ഥിരത നേടുകയെന്ന ലക്ഷ്യം സാധിക്കുന്നതിന് സഹായകമായിരുന്നു. ആ സാമ്പത്തിക ഘടനാശില്പ്പവൈഭവം, ഏറെ നിര്‍ണ്ണായകമായ ഗ്യാസ്വിലനിര്ണ്ണയം, തൊഴില്‍നിയമ പരിഷ്കരണം, കല്‍ക്കരിപ്പാട ലേലം, പൊതുമേഖലാ ബാങ്കിങ്-എന്‍പിഎ പരിഷ്കരണം തുടങ്ങിയവയിലൂടെ പ്രകടമായി. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടപ്പിലുണ്ടായിരുന്നതും രാഷ്ട്രത്തെ നശിപ്പിക്കുന്നതുമായ ക്രോണി ക്യാപ്പിറ്റലിസത്തിന്റെ- ഉദ്യോഗസ്ഥവൃന്ദവും സാമ്പത്തിക ഇടപാടുകാരായ വമ്പന്മാരും ചേര്‍ന്നുള്ള കൂട്ടുകച്ചവടത്തിന്റെ- വ്യവസ്ഥാപിതവും കിറുകൃത്യവുമായ തച്ചുതകര്‍ക്കലിനു ലാക്കാക്കിയുള്ളതായിരുന്നു അതെല്ലാം.
‘ഭാരതത്തില്‍ നിര്‍മ്മിക്കുക’ എന്ന ദര്‍ശനമാകട്ടെ, നികുതിഘടനയിലെ മാറ്റം, തൊഴില്‍-വിതരണ ശൃംഖലയിലെ അടിസ്ഥാന സൗകര്യം, ഗതാഗത സൗകര്യങ്ങള്‍ സ്വരുക്കൂട്ടല്‍ തുടങ്ങിയ ഭാവിയുടെ സാമ്പത്തിക തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന് അനുഗുണമാകും. ഇതൊന്നും ഇതുവരെ ഇല്ലാതിരുന്നതും ഇനിമേല്‍ രാജ്യത്ത് തൊഴിലും നിക്ഷേപവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്.
ഭരണത്തിലെ കഴിഞ്ഞ ആറുമാസം അന്താരാഷ്ട്ര നയതന്ത്ര രംഗത്തും സുരക്ഷാരംഗത്തും വളരെ പ്രസക്തമായ രീതിയില്‍ വിനിയോഗിച്ചു. ഭരണ നിര്‍വഹണത്തില്‍ നല്ലൊരുസമയം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വിദേശനയം രൂപീകരിക്കുന്നതിനും മാറ്റിവെച്ചതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന, ജപ്പാന്, ജര്‍മ്മനി, അമേരിക്ക എന്നീ രാജ്യങ്ങളുമായി മികച്ച സാമ്പത്തികബന്ധം നേടിയെടുത്തു.
യഥാര്‍ത്ഥ പ്രഥമബജറ്റ് അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സമ്പദ്രംഗമാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. ആഴത്തിലുള്ള ഘടനാപരമായ സാമ്പത്തിക പരിഷ്കരണം സമ്പദ്രംഗത്ത് ആവശ്യമുണ്ട്. ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്, മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്, പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും രാഷ്ട്രീയ നേതൃത്വം ഇവയെല്ലാംചേര്‍ന്ന, പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമ്പത്തിക വമ്പന്മാരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമായ ക്രോണി ക്യാപ്പിറ്റലിസ്റ്റുകള്ക്കു പകരം സാധാരണക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ നയം അവതരിപ്പിക്കാനുമുള്ള കരുത്ത് സര്‍ക്കാര്‍ നേടിക്കഴിഞ്ഞു.
നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ്, ആ തലത്തിലാണ്, സാമ്പത്തിക മേഖലയില്‍ ആഴത്തിലുള്ള പുനസ്സംഘാടനം കേന്ദ്രീകരിക്കുന്നത്. ഈ രംഗത്താണ് മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതും നയത്തിലും പ്രവൃത്തിയിലും പ്രതീക്ഷ കെടുത്തിയതും. ഇവിടുന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ തുടക്കം കുറിക്കുന്നത്.
നഗരഭാരതത്തിലെ ജനങ്ങള്‍ അവരുടെ നഗരത്തെ അഥവാ പട്ടണത്തെ അവഗണിക്കുന്നതില്‍ ലജ്ജിച്ചാണ് പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്നത്. 100 സ്മാര്‍ട്ട്സിറ്റികള്‍ എന്ന പദ്ധതി ആവിഷ്കരിക്കുകവഴി നരേന്ദ്ര മോദി സര്‍ക്കാര്‍ നഗരങ്ങളെ പുനഃസൃഷ്ടിക്കുകയാണ്, അടിസ്ഥാന സൗകര്യങ്ങളിലും സേവനരംഗത്തും പുതിയ ജീവിത നിലവാരം ഉണ്ടാക്കി പുതിയവ സൃഷ്ടിക്കുകയാണ്.
സാമ്പത്തിക പരിഷ്കാരങ്ങളും പുനഃസൃഷ്ടിയും സര്‍ക്കാരിലെയും രാഷ്ട്രീയ രംഗത്തെയും നിര്‍ണ്ണായക വിഷയങ്ങളാണ്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് സാങ്കേതികവിദഗ്ദ്ധരെ കൂടുതല്‍ ആകര്‍ഷിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വരുംകാലത്തെക്കുറിച്ചുള്ള സൂചനകളാണ്. രാഷ്ട്രീയത്തെ കുറ്റകൃത്യവിമുക്തമാക്കുന്നതിനു ലക്ഷ്യമിട്ട് ജനപ്രതിനിധികള്‍ക്കെതിരേയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ നിയമനടപടികള്‍ മറ്റൊരു നല്ല ലക്ഷ്യമാണ്.
വര്‍ഷങ്ങളായി അഴിമതിയിലും അവഗണനയിലുമായിരുന്ന ഭാരതത്തെ പുനഃസ്വരൂപപ്പെടുത്തുകയെന്നത് ലഘുവായതോ ഭീരുത്വമനസ്സുകള്ക്ക് സാധ്യമായതോ ആയ കാര്യമല്ല. പക്ഷേ, ഇപ്പോള്‍ അതിനു കുറിച്ചിരിക്കുന്ന ലക്ഷ്യം സാധ്യമാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. ജോണ്‍ എഫ്. കെന്നഡിയെ ഉദ്ധരിച്ച് പറയട്ടെ,” സ്വാഭാവിക യാഥാര്‍ത്ഥ്യങ്ങളില്‍ മാത്രം കാഴ്ച്ചയുടെ ചക്രവാളങ്ങള്‍ ഒതുങ്ങുന്ന സംശയാലുക്കളും ദോഷൈക ദര്ശികളുമായവര്ക്ക് ഈ ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. നമുക്കു വേണ്ടത് ഇതുവരെ ഇല്ലാത്ത കാര്യങ്ങള്‍ സ്വപ്നം കാണാന്‍ കഴിയുന്നവരെയാണ്.” ഇതുതന്നെയായിരിക്കണം, പ്രധാനമന്ത്രി താങ്കളുടെ ശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: