1971 നവംബര്‍ 16. ഭാരത-പാക് യുദ്ധത്തിന്റെ പര്യവസാനമായി, കിഴക്കന്‍ പാക്കിസ്ഥാനിലെ സായുധസേനയുടെ പരമാധികാരി ലഫ്റ്റനന്റ് ജനറല്‍ എ.എ.കെ. നിയാസി ഭാരതീയ സേനയുടെ പൂര്‍വ്വ (ഈസ്റ്റ്) കമാണ്ടിന്റെ ജി.ഓ.സി. ഇന്‍.സി. ലഫ്റ്റനന്റ് ജനറല്‍ ജെ.എസ്. അറോറയുടെ മുന്നില്‍ കീഴടങ്ങല്‍ രേഖ ഒപ്പുവെച്ചു.
ലഫ്-ജനറല്‍ നിയാസി, കീഴടങ്ങല്‍ ചടങ്ങില്‍ തന്റെ യൂനിഫോമിന്റെ ഭാഗമായ ബെല്‍റ്റും, റാങ്ക് ബാഡ്ജും റിവോള്‍വറും, ലഫ്-ജനറല്‍ അറോറയ്ക്കുകൈമാറിയപ്പോള് നിയാസിയുടെ കണ്ണില്‍ നിന്നും കണ്ണീര് അടര്‍ന്നു വീഴുന്നുണ്ടായിരുന്നു. നാണംകെട്ട, മാനംകെട്ട ഒരു തോല്‍വിയാണ് പാക്കിസ്ഥാന് ഭാരതീയ സൈനികരില്‍ നിന്നും നേരിടേണ്ടിവന്നത്. വൈദേശികാധിപത്യം അടിച്ചേല്‍പ്പിച്ച അടിമത്തം വര്‍ഷങ്ങളോളം സഹിച്ച ഭാരതത്തിന് ഒരു സമ്പൂര്‍ണ്ണ വിജയം നേടിയ ദിവസമാണ് 16 ഡിസംബര്‍ 1971. കീഴടങ്ങല്‍ രേഖ ഒപ്പുവെയ്ക്കുന്ന ചിത്രം അതുകൊണ്ട് തന്നെ ദേശീയ പൈതൃകസ്വത്തായി സൂക്ഷിക്കണം.
1970 -71 കളില്‍, കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് (ഏകദേശം 70 ലക്ഷത്തിലേറെ) 1971 ലെ ഭാരത-പാക് യുദ്ധത്തിന് ബീജാവാപം ചെയ്തത്. ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥക്ക് താങ്ങാന്‍ പറ്റാത്ത ഭാരമായിരുന്നു ഈ അഭയാര്‍ത്ഥി പ്രവാഹം. 1970 ല്‍ പാക്കിസ്ഥാന്റെ പൊതുതെരഞ്ഞെടുപ്പില്‍ ഷെയ്ഖ് മുജീബുര്‍ റഹ് മാന്റെ അവാമി ലീഗ് പാര്‍ട്ടി ഭൂരിപക്ഷം നേടുകയും, പടിഞ്ഞാറന്‍ പാക്കിസ്ഥാന് അധിഷ്ഠിതമായ പാക് നേതൃത്വം അതിനെ അംഗീകരിക്കാന്‍ തയ്യാറാവാത്തതിന്റേയും ഫലമായി, കിഴക്കന്‍ പാക്കിസ്ഥാനില്‍ വ്യാപകമായ എതിര്‍പ്പുകള്‍ പൊങ്ങിവന്നു.
ഈ എതിര്‍പ്പുകളെ പാക് ആര്‍മി വളരെ മൃഗീയമായി അടിച്ചമര്‍ത്താന്‍ തുടങ്ങുകയും, സമരം നയിക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര, രാഷ്ട്രീയ നേതാക്കന്മാരേയും പ്രവര്‍ത്തകരേയും തുറുങ്കിലടക്കാനും, വധിക്കാനും തുടങ്ങി. ഇതേ തുടര്‍ന്ന് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പാക്കിസ്ഥാന് പൂര്‍ണ്ണസ്വതന്ത്ര രാജ്യം എന്ന പദവി ആവശ്യപ്പെട്ടു.
കിഴക്കന്‍ പാക്കിസ്ഥാനില്‍ ‘മുക്തിബഹനി’ എന്ന വിമോചന സേന രൂപം കൊള്ളുകയും പാക്ക് സൈന്യത്തോട് ഒളിയുദ്ധം തുടങ്ങുകയും ചെയ്തു. ഭാരത സൈന്യം മുക്തി ബഹനിയോടുകൂടെ ചേരുകയും അവര്‍ക്ക് പരിശീലനവും നേതൃത്വവും കൊടുക്കുകയും ചെയ്തു. കിഴക്കന്‍ പാക്കിസ്ഥാനില്‍ ഭാരതീയ സേനയുടേയും മുക്തി ബഹനിയുടേയും സമ്മര്‍ദ്ദം കുറക്കാന്‍, പാക് സൈന്യം ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഭാരതത്തിനെതിരെ യുദ്ധം അഴിച്ചുവിട്ടു.
ഭാരതസേനയും പൊതുസമൂഹവും ഈ യുദ്ധത്തിന് തയ്യാറെടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 14 ദിവസത്തിനുള്ളില്‍ ഭാരത സൈന്യം പാക്കിസ്ഥാന് മേല്‍ വിജയം കൈവരിക്കുകയും, കിഴക്കന്‍ പാക്കിസ്ഥാനില്‍ 93000 ല്‍ പരം പാക് സൈനികരെ യുദ്ധത്തടവുകാരാക്കുകയും ചെയ്തു. ഭാരതം സമ്പൂര്‍ണ്ണവിജയം നേടിയ ഈ യുദ്ധം, ലോകത്തെ യുദ്ധചരിത്രത്തില്‍ ഒരു പുതിയ ഏട് എഴുതിച്ചേര്‍ത്തു. ആ ചരിത്ര വിജയം കൈവരിച്ച ദിവസം ഡിസംബര്‍ 16, വിജയ ദിവസമായി സൈന്യവും, രാജ്യവും ആചരിക്കുന്നു.
കീഴടങ്ങിയ 93000 പാക് സൈനികരെ, അന്താരാഷ്ട്ര മര്യാദകളെല്ലാം പാലിച്ച് വടക്കെ ഇന്ത്യയില്‍ പലസ്ഥലങ്ങളിലായി യുദ്ധത്തടവുകാരായി വെയ്ക്കുകയും, 1972ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവെച്ച സിംലകരാറിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കുകയും ചെയ്തു.
ഭാരതത്തിന്റെ മൂന്നുസേനകളുടേയും (കര, നാവിക. വ്യോമ) അഭൂതപൂര്‍വ്വമായ സംയോജനവും സഹകരണവും, അതിന്റെ തലപ്പത്തുണ്ടായിരുന്ന ജനറല്‍ മനേക്ഷാ (പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍) യുടെ അത്ഭുത നേതൃപാടവവും, രാഷ്ട്രീയ നേതൃത്വത്തിന്റേയും പൊതു സമൂഹത്തിന്റെയും ഒറ്റക്കെട്ടായ പിന്തുണയും ആണ് ഈ വിജയത്തിനു പിന്നില്‍. യുദ്ധം തുടങ്ങുന്നതിനു മുമ്പേതന്നെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകരാഷ്ട്രനേതാക്കളെ കാണുകയും അവരോട് ഭാരത നിലപാട് വിശദീകരിക്കുകയും ചെയ്തിരുന്നു. 1971 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ദിരാഗാന്ധി, ജനറല്‍ മനേക്ഷായോട് പാക്കിസ്ഥാനെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൂര്‍ണ്ണ തയ്യാററെടുപ്പിന് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ദിശകളിലുള്ള (കിഴക്ക്, പടിഞ്ഞാറ്) യുദ്ധം അനിവാര്യമായതിനാല്‍ മനേക് ഷായുടെ ഉപദേശം ഇന്ദിരാഗാന്ധി സ്വീകരിക്കുകയും ചെയ്തു. ജനറല്‍ മനേക്ഷാ വിരമിച്ചതിനുശേഷം ഒരിക്കല്‍ തമാശയായി ഇങ്ങനെ പറയുകയുണ്ടായി. ”എനിക്ക് രണ്ട് സ്ത്രീകളെയാണ് ജീവിതത്തില്‍ അനുസരിക്കേണ്ടിവന്നത്-വീട്ടില്‍ സ്വന്തം പത്നിയേയും യൂനിഫോമില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും” എന്ന്. ജനറല്‍ മനേക് ഷായുടേയും ഇന്ദിരാഗാന്ധിയുടേയും പരസ്പര ധാരണയുടെയും വ്യക്തിബന്ധങ്ങളുടേയും ആഴം ഇതില്‍ നിന്നും മനസ്സിലാക്കാം. ഭാരതത്തിന്റെ യുദ്ധ വിജയത്തിനുള്ള കാരണങ്ങളില്‍ ഒന്നാണ് ഈ സൈനിക രാഷ്ട്രീയ നേതൃഅഭിപ്രായ ഐക്യം.
യുദ്ധസമയത്തും അതിനുമുമ്പും അമേരിക്കയുടെ നയം പാക്കിസ്ഥാനെ പിന്തുണക്കുന്നതായിരുന്നു. യുദ്ധസമയത്ത്, ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെ 7ാം നാവിക സൈനികവ്യൂഹത്തിലെ യുദ്ധക്കപ്പലായ ”എന്റര്‍ പ്രൈസിന്റെ” സാന്നിദ്ധ്യവും ഭാരതീയ നാവികസേനയുടെ പ്രതിരോധവും എടുത്തു പറയേണ്ടതാണ്. മേജര്‍ ചാന്ത്പുരി, ക്യാപ്റ്റന്‍ മുല്ല (നാവികസേന), ഫഌയിംഗ് ഓഫീസര്‍ ഷേക്കോ ഇവരും മറ്റനേകം സൈനികരും പ്രദര്‍ശിപ്പിച്ച ധീരതയും, നിശ്ചയദാര്‍ഢ്യവും, സമര്‍പ്പണവും, സര്‍വ്വോപരി ജീവത്യാഗവും വീരഗാഥകളായ ഭാരതചരിത്രത്തില്‍ എന്നെന്നും നിലനില്ക്കും.
ചില അപസ്വരങ്ങള്‍ നാം കേട്ടതാണ്. 1996 ല്‍ ഡിസംബര്‍ 16 ന് വിജയദിവസത്തിന്റെ 25-ാം വാര്‍ഷികം ആചരിക്കുമ്പോള്‍, അന്നത്തെ കരസേനാ മേധാവി, മൂന്നു സേനകളുടേയും പരമാധികാരിയായ പ്രസിഡണ്ടിനോട്, ദില്ലിയിലെ ഇന്ത്യാ ഗേറ്റിലുള്ള അമര്‍ ജവാന് ജ്യോതി (യുദ്ധസ്മാരകം)യില്‍ സ്മരണാഞ്ജലിയായി പുഷ്പചക്രം അര്‍പ്പിക്കാന്‍ അപേക്ഷിച്ചപ്പോള്‍-ണവ്യ ജൃലശെറലി േ? എന്നാണ് മറുപടി കിട്ടിയത്;
ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ ഇപ്പോഴത്തെ ഭരണകൂടം തീരുമാനിച്ചത് അഭിനന്ദനാര്‍ഹം തന്നെ. പാക്കിസ്ഥാന്റെ മേല്‍ ഭാരതം നേടിയ ചരിത്രയുദ്ധ വിജയവും അതിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരസൈനികരേയും മറ്റ് പൗരന്മാരേയും ഓര്‍മ്മിക്കാനുള്ള ദേശീയ ദിനമായി ഡിസംബര്‍ പതിനാറിനെ പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കും.
(പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: