മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ ആകുലതകളോ സ്വത്വാന്വേഷണമോ മൗലികാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും ഉള്‍ക്കൊണ്ട സാമൂഹികമായ പ്രതിബദ്ധതയോ അല്ല ഈ സമരത്തിന്റെ പ്രഭവകേന്ദ്രം. മറിച്ച് പ്രാകൃതവും അപക്വവും അസംസ്കൃതവുമായ ചോദനകളില്‍ നിന്നാണ്.
ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ഇതിലും ഉന്നതമായ ഗൗരവവും നിലവാരവും അര്‍ഹിക്കുന്നുണ്ട്. ജനാധിപത്യം, മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി എന്ത് പദാവലികളില്‍ തളച്ചിട്ടാലും അതിന്റെ വ്യക്തവും കൃത്യവുമായ പ്രാവര്‍ത്തികത തന്നെയാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്.
തികച്ചും സ്വാര്‍ത്ഥമായ ജൈവികചോദനകളെ തൃപ്തിപ്പെടുത്തുന്ന സമരമുറകളല്ല പരീക്ഷണവിധേയമാക്കേണ്ടതെന്നും അതിന് വ്യക്തിതാല്പ്പര്യങ്ങള്ക്കതീതവും സാമൂഹികപ്രതിബദ്ധതയില്‍ അധിഷ്ഠിതവുമായ ത്യാഗം, സ്നേഹം, സഹനം, സമര്‍പ്പണം തുടങ്ങിയ സമുന്നതമൂല്യങ്ങള്കൊണ്ടായിരിക്കണമെന്നും അല്ലാത്തതൊന്നും ഫലപ്രദമാകാതെ വൈകാരികതയുടെ തിരക്കോളുയര്ത്തി എങ്ങുമെത്താതെ കെട്ടങ്ങിപ്പോകുമെന്നും ഇതുവരെ ഒളിവിലിരുന്നതെല്ലാം വെളിക്കുവന്നാല്‍ അതേയിടത്തില്‍ അതിലും വലിയ മറ്റെന്തെല്ലാം ആനുപാതികമായി വന്നടിയുമെന്നും സമൂഹത്തില്‍ അതുണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ എത്ര ഭയാനകമായിരിക്കുമെന്നും നമ്മുടെ ഇളമുറക്കാര്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള വകതിരിവ് ഇവിടെ പലര്‍ക്കും ഇല്ലാതെപോയി.
അമ്മ, പെങ്ങള്, മകള്‍, ഭാര്യ, സുഹൃത്ത്, കാമുകി, ലൈംഗികത്തൊഴിലാളി എന്നിങ്ങനെയുള്ള ക്രമത്തില്‍ നിരവധി വൈയക്തികഭാവങ്ങള് ഒരു സ്ത്രീസ്വത്വത്തിലുണ്ട്. അതില്‍ അമ്മ, പെങ്ങള് എന്നീ അഭിസംബോധനകള്‍ സ്ത്രീയുടെ അംഗീകാരത്തിന്റെയും ആദരവിന്റെയും സുരക്ഷിതത്വത്തിന്റെയും കര്‍ത്തൃസ്ഥാനങ്ങളെ കുറിക്കുന്നു. അതുകൊണ്ടാണ് സമൂഹം അതില്‍ ഊന്നിനിന്നുകൊണ്ടുള്ള അഭിസംബോധന ചെയ്യുന്നത്.
ലൈംഗികത്തൊഴിലാളി, കാമുകി എന്നു തുടങ്ങുന്ന അഭിസംബോധനക്രിയകളില് സ്ത്രീയെ തടുത്തുനിര്‍ത്തുന്നതിനുള്ള പരിശീലനക്കളരി കൂടിയാണ് ചുംബനസമരം. സ്ത്രൈണസ്വത്വത്തെ കമ്പോളാധിപത്യത്തിനും സാമ്രാജ്യത്വത്തിനും അടിയറവെക്കുന്നതിനുള്ള സുഗമമായ വഴിയൊരുക്കവും കൂടിയാണിത്.
ഒപ്പംതന്നെ സ്ഖലനദൈര്ഘ്യമത്സരത്തിനുവരെ റിയാലിറ്റിഷോകളില്‍ എന്നെങ്കിലും ഇടംകിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള വാജീകരണകുത്തകകള്ക്ക് വളരെ നേരത്തെ പിന്തുണയേകുന്ന ‘കോണ്ടം മെക്കാനിസത്തിലേക്കുള്ള വിപല്‍ക്കരമായ കൂപ്പുകുത്തലും.
ഭൂരിപക്ഷഹിതത്തിന്റെ സവിശേഷമായ പ്രതിനിധാനമാണ് ജനാധിപത്യം. ചുംബനസമരം ജനാധിപത്യമാണെന്ന് വാദിക്കുന്നവര്‍ ഏതേത് തര-തലങ്ങളില്‍ നിലവാരത്തില്‍ ഗുണഘടനയിലുള്ള ജനങ്ങളുടെ ആധിപത്യമാണതെന്ന് വിശദമാക്കേണ്ടിയിരിക്കുന്നു.
ഒരാള്പ്പറ്റത്തിന്റെ അരാജകമായ അഴിഞ്ഞാട്ടങ്ങള്‍ക്ക് ജനസമ്മതിയും മാന്യതയും ലഭ്യമാക്കുന്ന വിധത്തില്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ദുഷ്ടലാക്കോടെ പൊതുബോധത്തിലേക്ക് അടിച്ചിറക്കാന്‍ വിവിധ മാധ്യമങ്ങളെ വിനിയോഗിക്കുന്നത് മറവില്ലാത്ത മാധ്യമഫാസിസമാണ്.
ഒരു പക്ഷേ, ചുംബനസമരക്കാരും അതിനെ എതിര്‍ക്കുന്നവരും നല്കുന്ന സന്ദേശത്തെക്കാള്‍ പ്രതിലോമപരവും ഭീകരവുമാണത്. ഈ സമരത്തെയും ഇതിന്റെ നേതൃത്വത്തെയും മഹാരഥികളോടും അവരുടെ നവോത്ഥാനപ്രവര്ത്തനങ്ങളോടും തുലനപ്പെടുത്തിയത് സാമാന്യചരിത്രബോധത്തെ അടിതെറ്റിച്ചുകൊണ്ടായിരുന്നു.
പിടിച്ചടക്കലിനും കൊയ്തുകൂട്ടലിനും അടിവരയിടുന്ന ഉത്തരാധുനികജീവിതത്തിന് മുതല്‍ക്കൂട്ടേകുന്ന വിവരസാങ്കേതിക അധ്യയനസമ്പ്രദായത്തിലൂടെ കടന്നുപോകുന്നവരാണ് പുതിയ തലമുറയില്‍പ്പെട്ടവര്‍. ആണ്, പെണ്‍ഭേദമെന്യേ അടിച്ചുകയറ്റുന്ന ആഹാരവേഗതയും വിപണികളും ദൃശ്യമാധ്യമങ്ങളും സാമൂഹികചുറ്റുപാടുകളും നല്കിയ തന്പോരിമവച്ച് ജീവിതത്തെക്കുറിച്ചുള്ള കാതലറിവില്ലാതെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്കിയ ദൃശ്യസ്വാതന്ത്ര്യത്തെ പ്രതിലോമപരമായി വിനിയോഗിച്ച് ന്യൂജനറേഷനെന്നപേരില് സംഘടിച്ച് വൈകാരികമായ താല്‍ക്കാലിക കാര്യസാധ്യത്തിന് ഇതുപോലെ ഇനിയും നടത്താനിരിക്കുന്ന മറ്റെന്തിന്റെയൊക്കെയോ നാന്ദിയായി ഇത്തരം കൂട്ടായ്മകള്‍ മുമ്പ് തകര്‍ത്താടിയ മഴനൃത്തത്തിന്റെ അവിഹിതത്തിനിടയില്‍ എവിടെയോ കുരുത്ത ശവംനാറിപ്പൂക്കളെന്ന് ആരും വിവേചിച്ചറിയുന്നില്ല.
മാത്രമല്ല, ചുംബനപ്രക്രിയകളുള്പ്പെടെയുള്ള ലൈംഗികമായ ഇടപെടലുകളില്‍ സംബന്ധിക്കുന്നവര്‍ക്ക് സാംക്രമികരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടുന്ന വൈദ്യശാസ്ത്രപരമായ സുരക്ഷിതത്വം നടപ്പാക്കുന്നതിലും സംഘാടകര്‍ തികഞ്ഞ അലംഭാവം കാണിച്ചു. (ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ മരുന്നുകള്‍ സ്പോണ്സര് ചെയ്തിട്ടുണ്ടോ എന്നതും അറിയില്ല).
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവിതരീതിയില്‍നിന്ന് ഗോത്രങ്ങളായും അവിടെനിന്ന് കൂട്ടുകുടുംബമായും പിന്നീട് അണുകുടുംബമായും മുന്നോട്ടുപോകുന്ന മനുഷ്യവംശം ഒരു കാലത്ത് നിര്‍ബാധം പ്രകടിപ്പിച്ചിരുന്ന പരസ്യമായ ലൈംഗികചേഷ്ടകള്‍ ഇന്ന് നടക്കുന്ന ലൈംഗികചൂഷണങ്ങളെല്ലാം അപരാധം എന്ന നിലയില്‍നിന്ന് ഒരു വിഭാഗത്തിന്റെ മൗലികാവകാശം, സ്വത്വാവിഷ്കാരം, വ്യക്തിസ്വാതന്ത്ര്യം എന്നീ നിലകളിലേക്ക് പരിവര്‍ത്തിക്കും.
ഇരയെയും ഇണയെയും തീരുമാനിക്കുന്നത് വേട്ടയാടിപ്പിടിക്കുന്നതിനുള്ള കൈമിടുക്കെന്ന പ്രാകൃതനീതിശാസ്ത്രത്തെ മനുഷ്യന്റെ ആദിമബോധത്തിലേക്കുള്ള സഞ്ചാരമെന്നും ശരീരത്തില്‍നിന്നുള്ള സ്വാതന്ത്ര്യമെന്നുമെല്ലാം തെറ്റി വായിക്കും.
യഥാര്‍ത്ഥത്തില്‍ സ്ത്രീപുരുഷസമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം, സ്ഥിതിസമത്വം, മാനവികത തുടങ്ങിയ മൂല്യങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയാധികാരശക്തികള്ക്ക് ഇത്തരം നടപടികളെ ഒരിക്കലും പിന്തുണയ്ക്കാനാകില്ല.
മുന്‍തലമുറ സമാഹരിച്ചതും പരിപാലിച്ചതുമായ മൗലികമൂല്യങ്ങളുടെ ഉറച്ചപ്രതലത്തിലാണ് നാം പുലരുന്നതെന്ന ഓര്‍മ്മ എല്ലാവര്ക്കും വേണം. ഇത്തരം ഈടുവെപ്പുകളെ വരുംതലമുറയ്ക്ക് പകരുന്നതിനും വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രപഞ്ചവ്യവസ്ഥയുടെയും താളക്രമത്തിനും സന്തുലിതാവസ്ഥയ്ക്കും അനുകൂലമായ ഇടപെടലുകളും പെരുമാറ്റച്ചട്ടങ്ങളും പരിപാലിക്കുന്നതിനുമുള്ള ബാധ്യത ഇവിടെ വസിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്.
സ്ഥലകാലസംബന്ധിയായി മാറുന്നത് ഉപരിതലത്തിലുള്ള മൂല്യമാണ്.എന്നാല്‍ നിലനില്‍പ്പിനാധാരമായ അടിസ്ഥാനമൂല്യങ്ങള്‍ക്ക് ഒരു കാലത്തും മാറ്റമുണ്ടാകില്ല. അതിനിളക്കം തട്ടിയാല്‍ നിലനില്പ്പാകെ താറുമാറാകും.
വ്യക്തിക്കോ സമൂഹത്തിനോ താല്‍ക്കാലികമായോ ദീര്ഘകാലാടിസ്ഥാനത്തിലോ അപകടമില്ലാത്തിടത്തോളം നമുക്ക് ആരുടെയും സ്വകാര്യതകളെ ഉന്നംവെക്കേണ്ടതില്ല.
അപ്രകാരം പ്രവര്‍ത്തിക്കുന്ന കപടസദാചാരവാദികളെയും സദാചാര പോലീസിനെയും ഉപരോധിക്കേണ്ടത് സാമൂഹികസുസ്ഥിതിയിലേക്ക് നയിക്കുന്ന നടപടികളിലൂടെയാകണം. അത് നമുക്ക് പകരംവെക്കാനില്ലാത്ത പൈതൃകവും ചരിത്രബോധവും വിച്ഛേദിച്ചുകൊണ്ടുള്ളതാകാന് പാടില്ല.
ജീവപരിണാമത്തില്‍ പ്രപഞ്ചസന്തുലിതാവസ്ഥയുടെ ഹൃദ്യമായ മേളനവും കരുതലോടെയുള്ള കാല്വെപ്പുമുണ്ടെങ്കില് മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളും അതിന്നനുപൂരകമായിരിക്കണം.
പ്രകൃതിയുടെ സവിശേഷമായ സോദ്ദേശ്യതകളിലേക്ക് ബോധപൂര്‍വ്വം ഇറങ്ങിച്ചെല്ലാനായാലേ പ്രണയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നമ്മുടെ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും കാര്യക്ഷമതയും ആധികാരികതയും ശാസ്ത്രീയതയും കൈവരൂ. അല്ലാത്ത പ്രതികരണങ്ങളെല്ലാം മാംസവിടവുകളുടെ ഭയാക്രോശമാര്ന്ന ആര്‍ത്തനാദവും ഉടന്തടിച്ചാട്ടവുമായി അധപ്പതിക്കും.
വള്ളത്തോളിന്റെ മഗ്ദലനമറിയത്തില്‍
ഇന്നു നതാംഗി നിന് വക്ത്രം പവിത്രമായ്
ഇന്നു നിന് ചുംബനം സ്ഥാനത്തായി!
എന്നൊരു പരാമര്‍ശമുണ്ട്. വേശ്യയായ മഗ്ദലനമറിയം (രഹസ്യമായിട്ടാകാമെങ്കിലും) ഇതുപോലെ ഇടപാടുകാരുടെ പലയിടങ്ങളിലും ചുംബിച്ചിട്ടുണ്ടാകും. എന്നാല്‍ യേശുദേവന്റെ തൃപ്പാദങ്ങളില്‍ തൈലംതൂകി തന്റെ മുടികൊണ്ട് തോര്ത്തിത്തുടച്ച് അതില്‍ പരസ്യമായി ചുംബിച്ചപ്പോളാണ് അവളുടെ മുഖം പവിത്രമായതും ചുംബനം യഥാസ്ഥാനത്തായതും.
അസ്ഥാനത്തില്നിന്ന് ആസ്ഥാനത്തേക്കുള്ള പരിവര്ത്തനമായതുകൊണ്ടാണ് കഥാഗതിയില്‍ നേരിട്ട് ഇടപെട്ട് കവി അതിനെ ശ്ലാഘിച്ചത്. ഇങ്ങനെ അസ്തിത്വത്തിന്റെ അറിയാത്ത ആഴങ്ങളില്‍ സര്‍വ്വചരാചരങ്ങളും ചുംബിച്ചിരിക്കുന്നുവെന്ന തിരിച്ചറിവേകി നമ്മെയെല്ലാം കോര്‍ത്തിണക്കുന്ന സമയോചിതമായ യഥാസ്ഥാനചുംബനം നമ്മുടെ യുവതലമുറയെ പഠിക്കാന്‍ ആര്‍ക്ക് എത്രനാള്‍ വേണ്ടിവരും?
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: