കൊച്ചി: തിരുപ്പതി തിരുമല ദേവസ്ഥാനം കേന്ദ്രീകരിച്ചുള്ള അന്യമതപ്രചാരണത്തിന് തെലങ്കാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നു. തിരുമല വെങ്കടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ നടത്തിയും ക്ഷേത്രരഥവീഥികളിലും മലയടിവാരത്തിലും പരസ്യമായി ലഘുലേഖകള്‍ വിതരണംചെയ്തും ക്രൈസ്തവ പാതിരിമാര്‍ നടത്തുന്ന മതപ്രചാരണവും മതംമാറ്റശ്രമങ്ങളും വ്യാപകമായതോടെയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നടപടികള്‍ക്ക് ബലമേകി സര്‍ക്കാരും രംഗത്തിറങ്ങുന്നത്. രാജ്യത്തെ പ്രമുഖ ഹൈന്ദവതീര്ത്ഥാടനവും സമ്പന്ന ക്ഷേത്രവും ധാര്മ്മികസ്ഥാപനവുമായവുമായ തിരുമല ക്ഷേത്രത്തിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടന്നുവരവേയാണ് സര്‍ക്കാര്‍ അന്യമതപ്രചാരകര്ക്കുനേരെ കടുത്തനടപടിക്കൊരുങ്ങിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം കേന്ദ്രീകരിച്ച് 10.33 ചതുരശ്രമൈല്‍ ചുറ്റളവില്‍ ഹിന്ദുധര്മ്മപ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള അന്യമതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക്. മതചിഹ്നങ്ങള്‍, ലഘുലേഖ വിതരണം, പരസ്യങ്ങള്‍, വാക്ക്, പ്രവൃത്തി, ദൃശ്യങ്ങള്‍ എന്നിവയിലൂടെ യാതൊരുവിധ മതാടിസ്ഥാനത്തിലുള്ള പ്രവൃത്തികളും നിര്‍ദ്ദിഷ്ട മേഖലയില്‍ പാടില്ലെന്നാണ് ചട്ടം. ആന്ധ്രാസര്‍ക്കാരിന്റെ 197-10 നിയമപ്രകാരവും ടിടിഡിയുടെ 196-10 നിയമപ്രകാരവും മുന്‍കാലങ്ങളിലുള്ള നടപടികളുടെ അടിസ്ഥാനത്തിലാണ് മതപ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവുന്നതെന്ന് ഐടി മന്ത്രി പല്ലെ രാജു നന്ത റെഡ്ഡി ചൂണ്ടിക്കാട്ടി.
ആന്ധ്രാസര്‍ക്കാരിന്റെ 2007 ജൂണിലെ ഉത്തരവില്‍ തിരുമല തിരുപ്പതിയിലെ ഏഴുമലകള്‍ കേന്ദ്രീകരിച്ച് ഹിന്ദുമതപ്രചാരണം ഒഴികെയുള്ള മതപ്രചാരണം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ മിഷനറിമാര്‍ ഹിന്ദുധര്‍മ്മത്തിനെതിരെ പ്രചാരണം ശക്തമാക്കിയിരുന്നു. തിരുമല തിരുപ്പതി ക്ഷേത്രാനുബന്ധ സ്ഥാപനങ്ങളില്‍നിന്ന് തിരുപ്പതി വെങ്കടേശ്വര ചിത്രങ്ങള്‍ നീക്കംചെയ്യാന്‍ ക്രൈസ്തവനായ മുന്‍മുഖ്യമന്ത്രി വൈ.എസ്.ആര്. റെഡ്ഡി നീക്കം നടത്തിയതും മകന് വൈ.എസ്. ജഗന്മോഹന് റെഡ്ഡി തിരുമല ക്ഷേത്രനിയമപ്രകാരമുള്ള മതവിശ്വാസ അപേക്ഷ നല്‍കാതെ നിര്‍ബന്ധപൂര്‍വം ക്ഷേത്രദര്‍ശനം നടത്തിയതും ക്ഷേത്രഭരണങ്ങളില് സര്‍ക്കാര്‍ ഇടപെടലിന് ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു.
മാസങ്ങള്‍ക്കുമുമ്പ് കടപ്പയില്‍നിന്ന് ദര്‍ശനത്തിനായെത്തിയ ശിവറെഡ്ഡിയില്നിന്ന് ക്രൈസ്തവമതപ്രചാരണ ലഘുലേഖകള്‍ പിടികൂടിയതും നവംബറില്‍ ക്ഷേത്രകവാടത്തിന് മുന്നില്‍വെച്ച് വെങ്കടാചലപതി ദേവനെ അവഹേളിച്ചും പരിഹസിച്ചും നടത്തിയ മതപ്രചാരണദൃശ്യങ്ങള് യൂട്യൂബില്‍ ലോകമാകമാനം പ്രചരിച്ചതുമാണ് സര്‍ക്കാരിനെയും ടിടിഡി അധികൃതരെയും കടുത്ത നടപടിക്ക് പ്രേരണയേകിയത്.
തിരുമല സപ്തസാനുകള് കേന്ദ്രീകരിച്ച് നടക്കുന്ന അന്യമതപ്രചാരണത്തില്നിന്ന് ക്ഷേത്രജീവനക്കാരെ വിലക്കിക്കൊണ്ട് ടിടിഡി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള 4000 ജീവനക്കാരെക്കൊണ്ട് ധാര്‍മ്മിക-ആത്മീയ-ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് സത്യവാചകം ചൊല്ലിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി ടിടിഡി ഉദ്യോഗസ്ഥന് എം.ജി. ഗോപാല്‍ വെളിപ്പെടുത്തി. ഇതിനിടെ ടിടിഡി കേന്ദ്രീകരിച്ച് തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതംമാറിയ തൊഴിലാളികളെ നീക്കംചെയ്യണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. അഞ്ച് കുടുംബങ്ങളാണ് ക്രൈസ്തവമതം സ്വീകരിച്ചിട്ടും ക്ഷേത്ര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതെന്നും ഇവരെ ഉടന്‍ നീക്കംചെയ്യണമെന്നും ബിജെപി തെലങ്കാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: