പ്രതിപക്ഷത്തിന് ആശയദാരിദ്ര്യമാണെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഝാര്‍ഖണ്ഡിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും, ഈ പ്രചാരണം പതിന്മടങ്ങ് ശക്തിയോടെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയ മാധ്യമങ്ങളും ഇനിയും പിന്മാറാന് തയ്യാറല്ല. ഇതിനുതെളിവാണ് ബിജെപി എംപിയും കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രിയുമായ സാധ്വി നിരഞ്ജന് ജ്യോതിക്കെതിരെ ഒരു പ്രസംഗത്തിലെ വാക്പ്രയോഗത്തിന്റെ പേരില്‍ പാര്‍ലമെന്റിനകത്തും പുറത്തും അരങ്ങേറിയ പ്രതിഷേധ കോലാഹലങ്ങള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എന്നതിനേക്കാള്‍ നരേന്ദ്ര മോദിയെയാണ് പ്രതിപക്ഷം നേരിട്ടത്. പ്രതിപക്ഷബഹുമാനവും രാഷ്ട്രീയ സദാചാരവും തൊട്ടുതീണ്ടാത്ത തരത്തിലായിരുന്നു ഇത്. നാലുതവണകളിലായി 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ടും ഒരു അഴിമതിയാരോപണംപോലും ഉന്നയിക്കാന്‍ കഴിയാത്തതിനാലും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാക്കാനാവില്ലെന്ന് സുപ്രീംകോടതിതന്നെ ഉത്തരവിട്ടതിനാലും മോദിയുടെ സാമുദായിക പശ്ചാത്തലം മുന്‍നിര്‍ത്തി വ്യക്തിഹത്യനടത്താനാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ശ്രമിച്ചത്. ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതിന് തുല്യമായിരുന്നു ഇത്. കേന്ദ്രമന്ത്രിമാരായിരുന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍.
‘നുണയന്’ എന്നും ‘വീരവാദം മുഴക്കുന്നവന്’ എന്നും മറ്റും അര്‍ത്ഥംവരുന്ന ‘ഫെക്കുമഹാശയ്’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് മോദിയെ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത്. മോദിയുടെ പ്രചാരണം കുരങ്ങുകളിപോലെയാണെന്നും ബിജെപി റാലിക്കെത്തുന്നവര്‍ ഈ കളി കാണാനാണ് വരുന്നതെന്നുമാണ് കേന്ദ്രനിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പറഞ്ഞത്. മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് സിനിമാതാരം സല്‍മാന്‍ഖാനെ ‘ഹറാമി’ എന്നും ഖുര്‍ഷിദ് പരസ്യമായി വിളിക്കുകയുണ്ടായി. ‘റാംബോ ആവാന്‍ ആഗ്രഹിക്കുന്നയാള്’ എന്ന് കോണ്‍ഗ്രസ് വക്താവായിരുന്ന മനീഷ് തിവാരി മോദിയെ വിശേഷിപ്പിച്ചപ്പോള്‍ ”റാംബോ ആവുന്നതിന് തലച്ചോറ് അധികമൊന്നും വേണ്ട” എന്നായിരുന്നു മറ്റൊരു കോണ്‍ഗ്രസ് വക്താവായ രേണുകാ ചൗധരി പരിഹസിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന യുപിയിലെ കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ പ്രസംഗിച്ചത് ”ജനാധിപത്യപദവികളില്‍ നായ്ക്കള്‍ കയറാതെ സൂക്ഷിക്കണം” എന്നായിരുന്നു. മുസ്ലിം മതമൗലികവാദിയായ ഹൈദരാബാദിലെ അസാസുദ്ദീന്‍ ഒവൈസി ‘കുത്ത’ എന്നുവിളിച്ച് മോദിയെ അധിക്ഷേപിച്ചപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി കഴുതയെന്നാണ് വിളിച്ചത്. മമതയുടെ പാര്‍ട്ടിക്കാരനായ ഡെറിക് ഒബ്രിയന്‍ ‘കശാപ്പുകാരന്’ എന്ന വാക്കാണ് മോദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. 2007 ല്‍ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് മോദിക്കെതിരായ ഇത്തരം ഹീനമായ പ്രചാരണത്തിന് തുടക്കമിട്ടത്.അധിക്ഷേപാര്ഹമെന്നപോലെ പ്രകോപനപരവുമായിരുന്നു മോദിക്കെതിരായ ഈ വിദ്വേഷപ്രചാരണം. കോണ്‍ഗ്രസ് നേതാക്കളും മറ്റും പ്രതികാരബുദ്ധിയോടെ നടത്തിയ ഈ പ്രചാരണംവച്ചുനോക്കുമ്പോള് സാധ്വി നിരഞ്ജന് ജ്യോതി ചെയ്തതായി പറയുന്ന ‘കുറ്റം’ എത്ര നിസ്സാരമാണ്. ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ”മുസ്ലിങ്ങളും ക്രൈസ്തവരും രാമന്റെ മക്കളാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ”രാമന്റെ മക്കളുടെ സര്‍ക്കാര്‍ വേണോ ഹറാമിന്റെ മക്കളുടെ സര്‍ക്കാര്‍ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം” എന്നാണ് സാധ്വി നിരഞ്ജന് പറഞ്ഞത്. വാക്കുകള്‍ക്ക് തീകൊളുത്തി ജനങ്ങളെ ആവേശഭരിതരാക്കുന്ന സാധ്വി റാംസാദേന്, ഹറാംസാദേന് എന്നീ ഗ്രാമീണ വാക്കുകള്‍ പ്രാസംഗികമായി പ്രയോഗിക്കുക മാത്രമാണ് ചെയ്തത്. രാമന്റെ മക്കളെ മക്കളെന്നും ജാരന്റെ മക്കളെന്നും ഇത് തികഞ്ഞ ദുഷ്ടലാക്കോടെ ബിജെപി-മോദിവിരുദ്ധര്‍ മൊഴിമാറ്റുകയായിരുന്നു.
സ്വാഭാവികമായ ഈ പദപ്രയോഗം മാധ്യമങ്ങള്‍ ചവച്ചരയ്ക്കുകയും വിവാദമാക്കുകയും ചെയ്തതോടെ സാധ്വി ക്ഷമചോദിക്കുക മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പാര്‍ലമെന്റില്‍ അവര്‍ക്കുവേണ്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിട്ടും കീഴ്വഴക്കങ്ങളെല്ലാം വിസ്മരിച്ച് സാധ്വി നിരഞ്ജന് ജ്യോതിയുടെ ചോരക്കുവേണ്ടി മുറവിളികൂട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. സാധ്വി നിരഞ്ജന് മന്ത്രിസ്ഥാനം രാജിവെക്കുകയോ പ്രധാനമന്ത്രി അവരെ പുറത്താക്കുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് നടക്കില്ലെന്നു വന്നപ്പോള്‍ മന്ത്രിക്കെതിരെ പ്രമേയം പാസാക്കണമെന്നായി ആവശ്യം. ഇങ്ങനെയൊക്കെ ആവശ്യപ്പെടാന്തക്ക മഹാപാതകമൊന്നും സാധ്വി നിരഞ്ജന് ചെയ്തില്ല. മാത്രമല്ല, ഇതിനേക്കാള്‍ ഗുരുതരമായ ഭാഷയില്‍ മറ്റ് പലരും മുന്‍കാലത്ത് പ്രസംഗിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആരും അവരുടെ രാജിയാവശ്യപ്പെടുകയോ പുറത്താക്കണമെന്ന് വാശിപിടിക്കുകയോ ചെയ്തിട്ടില്ല. ഒരു ക്ഷമചോദിക്കലില് അല്ലെങ്കില്‍ ഖേദപ്രകടനത്തില്‍ അവസാനിക്കുകയായിരുന്നു എല്ലാം. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ”വന്മരം വീണാല്‍ ഭൂമികുലുങ്ങും” എന്നുപറഞ്ഞത് പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നല്ലോ. ബോഫോഴ്സ് അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റംഗങ്ങളെ ജോക്കര്മാര് എന്ന് വിശേഷിപ്പിച്ചതും മറ്റാരുമല്ല. (രാഷ്ട്രീയകാര്യങ്ങളില്‍ ദൈവം ഇടപെടുമോ എന്നറിയില്ല. ഇതുപറഞ്ഞ രാജീവിന്റെ മകന് രാഷ്ട്രീയത്തിലെ തനി ജോക്കറായി മാറി). പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്പേയിയെ അന്ന് പ്രതിപക്ഷനേതാവായിരുന്ന സോണിയ ‘നുണയന്’ എന്ന് പാര്‍ലമെന്റിനകത്തുവെച്ച് വിളിക്കുകയുണ്ടായി. സിപിഎമ്മുകാരെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിക്കാനും ബലാല്‍സംഗം ചെയ്യാനും തൃണമൂല്‍ എംപി തപസ് പാല് ഒരു പൊതുയോഗത്തില്‍ ആഹ്വാനം ചെയ്തതാണ് മറ്റൊരു സംഭവം. കോണ്‍ഗ്രസിലെ ഒരേയൊരു ബുദ്ധിമാന് എന്ന് അവകാശപ്പെടുന്ന മണിശങ്കര്‍ അയ്യര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന എഐസിസി സമ്മേളനത്തില്‍വച്ച് പറഞ്ഞത് മോദിക്കുവേണമെങ്കില്‍ ഇവിടെ ചായ വില്ക്കാന് അവസരം നല്‍കാം എന്നായിരുന്നു. ഇതേ അയ്യര്‍ ഒരിക്കല്‍ മുലായംസിങ്ങിനെ അധിക്ഷേപിച്ചതിനെക്കുറിച്ച് അമര്‍സിങ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ”ഞങ്ങള്‍ ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലുംപെട്ടവരാണ്…നിന്റെ നേതാവിന് ഇംഗ്ലീഷ് സംസാരിക്കാന്‍പോലും അറിയില്ല… ഓഹ്! ആ നശിച്ച മുലായത്തിനെ കണ്ടാല്‍ എന്നെപ്പോലെ തോന്നും. അത് ഒരുപക്ഷെ എന്റെ അച്ഛന് എപ്പോഴോ ഉത്തര്‍പ്രദേശില്‍ പോയതുകൊണ്ടാവാം. നിങ്ങളെന്തുകൊണ്ട് മുലായത്തിന്റെ അമ്മയെ തടഞ്ഞില്ല.”
സാധ്വി നിരഞ്ജന് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഇപ്പോള്‍ ആരോപിക്കുന്നവര്‍ 2006 ഡിസംബര്‍ ഒമ്പതിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടുക്കുന്ന ഒരു പ്രസ്താവന നടത്തിയത് വിസ്മരിക്കുകയാണ്. ”ഭാവിയില്‍ മുസ്ലിങ്ങള്‍ക്കായിരിക്കും ദേശീയവിഭവങ്ങളുടെമേല് പ്രാഥമികാവകാശം” എന്നതായിരുന്നു ആ പ്രഖ്യാപനം. സോണിയാഗാന്ധിയുടെ ജന്മദിനത്തിലായിരുന്നു കടുത്ത സത്യപ്രതിജ്ഞാലംഘനമായ ഈ പ്രസ്താവന മന്മോഹന് നടത്തിയത്. പ്രധാനമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് കൃത്യമായ വര്‍ഗീയചേരിതിരിവുണ്ടാക്കാന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയ മന്‍മോഹന്‍സിങ് തെറ്റുകാരനാണെന്നോ രാജിവെക്കണമെന്നോ ക്ഷമപറയണമെന്നോ ഇപ്പോള്‍ സാധ്വി നിരഞ്ജന് ജ്യോതിക്കെതിരെ രംഗത്തുവന്ന ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവര്‍ത്തകനോ ആവശ്യപ്പെടുകയുണ്ടായില്ല. ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമായിപ്പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ആ പ്രസ്താവനയെ കണ്ടില്ല.
നിരഞ്ജന് ജ്യോതിയുടെ പ്രസ്താവന വിവാദമാക്കാനും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ദിവസങ്ങളോളം നടപടികള്‍ തടസപ്പെടുത്താന്‍ പ്രതിപക്ഷത്തിന് വീര്യംപകരാനും മാധ്യമങ്ങള്‍ വല്ലാതെ വിയര്പ്പൊഴുക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ഓരോ സംഭവവികാസങ്ങളും ബ്രേക്കിംഗ് ന്യൂസുകളായാണ് പല ദൃശ്യമാധ്യമങ്ങളും അവതരിപ്പിച്ചത്. മകളുടെ പ്രായമുള്ള സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജയില്‍വാസമനുഷ്ഠിച്ച ‘തെഹല്‍ക്ക’ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം സംഘടിപ്പിച്ച സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ചതിനോട് നിശബ്ദതപാലിച്ച മാധ്യമങ്ങളാണ് ഒരു പദപ്രയോഗത്തിന്റെ പേരില്‍ നിരഞ്ജന് ജ്യോതിയെ ക്രൂശിക്കാന്‍ ശ്രമിച്ചത്.
വിവിധ പത്രങ്ങളില്‍ ദിവസംതോറും നിരഞ്ജന് ജ്യോതിക്കെതിരെ വാര്‍ത്തകള്‍ വന്നുനിരന്നുവെങ്കിലും അവര്‍ ആരാണെന്നകാര്യം മാത്രം ബോധപൂര്‍വം മറച്ചുവെയ്ക്കപ്പെട്ടു. നിരഞ്ജന് ജ്യോതി ഗ്രാമീണപശ്ചാത്തലമുള്ള ഒരു വനിതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദളിത് വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയും പറയുന്നതിനുമുമ്പ് ‘എക്കണോമിക് ടൈംസി’ല്‍ വന്ന ഒരു വാര്‍ത്തയില്‍ മാത്രമാണ് നിരഞ്ജന് ജ്യോതി ഒരു ദളിത് ആണെന്ന പരാമര്‍ശമുണ്ടായിരുന്നത്.
നിരഞ്ജന് ജ്യോതി എന്തുകൊണ്ട് ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നതിന്റെ ഉത്തരം വ്യക്തമാണ്. സാധ്വിയെ നരേന്ദ്ര മോദി മന്ത്രിസഭയിലെടുത്തത് മന്ത്രിമാരുടെ എണ്ണം തികയ്ക്കാന്‍ വേണ്ടിയായിരുന്നില്ല. അധഃസ്ഥിത ജനവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു ജനപ്രതിനിധിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും രാജ്യത്തിന്റെ ഭരണരംഗത്തേക്കും കൊണ്ടുവരികയായിരുന്നു മോദി. ഇതുതന്നെയാണ് മനസിലിപ്പോഴും ചാരംമൂടിക്കിടക്കുന്ന ജാതിവിദ്വേഷത്തിന്റെ കനലുകള്‍ ഊതിപ്പെരുപ്പിക്കുന്ന ചില രാഷ്ട്രീയനേതാക്കളെയും ലിംഗസമത്വത്തിനും സാമൂഹ്യനീതിക്കുംവേണ്ടി വാദിച്ചുകൊണ്ടുതന്നെ ജാതിവിവേചനം പ്രയോഗവത്കരിക്കുന്ന മാധ്യമങ്ങളെയും അസ്വസ്ഥരാക്കുന്നത്. പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ ഒരൊറ്റ ദളിത് വനിതയെപ്പോലും മന്ത്രിയാക്കാതിരിക്കാന്‍ സോണിയാഗാന്ധി ശ്രദ്ധിച്ചു. മീരാകുമാറിനെ ലോക്സഭാ സ്പീക്കറാക്കിയില്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം. മീരയ്ക്ക് ലഭിച്ച സ്ഥാനലബ്ധി അച്ഛന് ജഗജീവന്റാമിന്റെ ചെലവിലായിരുന്നു.
ലൂട്ടിന്‍സ് സായിപ്പിന്റെ (ആധുനിക ദല്‍ഹിയുടെ ശില്‍പ്പി) ദല്‍ഹിയില്‍ കേംബ്രിഡ്ജിന്റെയും ഓക്സ്ഫോര്‍ഡിന്റെയും ഭാരമുള്ള തലയും ചുമന്നുനടക്കുന്നവര്‍ക്ക് അടിച്ചമര്ത്തപ്പെട്ടവരില്നിന്ന് അധികാരത്തിന് പുതിയ അവകാശികളുണ്ടാവുന്നത് സഹിക്കുന്നില്ല. ഉമാഭാരതിയുടെ കാര്യത്തിലും ദല്‍ഹിയിലെ കറുത്ത സായിപ്പന്മാര്ക്ക് വല്ലാത്ത പുച്ഛമായിരുന്നു. ഉമാഭാരതിയായിരുന്നാലും സാധ്വി നിരഞ്ജന് ജ്യോതിയായിരുന്നാലും ഹിന്ദുത്വാഭിമാനികളാവുന്നത് അംഗീകരിക്കാന്‍ കേന്ദ്രഭരണത്തിന്റെ കുത്തക നഷ്ടമായിട്ടും പലര്‍ക്കും കഴിയുന്നില്ല. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാള്‍ അംഗീകരിക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ്-ഇടത് മോഡല്‍ മതേതരത്വത്തില്‍ മാമോദീസ മുങ്ങണം. ഒരു ദളിതന് ദളിതനായി അംഗീകരിക്കപ്പെടണമെങ്കില്‍ ലൂട്ടിന്‍സ് ബ്രാഹ്മണന്മാര് ആശീര്‍വദിക്കണം. ഒരു ദേശീയ മുസ്ലിം മുസ്ലിമായി അംഗീകരിക്കപ്പെടണമെങ്കിലും ഈ പുതുസായിപ്പന്മാരുടെ മതേതര-ലിബറല്‍ ചിന്താഗതിയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യണം.
നരേന്ദ്ര മോദിയുടെ ദല്‍ഹിയിലേക്കുള്ള വരവിനെ പല്ലും നഖവും ഉപയോഗിച്ച് ഇക്കൂട്ടര്‍ എതിര്‍ക്കാതിരുന്നില്ല. പക്ഷെ, കാലംകാത്തുവച്ച നായകനെ ലഭിച്ചപ്പോള്‍ പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ബിജെപിയും മോദിയും നേടിയിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് സാധ്വി നിരഞ്ജന് ജ്യോതിയെപ്പോലുള്ളവര് തുടര്‍ന്നും ഭീഷണിയായിരിക്കും. 2017 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഈ സാധ്വി ആരെന്ന് ശരിക്കും തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: