കുട്ടനാട്ടുകാരന് കുട്ടപ്പായിയുടെ കണ്ണീര്‍കഥ ജന്മഭൂമി (27/11/14)യിലൂടെ വായിച്ചറിഞ്ഞു. 25,000 താറാവുകളുടെ ഉടമ. 15,000 ചത്തുപോയി. ബാക്കിയുള്ളവയെ പൊന്നുപോലെ സംരക്ഷിക്കുന്നു. ഊണും ഉറക്കവും അവയ്ക്കൊപ്പം. എന്നിട്ടും തനിക്കൊരു പനിപോലും വന്നില്ലെന്ന് കുട്ടപ്പായി. പക്ഷേ ബാക്കിയുള്ള പതിനായിരവും വധിക്കപ്പെടുമെന്നോര്ക്ക് കുട്ടപ്പായി വിതുമ്പുന്നു. വധിക്കപ്പെടുന്ന ലക്ഷക്കണക്കിന് താറാവുകള്‍, അത് സൃഷ്ടിക്കുന്ന ഗുരുതര മലിനീകരണം. ഇപ്പോള്‍തന്നെ ഗുരുതര മലിനീകരണം നേരിടുന്ന കുട്ടനാടിന് ഇതെങ്ങനെ താങ്ങാനാകും? ടണ്‍കണക്കിന് രാസവസ്തുക്കള്‍ വിതറി ദുര്‍ഗന്ധം അകറ്റിയേക്കാം. വേണ്ടാത്ത അണുക്കള്‍ക്കൊപ്പം ആവശ്യമായ അണുക്കളും നശിക്കും. അതും കുട്ടനാടിന്റെ ജൈവസമ്പന്നതയ്ക്ക് ഭാവിയില്‍ ഭീഷണിയാവില്ലേ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് തായ്ലാന്റ് ജനതയെ പിടിച്ചുലച്ച ഒരു പക്ഷിപ്പനിയെക്കുറിച്ച് ഓര്‍മ്മവരുന്നു. അത് കൃത്രിമമായി സൃഷ്ടിച്ച ഒരു പക്ഷപ്പനിയായിരുന്നുവെന്ന് ഒരു തായ്ലാന്റ് സന്ദര്ശകന് എഴുതിയതോര്‍ക്കുന്നു. തായ്ലാന്റിന്റെ കോഴികൃഷിയെ നശിപ്പിക്കാന്‍ ‘യൂറോപ്യന്‍ കുറുക്കന്മാര്’ മനഃപൂര്‍വം സൃഷ്ടിച്ച ഒരു പക്ഷിപ്പനിയെന്നാണ് ലേഖകന്‍ സമര്‍ത്ഥിക്കുന്നത്. ലക്ഷക്കണക്കിന് ടണ്‍ കോഴിയിറച്ചിയാണ് തായ്ലാന്റില്നിന്നും യൂറോപ്പിലേക്ക് കയറ്റി അയച്ചിരുന്നത്. വില താരതമ്യേന കുറവ്. യൂറോപ്യന്‍ കോഴി കര്‍ഷകര്‍ക്ക് തായ്ലാന്റിനോട് വിലയുടെ കാര്യത്തില്‍ മത്സരിച്ചുജയിക്കാനുമാവില്ല; ഉല്‍പ്പാദനച്ചെലവ് കൂടിയിരിക്കുന്നതിനാല്‍. തായ്ലാന്റിലെ കോഴികൃഷിയെ തകര്ക്കാനുതകിയ പക്ഷിപ്പനിപ്പേടി വാര്‍ത്തകളാണ് പിന്നീട് കണ്ടത്. ആയിരക്കണക്കിന് കണ്ടെയ്നറുകള്‍ പനിപ്പേടിയാല് തിരസ്കരിക്കപ്പെട്ടു. മന്ത്രിമാരടക്കം കോഴിയെ ഭഷിച്ചുകാണിച്ചിട്ടും തായ്ലന്റിലെ കോഴിയിറച്ചി യൂറോപ്പ് തിരസ്ക്കരിച്ചു. പതിനായിരക്കണക്കിന് കോഴികര്‍ഷകരുടെ നട്ടെല്ലൊടിഞ്ഞു. കോഴിഫാമുകള്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കുറഞ്ഞവിലയ്ക്ക് ഏറ്റെടുത്തു. കോഴികര്‍ഷകര്‍ വന്‍കിട കമ്പനികളുടെ കൂലിപ്പണിക്കാരായി മാറി. കുടുംബാംഗങ്ങള്‍ നിവര്‍ത്തിയില്ലാതെ ടൂറിസം മേഖലയില്‍ തൊഴില്‍ കണ്ടെത്തി. തായ്ലന്റിലെ ‘സെക്സ് ടൂറിസം’ വികസിച്ചതിന്റെ പിന്നില്‍ പക്ഷിപ്പനിക്കും ഒരു പങ്കുണ്ടെന്നാണ് ലേഖകന്റെ പക്ഷം.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട ഒരു നിരീക്ഷണം ഡോ. ബി.എം. ഹെഗ്ഡെ (പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും) നടത്തിയിട്ടുണ്ട്. അതായത് ആഗോളഭീമന് മരുന്ന് കമ്പനികള്‍ മരുന്നുകള്‍ മാത്രമല്ല, പുതിയ പുതിയ രോഗങ്ങളും സൃഷ്ടിക്കുന്നുണ്ടത്രെ. ആ രാഗങ്ങള്ക്കുവേണ്ടിയുള്ള പുതിയ മരുന്നുകളും ഉണ്ടാക്കി വില്‍ക്കുക വഴി വന്‍തോതില്‍ ലാഭമുണ്ടാക്കുക എന്നതുതന്നെ ലക്ഷ്യം. ലാഭേച്ഛ കമ്പനികളെ ഏതൊക്കെ വഴിക്കാകും നയിക്കുക എന്നോര്‍ത്ത് അതിശയം തോന്നുന്നു.
ശബരിമല സീസണില്‍ ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര് ആലപ്പുഴ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്; തണ്ണീര്‍മുക്കം ബണ്ടും കുമരകവുമൊക്കെ താണ്ടി. അവരൊക്കെ ഈ ജില്ല ഒഴിവാക്കാനാണ് സാധ്യത. വിദേശ-സ്വദേശ ടൂറിസ്റ്റുകള്‍ ഇപ്പോള്‍തന്നെ പരിപാടികള്‍ റദ്ദാക്കാന്‍ തുടങ്ങി. ആലപ്പുഴ ജില്ലയിലെ ജനജീവിതത്തെ ഈ ദുരവസ്ഥ ഗുരതരമായി ബാധിക്കുമെന്നുറപ്പ്. കേരളത്തിന്റെ മൊത്തം വിനോദസഞ്ചാരമേഖലയെയും ഈ പക്ഷിപ്പനിപ്പേടി വാര്‍ത്തകള്‍ തളര്‍ത്തിക്കളയും. ശബരിമല സീസണും ടൂറിസവും ചേര്‍ന്ന് സംസ്ഥാനത്ത് ഏറ്റവുമധികം ബിസിനസ് എക്കണോമിക് ആക്ടിവിറ്റി നടക്കുന്ന ഈ സമയത്തുതന്നെ പക്ഷിപ്പനി അവതരിച്ചതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: