സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഒരുസംഘം ഫലപ്രദമായി കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നുണ്ട്. അത് പല തരത്തില്‍ സമൂഹത്തില്‍ കാന്‍സര്‍പോലെ വളര്‍ന്നുവരികയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തെരുവിലെ ചുംബന സമരം. ഏതുസമരത്തിനും ഇന്നത്തെ കാലത്ത് നാലഞ്ച് ആളുകളെ കിട്ടാന്‍ ഒരു പ്രയാസവുമില്ല.
സോഷ്യല്‍മീഡിയ അതിന്റെ എല്ലാ വാതായനങ്ങളും തുറന്നിട്ടിരിക്കുന്ന അവസ്ഥയില്‍ ആര്‍ക്കും എപ്പോഴും ഒരു തടസ്സവുമില്ലാതെ അതിന്റെ നിലയില്ലാക്കയത്തിലേക്ക് ചാടാം എന്നായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതാണ് നന്മ, എന്താണ് തിന്മ എന്നതും ചര്‍ച്ചാവിഷയമാവുകയാണ്. സംസ്കാരവും സദാചാരവും വിവേകവും അതുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും പുതിയരീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു. അതിന് മുമ്പെങ്ങുമില്ലാത്തതരത്തില്‍ പിന്തുണയും കിട്ടുന്നു.
ചിലര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പുതുപുത്തന്‍ വിശദീകരണങ്ങളും വിശകലനങ്ങളുമായാണ് മത്സരബുദ്ധിയോടെ രംഗത്തുവരുന്നത്. അവര്‍ക്ക് കുടപിടിക്കാന്‍ സ്വാതന്ത്ര്യസമരക്കാലത്ത് ആത്മാഭിമാനത്തിന്റെ അക്ഷരാഗ്നി പകര്‍ന്നുകൊടുത്തതിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന മാധ്യമങ്ങളുമുണ്ട് എന്നതത്രേ ഏറ്റവും മ്ലേച്ഛമായ വശം.
പുതുതലമുറയെ കൂടെനിര്‍ത്താന്‍ എന്ത് കോപ്രായം കാണിച്ചാലും കുഴപ്പമില്ല എന്ന അശ്ലീല ന്യായീകരണമാണുള്ളത്. ഇതിന്റെ വരുംവരായ്കകളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധതിരിക്കേണ്ടതിനു പകരം കേവലം ഉപരിപ്ലവമായ കാര്യങ്ങള്‍വഴി യുവസമൂഹത്തിന്റെ വികാരങ്ങള്‍ക്ക് തീപിടിപ്പിക്കാനാണ് ശ്രമിക്കുന്നത്.
നേരത്തെ ഗാനഗന്ധര്വന് യേശുദാസ് പെണ്‍കുട്ടികളുടെ വസ്ത്രരീതിയെക്കുറിച്ച് നിരുപദ്രവകരമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. സമൂഹത്തിന്റെ ചിട്ടയും സംസ്കാരസമ്പന്നവുമായ പാതയും ഏതെന്ന് കാണിച്ചുകൊടുക്കാനുള്ള നിര്‍ദോഷമായ ഒരു ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്നാല്‍ ഗാനഗന്ധര്‍വനെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ചിലര്‍ രംഗത്തെത്തി. യുവജനതയെ ഇക്കിളിപ്പെടുത്തി അവരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള തരംതാണ നിലപാടിന് മാധ്യമരംഗത്തെ വമ്പന്മാര്‍പോലും കൂട്ടുനിന്നു എന്നതാണ് അത്ഭുതകരമായ കാര്യം. ഇപ്പോള്‍ തെരുവില്‍ സ്വാതന്ത്ര്യം വേണ്ടത് ചുംബനം കൊടുക്കാനാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ വഴിമാറിയിരിക്കുന്നു.
ഒരാളുടെ സ്വകാര്യതയ്ക്ക് വേദിയാകാനുള്ള ഇടമല്ല പൊതുസ്ഥലമെന്ന അടിസ്ഥാന വിദ്യാഭ്യാസത്തില്‍നിന്ന് ചിലര്‍ എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. കാടിറങ്ങിയ സംസ്കാരം നാടിന്റെ സര്വതോന്മുമായ വികാസത്തിന് ഉപകരിക്കണമെന്ന താല്പ്പര്യത്തിനുപകരം നാടിന്റെ സ്വതേയുള്ള സംസ്കാരത്തെപ്പോലും കാട്ടിലേക്കു പറിച്ചുനടുകയാണ്.
ഇന്നത്തെ ഈ അവസ്ഥയെ പുരോഗമനം എന്ന് വിളിക്കാനാവുമോ? ആണും പെണ്ണും സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ കിടപ്പറയാക്കാന് തെരുവുകളെ ഉപയോഗിക്കുന്നത് കൈയുംകെട്ടി നോക്കിനിന്ന് രസിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്ന് വ്യാഖ്യാനിക്കുന്നത് ലളിതഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധഭ്രാന്താണ്.
പൊതുനിരത്തിലെ ചുംബനത്തിന് കാവല്നില്ക്കലല്ല പോലീസിന്റെ പണിയെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണല്‍ എ.വി. ജോര്‍ജാണ് സംസ്കാരത്തിന്റെ സന്ദേശം എന്തെന്ന് സധൈര്യം വെളിപ്പെടുത്തിയത്. തീവ്രവാദികള്‍ക്കും മാവോവാദികള്‍ക്കും കൈയറപ്പില്ലാതെ എന്തുംചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കാനേ ചുംബനസമരം പോലുള്ള വൃത്തികേടുകള്‍ വഴിവെക്കൂ.
ചുംബനസമരത്തിന് എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമ്പോള്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെപ്പോലെയുള്ള ഉദ്യോഗസ്ഥന്മാര്ക്ക് കൂച്ചുവിലങ്ങിടുകയാണ്. സമൂഹത്തിന്റെ സുഗമമായ ഒഴുക്കിന് വിഘാതമുണ്ടാക്കുന്ന ഏതൊരു സംഗതിയും തടയേണ്ടതുണ്ട്. അതാത് സമയത്ത് ഭരണത്തിലിരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത ആവശ്യമാണ്.
ഏതെങ്കിലും മേഖലയില്‍ മികച്ച കഴിവു തെളിയിച്ചവരോ സ്വാധീനമുള്ള വ്യക്തികളോ അഭിപ്രായപ്പെടുന്നത് അപ്പാടെ സ്വീകരിച്ചുകൊള്ളണമെന്നില്ല. സമൂഹത്തിന്റെ കെട്ടുറപ്പിനെ അത് എങ്ങനെ ബാധിക്കുമെന്ന് വിശകലനം ചെയ്ത് മാത്രമേ സ്വീകരിക്കാവൂ.
ചുംബനസമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കാള്‍ പ്രാധാന്യത്തോടെ കാണുകയും അതിന് വന്‍പ്രചാരം നല്‍കുകയും ചെയ്യുന്നവര്‍ വാസ്തവത്തില്‍ അരാജകവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഊടുവഴികള്‍ ഒരുക്കിക്കൊടുക്കുകയാണ്. മാവോവാദി വേട്ടയെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന കേരളത്തില്‍ അവരുടെ വെടിയൊച്ച ഇപ്പോള്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെങ്കില് അരാജകവാദികളുടെ ചുംബന സമരം പോലുള്ളവ അവയ്ക്ക് ഗതികോര്‍ജം കൊടുക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം.
നരനില്‍ നിന്ന് നാരായണനിലേക്ക് ഉയരാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടായിരിക്കെ നരാധമന്മാരാവാനുള്ള വഴികള്‍ നിരന്തരം തുറന്നിടുന്നവര്‍ രാജ്യത്തിന്റെ പുരോഗതിയല്ല കാംക്ഷിക്കുന്നതെന്ന് ഉറപ്പാണ്. അത്തരം ശക്തികളെ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും വൈദേശികശക്തികള്‍ ഇവിടം അവരുടെ വിളഭൂമിയാക്കി മാറ്റാന്‍ അധികം വൈകില്ല. അത്തരം തിരിച്ചറിവിലേക്ക് അധമചിന്താഗതിക്കാരെ കൊണ്ടുവരാനുള്ള നിതാന്ത പരിശ്രമമാണ് ഭരണകൂടം നടത്തേണ്ടത്. അല്ലാത്ത എന്തിനും ഒടുവില്‍ വന്‍വില കൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: