കുറച്ചുദിവസം മുമ്പ് ധനമന്ത്രി അരുണ്‍ ജെറ്റ്ലി പ്രഖ്യാപിച്ചു പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ പങ്കാളിത്തം നിലവിലുള്ള 56-89 ശതമാനത്തില്‍നിന്ന് 52 ആക്കി കുറയ്ക്കുമെന്ന്. ഇതൊരു നല്ലതീരുമാനമാണ് കാരണം, 51 ശതതാനമായാലും നൂറായാലും പൊതുമേഖലാ പദവിയെ അത് ബാധിക്കില്ല. ബാങ്കുകളുടെ അതത് ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കേണ്ട ആവശ്യവും വരില്ല.
പൊതുമേഖല ബാങ്കുകള്‍ക്ക് ധനകാര്യ ഉള്‍പ്പെടുത്തല്‍ ആവശ്യങ്ങള്‍ക്കുപുറമേ 2018 വരെയുള്ള കാലയളവില്‍ 2.40 ലക്ഷം കോടി രൂപയുടെ ആവശ്യം വരും. 2011-14 കാലത്ത് സര്‍ക്കാര്‍ 58,600 കോടി രൂപ ഈ ബാങ്കുകള്‍ക്കായി നല്കി. കഴിഞ്ഞ ബജറ്റില്‍ 11,200 കോടി രൂപയുടെ ബാങ്ക് കാപ്പിറ്റലൈസേഷന് വകയിരുത്തലും ഉണ്ടായിട്ടുണ്ട്.
മറ്റ് വികസിതരാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം മെച്ചപ്പെട്ടതെങ്കിലും പൊതുധാരണകള്‍ക്ക് വിപരീതമായി അതത്ര തൃപ്തികരമല്ല എന്ന് സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകുന്നു.പരിഹരിക്കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്.
വിപുലമായ ദേശീയ ശൃംഖലയുണ്ട് എന്നുകരുതുമ്പോഴും ഭാരതബാങ്കുകള്ക്ക് അന്താരാഷ്ട്ര നിലവാരവും വലുപ്പവും കുറവാണ്. ചില ബാങ്കുകളുടെ കാര്യത്തില്‍ ചില ലയനവും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികവും സാംസ്കാരികവുമായ വിഷയങ്ങളുടെപേരില്‍ അവയെല്ലാം ശക്തിപകരുന്നതിനേക്കാള് പ്രശ്നമുണ്ടാക്കുകയാണുണ്ടായത്. എസ്ബിഐ 100-ാം സ്ഥാനത്തിനുള്ളിലുണ്ട് എന്നത് ഒഴിച്ചാല്‍ വിദേശബാങ്കുകളുടെ നിലവാരത്തിന് സമീപത്തെങ്ങും ഒരു ഭാരതീയ ബാങ്കുകളുമില്ല. ഏകീകരണം അത്ര എളുപ്പമല്ല എന്നതിനാല്‍, അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കാന്‍ ബാങ്കുകള്‍ പുതിയ മേഖലകള്‍ കണ്ടെത്തി വലുതാകേണ്ടതുണ്ട്.
ബാങ്കുകള്‍ക്ക് മറ്റ് ബിസിനസുമായി നോക്കുമ്പോള്‍ നേരിയ മാര്‍ജിന്‍ മാത്രമേ ഉള്ളു. എന്നാല്‍ കടമിടപാടിന്റെ കാര്യത്തില്‍ വലിയ അപകടങ്ങള്‍ ഉണ്ടുതാനും. ബേസല്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കടങ്ങളും മറ്റും എഴുതിത്തള്ളുന്നതുമൂലം ഉണ്ടാകുന്ന മൂലധന അപര്യാപ്തതയുടെ സാഹചര്യത്തിലും നഷ്ടമുണ്ടാകാത്ത തരത്തിലുള്ള പ്രവര്‍ത്തനശേഷി ആര്ജിക്കാന്തക്കവിധം ബാങ്കുകള്‍ വികസിക്കേണ്ടതുണ്ട്. വായ്പാ കുടിശികക്കുപുറമേ, വിപണി, സാങ്കേതികത, ആകസ്മിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ അപ്രതീക്ഷിതത്വം തുടങ്ങിയ ദൈനംദിനമേഖലയിലെ പ്രശ്നങ്ങള്മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ കണക്കാക്കിയും കരുതല്‍ വേണം. അതായത്, മൂലധനശോഷണത്തിന് കാരണമാകുന്ന വിവിധതരത്തിലുള്ള ഇത്തരം നഷ്ടങ്ങള്‍ക്കും ബാങ്കുകള്‍ കരുതിവെക്കേണ്ടതുണ്ട്. ബേസല്‍ നിയമങ്ങള്‍ ഇവയ്ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ബേസല്‍ നിയമപ്രകാരം ഇവ്വിധമുള്ള അപായ സാധ്യതകളെല്ലാം കൃത്യമായി തിട്ടപ്പെടുത്തി അവയെല്ലാം പര്യാപ്തമാത്രയില്‍ മൂലധന ആസ്തിയില്‍നിന്നു കുറയ്ക്കേണ്ടതുണ്ട്. അതിനാല്‍ ബാങ്കുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വളരെയധികം കരുതല്‍ മൂലധനം നീക്കിവെക്കേണ്ടി വരും. മൂലധനം വര്‍ദ്ധിപ്പിക്കാന്‍ വലിയ വരുമാന മാര്‍ഗ്ഗമോ മറ്റു ബദല്സംവിധാനങ്ങളോ ബാങ്കുകള്‍ക്ക് ആവശ്യമാണ്. പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിനെയാണ് അധികച്ചെലവ് പരിഹരിക്കാന്‍ ആശ്രയിക്കാറുള്ളത്. സര്‍ക്കാര്‍ ബാങ്കുകള്‍ പുതിയ ബേസല്‍ ത്രീ വ്യവസ്ഥകള്‍ പാലിക്കാന്‍ പൊതുഖജനാവില്‍നിന്ന് പണം കണ്ടെത്തേണ്ടിവരുന്നുവെന്ന ദുരവസ്ഥ ഒഴിവാക്കാനാണ് പുതിയ ധനമന്ത്രി ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.
ബാങ്കുകളുടെ ദുരവസ്ഥ അവരെ സഹായിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും. ബാങ്കുകളുടെ അനാരോഗ്യം വിലയിരുത്തുവാനുള്ള എളുപ്പവഴി അവയുടെ നിഷ്ക്രിയ ആസ്തിയുടെ തോത് നോക്കിയാല്‍ മതി. ആരോാഗ്യകരമായ ഒരു ബാങ്കിന് നിഷ്ക്രിയ ആസ്തിയുടെ തോത് ഒരു ശതമാനത്തില്‍ താഴെയായിരിക്കണം. നിര്മ്മാണോല്പാദനരംഗത്തെ തളര്‍ച്ചയും അതിനാല്‍ കടംവരുത്തുന്ന ഉപഭോക്താക്കളുംമൂലം വിപണി ബാങ്കുകള്‍ക്ക് അനുകൂലമല്ല. മെച്ചപ്പെട്ട വായ്പാവലോകനവും തീവ്രമായ തിരിച്ചുപിടിക്കല്‍ സംവിധാനവുംവഴി നിഷ്ക്രിയ ആസ്തി കുറയ്ക്കാം. അതുവഴി എഴുതിത്തള്ളല്‍ തോത് കുറയ്ക്കാം. എസ്ബിഐയുടെ നിഷ്ക്രിയാസ്തി 2.6 ശതമാനം കടന്നത് ബാങ്കിങ് മേഖലയില്‍ വരാന്‍പോകുന്ന അപകടത്തിന്റെ സൂചനകളാണ്. എന്നാല്‍, നിര്മ്മാണോല്പാദനരംഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് നമുക്ക് പ്രതീക്ഷ നല്കുന്നു.
പലിശയാണ് ബാങ്കിന്റെ മുഖ്യവരുമാനസ്രോതസ്സ്. വിപണിയിലെ ചലനനിരക്കിനെ ആശ്രയിച്ചിരിക്കും പലിശ വരുമാനം. ചഞ്ചല വിപണി ബാങ്കിന്റെ പലിശ വരുമാനത്തെ ആത്യന്തികമായി ബാധിക്കും. ബിസിനസ് മേഖലയില്‍നിന്ന് കിട്ടുന്ന വരുമാനം അപ്പോള്‍ ഈ രംഗത്തെ അപകടങ്ങളെ അതിജീവിക്കാന്‍ സഹായകമാകില്ല. അതിനാല്‍ ബാങ്കുകള്‍ സര്‍ക്കാര്‍ ബോണ്ടില്‍ പണം നിക്ഷേപിച്ച് സുരക്ഷിതമാര്‍ഗം തേടും. കഴിഞ്ഞ കുറേവര്ഷമായി ബാങ്കുകളുടെ വരുമാനത്തിന്റെയും നേട്ടത്തിന്റെയും വലിയഭാഗം സര്‍ക്കാര്‍ ബോണ്ടുകളിലും കാള്‍മണി മാര്‍ക്കറ്റ് ഇടപാടുകളില്നിന്നുമാണ്.
എന്നാല്‍ ട്രഷറി ഇടപാടില്‍ മറ്റൊരുതരം അപകടമുണ്ട്. നാണ്യപ്പെരുപ്പം ഉണ്ടാകുമ്പോള്‍ ബോണ്ടുവിലയില്‍ ഉണ്ടാകുന്ന ഇടിവ് ബാങ്കുകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയേക്കാം. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ബാങ്കുകള്‍ ‘മാര്‍ക് ടു മാര്‍ക്കറ്റി’നുവേണ്ടി തുക നീക്കിവെക്കേണ്ടതുണ്ട്. ഈ പണമെല്ലാം പലിശയിനത്തില്നിന്നുണ്ടാകണം. ഇതെല്ലാം നേട്ടമുണ്ടാക്കലില് കുറവുവരുത്തും. ചില ബാങ്കുകള്‍ പണേതര ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കിയും മറ്റു നടപടിവൈവിദ്ധ്യങ്ങളിലൂടെയും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
ന്യൂ ജനറേഷന് ബാങ്കുകളുടെ വരവ് ബാങ്കിംഗ് മേഖലയിലാകെ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അവരുടെ മത്സര സാമര്‍ത്ഥ്യങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ ഇടപാടുകള്‍ കുറച്ചു. പരമ്പരാഗത ബാങ്കിങ് സംവിധാനം ഇന്ന് പ്രസക്തമല്ല. വീടുകളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കുന്ന പഴഞ്ചന്‍ സമ്പ്രദായം ഇനി നടപ്പില്ല. ഇന്ന് ഉപഭോക്താക്കളാണ് രാജാക്കന്മാര്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബാങ്കുകള്‍ മാറാതെ തരമില്ല.
എല്ലാ മേഖലയിലെയും കടുത്ത മത്സരവും ഉപഭോക്താക്കളുടെ ആവശ്യങ്ങളിലെ മികവുംമൂലം ബാങ്ക് നടത്തല്‍ അത്ര എളുപ്പമല്ലാതായി. വെല്ലുവിളികളും അപകടങ്ങളും ഏറെയാണ്. ധനമേഖല ശക്തിപ്പെടാന്‍ ഭാരതത്തിലെ ബാങ്കുകള്‍ തന്ത്രങ്ങള്‍ മാറ്റി വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: