ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനൊപ്പം തുടങ്ങിയതാണ് കശ്മീരിനുവേണ്ടിയുള്ള പാക്കിസ്ഥാന്റെ കളി. അത് പലപ്പോഴും രക്തച്ചൊരിച്ചിലില്‍ കലാശിച്ചതാണ് ചരിത്രം.
നേരിട്ട് യുദ്ധത്തിനിറങ്ങിയ സന്ദര്‍ഭം മാത്രമല്ല ഏഴ് ദശാബ്ദക്കാലമായി ഒളിയുദ്ധം കശ്മീരില്‍ പാക്കിസ്ഥാന് നടത്തിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ ശക്തമായ പിന്തുണയും പ്രേരണയും നല്കി കലാപത്തിന് പ്രേരിപ്പിക്കുന്നു. ഏതാണ്ട് എണ്‍പതിനായിരത്തോളം സാധാരണക്കാരും സൈനികരും പാക്കിസ്ഥാന്റെ പ്രകോപനംകൊണ്ട് വധിക്കപ്പെട്ടിരിക്കുന്നു.
എത്രപറഞ്ഞാലും പഠിച്ചതേ പാടൂ എന്ന വാശിയില്‍ പാക്കിസ്ഥാന് നില്ക്കുന്നു. രാഷ്ട്രീയ നേതൃത്വം എന്തുതന്നെ തീരുമാനിച്ചാലും അതിനെ ധിക്കരിച്ച് പട്ടാളനേതൃത്വമാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകരെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. തമ്മില്‍ത്തല്ലി തലകീറി മരിക്കുന്ന പാക്കിസ്ഥാനിലെ ബഹുവിധ മതമൗലികവാദികളോടാണ് പാക്കിസ്ഥാന് പട്ടാളത്തിന് ആഭിമുഖ്യമെന്നാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
പാക്കിസ്ഥാനില്‍ പള്ളികളില്‍ ബോംബിടുന്നതും ആരാധനയ്ക്കെത്തുന്ന വിശ്വാസികളെ ചുട്ടുകൊല്ലുന്നതും പതിവ് പരിപാടിയാക്കിയ ഭീകരന്മാരാണ് കാശ്മീരിലേക്കും കണ്ണുംനട്ട് രംഗത്തു വരുന്നത്.
പാക്കിസ്ഥാന് കൈവശം വച്ചിരിക്കുന്ന ഭാരതമണ്ണില്‍ നൂറുകണക്കിന് ഭീകരപരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്ക് കേരളത്തില്‍ നിന്നും പരിശീലനത്തിനായി യുവാക്കളെ തേടിപ്പിടിച്ച് കൊണ്ടുപോയ സംഭവങ്ങളൊന്നും മറക്കാറായിട്ടില്ല. ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഭാരതത്തിന്റെ അഭ്യര്‍ത്ഥന നേരത്തെ പലകുറി ഉണ്ടായിട്ടുണ്ട്. അതൊന്നും ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കാന്‍ പാക് ഭരണകൂടം തയ്യാറായിട്ടില്ല.
ഭാരതം പറയുന്നതെന്താണെന്ന് പാക്കിസ്ഥാന് മനസ്സിലാകുന്നില്ലെന്നു വേണം കരുതാന്‍. അങ്ങനെയെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കേണ്ടിവരും. ഏറ്റവും ഒടുവിലത്തെ അക്രമങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ന് പ്രധാനമന്ത്രി കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നുണ്ട്.
തുടര്‍ന്നും ചില പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. അതൊക്കെ അലങ്കോലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാവണം കശ്മീരിലെ പട്ടാള ക്യാമ്പ് ആക്രമണം. ആക്രമണത്തില്‍ ഭീകരരടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. അക്രമികളെത്തിയത് പാക്കിസ്ഥാന്റെ പിന്ബലതോടെയെന്നാണ് മരിച്ചവരില്‍ നിന്നു ലഭിച്ച വസ്തുക്കള്‍ വ്യക്തമാക്കുന്നത്. ആഴ്ചകളോളം കഴിക്കാനുള്ള ഡ്രൈഫ്രൂട്സ് അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. അവയെല്ലാം പട്ടാളക്കാര്‍ക്ക് തയ്യാറാക്കി നല്‍കുംവിധമാണ് പാക്കുചെയ്തിട്ടുള്ളത്.
അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടിയിട്ടുണ്ട്. ഇതെല്ലാം പാക് സൈന്യം ഉപയോഗിക്കുന്നവയാണെന്ന് അക്രമംനടന്ന ക്യാമ്പിലെത്തിയ സൈനിക മേധാവികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നാലിടത്താണ് വെളളിയാഴ്ച ഭീകരാക്രമണമുണ്ടായത്. ഇതിനുപിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിട്ടുണ്ട്. ആറുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ വധിക്കപ്പെട്ടെങ്കിലും നമ്മുടെ സൈന്യത്തിനുണ്ടായ ദുരന്തം അത്യന്തം ഗൗരവമുള്ളതുതന്നെയാണ്. ഈ സംഭവങ്ങളെ അപലപിക്കാതെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
യുപിഎ ഭരിക്കുമ്പോള്‍ കാശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടിയതെങ്കില്‍ ഇന്ന് ഭീകരാക്രമണങ്ങളുടെ എണ്ണമാണ് കൂടിയതെന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ പ്രസ്താവിച്ചിരിക്കുന്നത്. യാതൊരു പക്വതയുമില്ലാത്ത കോണ്‍ഗ്രസ് നേതാവിന്റെ ഈ പുലമ്പല്‍ കൊടുംശൈത്യത്തിലും മഞ്ഞുമൂടിയ കശ്മീരിമേഖലയിലും രാജ്യത്തെ കാക്കാന്‍ നില്ക്കുന്ന പട്ടാളക്കാരെ അവഹേളിക്കലാണ്.
യുപിഎ ഭരണത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഒന്നും സംഭവിച്ചില്ലെന്ന രാഹുലിന്റെ അവകാശവാദവും ശുദ്ധവിവരക്കേടാണ്. നൂറുകണക്കിന് ഏറ്റുമുട്ടലുകള്‍ അന്നുണ്ടായിരുന്നു. ഒരു പ്രകോപനവുമില്ലാതെ അതിര്‍ത്തി കാക്കുന്ന രണ്ടു സൈനികരുടെ തലയറുത്ത് കൊണ്ടുപോയ പാക് പട്ടാളത്തിന്റെ നടപടി രാജ്യമാസകലം ഞെട്ടലോടെ ശ്രവിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ആശ്ചര്യകരമായിരുന്നു.
ആട്ടുകല്ലിന് കാറ്റടിച്ചതുപോലെ അനങ്ങാതിരുന്ന പ്രതിരോധ മന്ത്രി എ.കെ.ആന്റണി പാര്‍ലമെന്റില്‍ പറഞ്ഞത് പട്ടാളവേഷത്തില്‍ വന്ന ഭീകരരാണ് ക്രൂരകൃത്യം ചെയ്തതെന്നാണ്. പാക് പട്ടാളം സത്യം പറഞ്ഞപ്പോഴാണ് ആന്റണി തിരുത്തിപ്പറഞ്ഞത്. കോണ്‍ഗ്രസിന് സ്നേഹം രാജ്യത്തോടല്ല. രാജ്യദ്രോഹികളോടാണ്. അതെന്തായാലും കശ്മീര്‍ പിടിച്ചെടുക്കാനുള്ള പാക്കിസ്ഥാന്റെ കളി അവസാനകളിയാകണം.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാക്കിസ്ഥാന്റെ പൂതി എന്നെന്നേക്കുമായി അവസാനിപ്പിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: