ന്യൂദല്‍ഹി: അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 പാക്ക് ഭീകരര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടതായി കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു. ഭാരത-പാക് അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 43 പേരെ അതിര്‍ത്തി സേന പിടികൂടിയതായും കേന്ദ്രമന്ത്രി ലോക്സഭയില്‍ അറിയിച്ചു.
ബംഗ്ലാദേശ് അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് പിടിയിലായത് 1977പേരാണ്. രണ്ടുപേര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.
മ്യാന്മാര് അതിര്്ത്തിവഴി 158 പേര് നുഴഞ്ഞുകയറുന്നതിനിടെ പിടിയിലായപ്പോള്‍ 6 പേര് കൊല്ലപ്പെട്ടു.
നേപ്പാള്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയ 12 പേര് പിടിയിലായി. ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റങ്ങളൊന്നും ഈ വര്‍ഷം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചു.
ഇന്തോ-മ്യാന്മാര് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയും 8പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനിടെ ഒരുസൈനികനു പോലും പരിക്കേറ്റിട്ടില്ല. ഇവിടെ ഈവര്‍ഷം സൈന്യത്തിന് ആള്‍നാശവും സംഭവിച്ചിട്ടില്ല.
ജമ്മുകശ്മീരിലുണ്ടായ പ്രളയത്തില്‍ 24 കിലോമീറ്റര്‍ അതിര്‍ത്തിവേലി തകര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചു. മുള്ളുവേലി പുനര്‍നിര്‍മ്മിക്കുന്നതിനായി 17.48 കോടി രൂപ ബിഎസ്എഫിന് നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളിലെ സൈനിക സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 237 കോടി രൂപ നല്‍കിയിട്ടുണ്ട്. പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍, വാഹനങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്്ക്കു വേണ്ടിയാണ് തുക അനുവദിച്ചത്. ഇതിനു പുറമേ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ 1948 മുതല്‍ പാക്കിസ്ഥാന് കയ്യേറിയ 78,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 1963ലെ അതിര്‍ത്തി കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് ഭാരതത്തിന്റെ 5180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കയ്യേറി. പാക് അധീന കാശ്മീര്‍ മുതല്‍ ചൈന വരെയുള്ള സ്ഥലമാണിത്. ഭാരത-ചൈന അതിര്‍ത്തി മേഖലയില്‍ കൃത്യമായ അതിര്‍ത്തി നിര്‍ണ്ണയം നടന്നിട്ടില്ലെന്നും കിരണ്‍ റിജ്ജു സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: