ന്യൂദല്‍ഹി: സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊന്ന് രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിക്ഷേപിക്കാനായെത്തിച്ച ഒന്നരക്കോടി രൂപയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.
ഇന്നലെ രാവിലെ 11 മണിക്ക് ദല്‍ഹി യൂണിവേഴ്സിറ്റിക്കു സമീപമുള്ള തിരക്കേറിയ കമലാ നഗറിലെ സിറ്റിബാങ്ക് എടിഎമ്മിനു മുന്നിലാണ് സംഭവം. തലയ്ക്ക് രണ്ടു വെടിയേറ്റ സുരക്ഷാ ജീവനക്കാരന് പിന്നീട് ആശുപത്രിയില്‍ മരിച്ചു.
കമലാനഗര്‍, രൂപ്നഗര്‍ എടിഎമ്മുകളില്‍ നിക്ഷേപിക്കുന്നതിനായി പണവുമായെത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാനിനു നേരെയാണ് ആക്രമണം നടന്നത്. കമലാനഗറിലെ എടിഎം കൗണ്ടറിനു മുന്നില്‍ വാന്‍ നിര്‍ത്തി പണം എടിഎം കൗണ്ടറിലേക്ക് എടുത്തുമാറ്റുമ്പോഴായിരുന്നു ഹെല്‍മറ്റു ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘം സുരക്ഷാ ജീവനക്കാരനെ വെടിവെച്ചിട്ടത്. പിന്നീട് പണമടങ്ങിയ പെട്ടിയുമായി തിരക്കേറിയ നഗരവീഥിയിലൂടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
സംഭവം കണ്ടു നിന്ന സമീപവാസി പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ പരിക്കേറ്റു കിടന്ന സുരക്ഷാ ജീവനക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കവര്‍ച്ചാ സംഘത്തിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.
കവര്‍ച്ചാ ശ്രമത്തിനും കൊലപാതകത്തിനും രൂപ്നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്ജ്ജിതമായിക്കിയതായി സ്പെഷ്യല്‍ സെല്‍ കമ്മീഷണര്‍ ദീപക് മിശ്ര പ്രതികരിച്ചു. സംഭവം നടന്നതിനു സമീപത്തുള്ള സിസിടിവി ക്യാമറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ ദല്‍ഹിയിലെ നരേലയില്‍ യൂണിയന് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നും പണമടങ്ങിയ എടിഎം മിഷ്യന് വലിച്ചുപുറത്തേക്ക് എടുക്കാന്‍ ശ്രമമുണ്ടായി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കൗണ്ടറിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: