ന്യൂദല്‍ഹി: ഇറാഖില്‍ ഐസിസ് എന്ന ഭീകര സംഘടനയില്‍ ചേര്‍ന്ന ശേഷം അതില്‍ നിന്ന് തുര്‍ക്കി വഴി രക്ഷപ്പെട്ട് എത്തിയ മുംബയ് സ്വദേശി അരീബ് മജീദിനെ പ്രത്യേക എന്‍ഐഎ കോടതി ഡിസംബര്‍ എട്ടുവരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.
കോളേജ് വിദ്യാര്‍ഥിയായ മജീദ് ഇന്റര്‍നെറ്റിലൂടെ ഭീകരരുടെ ലഘുലേഖകളും സന്ദേശങ്ങളും വായിച്ചും വീഡിയോകള്‍ കണ്ടുമാണ് ഭീകരസംഘടനയിലേക്ക് ആകൃഷ്ടനായി അതില്‍ ചേര്‍ന്നതും ഇറാഖിലേക്ക് പോയതും. ആറുമാസമായപ്പോഴേക്കും താന്‍ അപകടത്തിലാണ് പെട്ടതെന്ന് മനസിലാക്കി പിതാവിനെ വിളിച്ചു. പിതാവ് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതിനിടെ ഇയാള്‍ക്ക് തുര്‍ക്കിയിലേക്ക് ഒളിച്ചുകടക്കാന്‍ കഴിഞ്ഞു.
അവിടെ നിന്ന് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ എത്തി. ഇവിടെയെത്തിയയുടന് 22 കാരനായ മജീദിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ ലഭിച്ച എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
മുംബൈയിലെ കല്യാണില്‍ നിന്നുള്ള അരീബ് മജീദും ഫഹദ് ഷെയ്ഖ്, സഹീം ടാങ്കി, അമന് ടണ്ഡേല്‍ എന്നിവരുമാണ് ഇറാഖിലേക്ക് പോയത്. മജീദ് എങ്ങനെയാണ് ഭീകരത്താവളത്തില്‍ നിന്ന് മുങ്ങിയതെന്ന് വ്യക്തമല്ല. നാലു പേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. ഇറാഖിലെ പള്ളികൡലേക്കുള്ള തീര്‍ഥാടകരായാണ് ഇവര്‍ പോയത്.
ഇതിനിടെ അരീബ് മജീദ് രക്തസാക്ഷിയായെന്ന് കൂടെപ്പോയിട്ടുള്ള സഹീം മജീദിന്റെ പിതാവ് ഡോ. മജീദിനെ വിളിച്ച് പറഞ്ഞിരുന്നു. പാക്ക് ഭീകര സംഘടന അന്‍വര്‍ ഉള് താവ്ഹിദും അരീബ് മരിച്ചതായി തങ്ങളുടെ വെബ്സൈറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇറാഖിലേക്ക് പോയ മറ്റു യുവാക്കളുടെ രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്. മടങ്ങിയെത്താന്‍ അവരെയും എന്‍ഐഎ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് തണ്ഡേലിന്റെ പിതാവ് നയീം തണ്ഡേലും ഫഹദിന്റെ പിതാവ് ഡോ. തന്‍വീര്‍ ഷെയ്ഖും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: