മുംബൈ: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്ഐഎസില്‍ ചേര്‍ന്ന് ജിഹാദിന് സിറിയയിലേക്ക് പോയ മുംബൈക്കാരന് തിരികെ നാട്ടിലെത്തി. കല്യാണ്‍ സ്വദേശിയും 23 കാരനുമായ അരിഫ് മജീദ് ആണ് സിറിയയിലെ പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. തിരിച്ചെത്തിയ മജീദിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
ഈ വര്‍ഷം മെയ് മാസത്തിലാണ് കല്യാണ്‍ സ്വദേശികളായ അരിഫ് മജീദ്, ഷഹീന് ടങ്കി, ഫഹദ് ഷെയ്ക്, അമന് ടണ്ടല് എന്നിവര്‍ മധ്യ ഏഷ്യയിലെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാനെന്നും പറഞ്ഞ് നാടുവിട്ടത്. ഇവര്‍ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ ജിഹാദിന് പോയതായി അന്നു തന്നെ സൂചന ലഭിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് അരിഫ് നാട്ടില്‍ തിരിച്ചെത്തിയത്. മകന് മുംബൈയിലെത്തിയെന്ന് സുരക്ഷാ ഏജന്‍സികളുടെ ഫോണ്‍ സന്ദേശം രാവിലെ അരിഫിന്റെ അച്ഛന് ഇജാസിന് ലഭിച്ചെന്ന് കുടുംബ സുഹൃത്ത് ഇഫ്തിഖര്‍ ഖാന് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഈ കുടുംബത്തെ ചോദ്യം ചെയ്ത മഹാരാഷ്ട്ര എടിഎസ് അരിഫ് തിരിച്ചെത്തിയ ഉടന്‍ എന്‍ഐഎയെ ബന്ധപ്പെട്ടതായും സ്ഥിരീകരിച്ചു.
ഇറാഖിലെ മുസ്ലിം ആരാധനാലയം സന്ദര്‍ശിക്കാനായി 22 അംഗ സംഘത്തോടൊപ്പം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ നാലുയുവാക്കള്‍ മെയ് 23നാണ് ബാഗ്ദാദിലെത്തിയത്. അടുത്ത ദിവസം തന്നെ അരിഫ് കുടുംബത്തെ ഫോണില്‍ വിളിച്ച് താന്‍ ബാഗ്ദാദിലുണ്ടെന്ന് വിവരം ധരിപ്പിച്ചു.
അരിഫ്, ഫഹദ്, അമന്, ഷഹീന് എന്നിവര്‍ ടാക്സി പിടിച്ച് പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഫാള്ളുജ നഗരത്തിലേക്ക് പോയതായി ഭാരതത്തില്‍ തിരിച്ചെത്തിയ 22 അംഗ സംഘം പോലീസിന് മൊഴി നല്‍കിയിരുന്നു.
അരിഫ് സിറിയയിലെ വിശുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് ആഗസ്റ്റ് 26ന് ടങ്കിയുടെ ഫോണ്‍ സന്ദേശം ലഭിച്ചതായി കുടുംബ സുഹൃത്ത് അതീഖ് ഖാന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അരിഫിന്റെ കുടുംബം മകന്റെ ആത്മാവിന് ശാന്തി കിട്ടാനുള്ള മതകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു.
എന്നാല്‍ സമീപകാലത്ത് അരിഫിന്റെ പിതാവ് എന്‍ഐഎ ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് തന്റെ മകന് ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കി വഴി മടങ്ങിയെത്താനുള്ള ശ്രമത്തിലാണെന്ന വിവരം ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: