കൊച്ചി: സ്വന്തംനിലയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ചുമതലപ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ തുടര്‍ന്നു സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. വിരമിച്ച ജീവനക്കാര്‍ പെന്ഷന്, ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സപ്തംബര്‍ മാസത്തിലെ പെന്ഷന് ഡിസംബര്‍ ആദ്യ ആഴ്ച നല്‍കും.
സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം തുക ലഭിച്ചാല്‍ മാത്രമേ പെന്ഷന് നല്കാന് കഴിയൂ എന്ന് കോടതിയെ അറിയിച്ചു. സെസ് വഴി പ്രതിമാസം 160 കോടിയോളം രൂപയുടെ അധികവരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പാസ്സാക്കിയ ഓര്‍ഡിനന്‍സിലെ മൂന്നാം വകുപ്പ് പ്രകാരം ടിക്കറ്റ് നിരക്കിന് പുറമെ സെസുകൂടി ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 150 കോടി രൂപയാണ് ഇതുവരെയായി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഇനിയും കൂടുതല്‍ സഹായിക്കാന്‍ കഴിയില്ലെന്ന നിലപാടാണ്. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കടമെടുത്ത് ഉയര്‍ന്ന നിരക്കിലുള്ള വായ്പയുടെ ബാധ്യത തീര്‍ക്കാന്‍ കോര്പ്പറേഷന് ശ്രമിക്കുന്നതായി അറിയുന്നു. പെന്ഷന് ബാധ്യത സര്‍ക്കാരും കെഎസ്ആര്‍ടിസിയും തുല്യമായി വഹിക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിധി പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: