തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മുള്‍മുനയിലാക്കി സെക്രട്ടറിയേറ്റിന് മുന്നിലെ ആറുനില കെട്ടിടത്തിനുമുകളില്‍ കയറി യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കമോന്‍ഡോ വിങ്ങിലേക്ക് സെലക്ഷന് കിട്ടിയ മൂന്ന് ഉദ്യോഗാര്‍ത്ഥികളാണ് നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചക്ക് പതിനൊന്നേകാലോടെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസസമരം നടത്തിവന്നിരുന്ന യുവാക്കളില്‍ കോഴിക്കോട് സ്വദേശി ജീവന്, എറണാകുളം സ്വദേശി മനോജ്, വയനാട് സ്വദേശി ജെയിന് എന്നിവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സ്റ്റാച്യൂ ടവറിന്റെ മുകളില്‍ കയറിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് നാലുദിവസമായി ഇവര്‍ സമരം നടത്തിവരികയാണ്. പ്രതിഷേധത്തിന്റെ വ്യാപ്തി അധികൃതരെ മനസിലാക്കിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആത്മഹത്യാ ഭീഷണി പ്രയോഗിച്ചയത്.
കന്റോണ്‍മെന്റ് എസി റെജി ജോസഫിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സുമെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇവര്‍ക്കൊപ്പം സമരം നടത്തിവരുന്ന മറ്റ് യുവാക്കളുമായി പോലീസ് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എഡിഎം വിനോദ് സ്ഥലത്തെത്തി ഉദ്യോഗാര്‍ത്ഥികളുമായി സംസാരിക്കുകയും ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്താമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനുശേഷമാണ്
ഉദ്യോഗാര്‍ത്ഥികള്‍ താഴെയിറങ്ങിയത്. മൂന്നര മണിക്കൂറോളം ഉദ്യോഗാര്‍ത്ഥികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെ മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു.
2010ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും 402 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 21ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ബാക്കി 577 പേര്‍ക്കുകൂടി നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. 200 കമാന്‍ഡോസും 475 കോണ്‍സ്റ്റബിളുമാരും 325 ഡെപ്യൂട്ടേഷന് പോലീസുകാരുമുള്പ്പെടുന്നതാണ് ഒരു ബറ്റാലിയന്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി യുവമോര്‍ച്ചയും സ്ഥലത്തെത്തി.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. സുധീര്‍, വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ് എന്നിവര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ എംഎല്‍എ ശിവന്‍കുട്ടിയും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഇടപെട്ട് സമരം ഒതുക്കാന്‍ ശ്രമിച്ചുവെന്ന് യുവമോര്‍ച്ച ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: