തിരൂര്‍ : സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തില്‍ തിരൂരിലെ പഴയകാല പ്രതിഭകള്‍ക്ക് ആദരം. ശാസ്ത്രമേള നടക്കുന്ന വിവിധ വേദികള്‍ക്ക് വിവിധ മേഖലകളില്‍ പ്രസിദ്ധരായി മണ്മറഞ്ഞ പ്രതിഭകളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ തന്നെയുള്ള തുഞ്ചന്‍പറമ്പിലാണ് ശാസ്ത്രനാടക മത്സരം നടക്കുന്നത്. ഗണിതശാസ്ത്രമേള നടക്കുന്ന വേദിയായ നിറമരുതൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ വേദി കേളല്ലൂര്‍ നീലകണ്ഠന് സോമയാജിപ്പാടിന്റെ എന്ന പേരിലാണ്. 14, 15 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ സ്വദേശം തിരൂരിനടുത്ത തൃക്കണ്ടിയൂര്‍ ആണ്. കാല്ക്കുലസത്തിന്റെ അടിസ്ഥാനതത്വം ഇദ്ദേഹമാണ് അവതരിപ്പിച്ചത്.
സാമൂഹ്യശാസ്ത്രമേള നടക്കുന്ന നിറമരുതൂര്‍ എച്ച്എസ്എസ്സിന് കെ. ദാമോദരന്റെ പേരാണ്. കേരള ചരിത്രം എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ്. ഐടി
മേള നടക്കുന്ന തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജിന് നല്‍കിയിരിക്കുന്നത് തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി നഗര്‍ എന്നാണ്. ഒന്‍പത് ശാസ്ത്രഗ്രന്ഥകളുടെ രചയിതാവായിരുന്നു ഇദ്ദേഹം.
ശാസ്ത്രമേള നടക്കുന്ന പ്രധാനവേദിക്ക് ശാസ്ത്ര പണ്ഡിതനായ വടശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ പേരാണ്. പ്രവൃത്തിപരിചയമേള നടക്കുന്ന ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കണ്ടറി സ്കൂളിന് തിരുമംഗലത്ത് നീലകണ്ഠന് നമ്പീശന് നഗര്‍ എന്നാണ് പേര്. മനുഷ്യാലയചന്ദ്രികയുടെയും ഗജശാസ്ത്രമായ മാതംഗലീലയുടെയും രചയിതാവാണ് ഇദ്ദേഹം. വൊക്കേഷണല്‍ എക്സ്പോ നടക്കുന്ന ഗ്രൗണ്ടിന് നല്‍കിയിരിക്കുന്നത് ഗണിതശാസ്ത്രത്തില്‍ മികവുതെളിയിച്ച കൈക്കുളങ്ങര രാമവാര്യരുടെ പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: