മുഹമ്മ(ആലപ്പുഴ): പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിലുള്ള പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. സ്മാരകം സ്ഥിതിചെയ്യുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ 120 ഓളം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു.
കഞ്ഞിക്കുഴി എല്‍സി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ എന്‍.പി. ശശിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവരുള്പ്പെടെയുള്ളവര് ബിജെപിയില്‍ ചേരുന്നത്.
പാര്‍ട്ടി സ്ഥാപകനേതാവിന്റെ സ്മാരകം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തകര്‍ത്തതില്‍ മനംനൊന്താണ് ഇവര്‍ പാര്‍ട്ടി വിടുന്നത്. സ്മാരകം തകര്‍ത്തതില്‍ പ്രതിഷേധിച്ച് നേരത്തെ കഞ്ഞിക്കുഴിയിലും കണ്ണര്‍കാട്ടും ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിപിഎമ്മുകാരാണ് സ്മാരകം തകര്‍ത്തതെന്ന് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ ഇവര്‍ പാര്‍ട്ടിവിടാന്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടിനേതൃത്വത്തെ വിവരമറിയിച്ചശേഷം ഇവര്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനുമായി ബന്ധപ്പെട്ടു. അടുത്തദിവസംതന്നെ ഇവര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്‍കും. കഞ്ഞിക്കുഴി 14,17വാര്‍ഡുകളില്‍ നിന്നുള്ളവരാണ് സിപിഎം വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: