ന്യൂദല്‍ഹി: മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ലംഘനങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ ജയിലുകളില്‍ നിലവില്‍ 24 മത്സ്യതൊഴിലാളികള്‍ തടവു ശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് വെളിപ്പെടുത്തി.
രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 22 വവംബര്‍ വരെയുള്ള കണക്കനുസരിച്ച് 24 ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ ലങ്കന്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നാണ് സിംഗ് വ്യക്തമാക്കിയത്.
സഭയില്‍ കൂടുതല്‍ ചോദ്യങ്ങളുയര്ന്നതിനെ തുടര്‍ന്ന് വിഷയം സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍ സിംഗ് വെളിപ്പെടുത്തി.
2013ല്‍ 676 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ തടവറകളില്‍ നിന്ന് വിട്ടയച്ചിരുന്നെന്ന് സിംഗ് വ്യക്തമാക്കി.
2014ലാകട്ടെ നവംബര്‍ മാസം 21 വരെ 730 മത്സ്യതൊഴിലാളികളെയാണ് വിട്ടയച്ചത്. ഒക്ടോബര്‍ 30 വരെയുള്ള കണക്കനുസരിച്ച് അഞ്ച് മത്സ്യതൊഴിലാളികളെ കൊളംബോ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതായും സിംഗ് വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ശ്രീലങ്കന്‍ കോടതി ഇവരെ വിധിയില്‍ നിന്ന് ഒഴിവാക്കി തിരികെ ഇന്ത്യയിലേക്ക് അയച്ചെന്നും സിംഗ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: