ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ സിബിഐ വെളിപ്പെടുത്തയതോടെ അഴിമതിയില്‍ കോണ്‍ഗ്രസിന്റെ പങ്കും പുറത്താകുന്നു. കല്‍ക്കരിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍സിങ്ങിനെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാതിരുന്നതെന്ന വിചാരണക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അനുമതി ലഭിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നേരിട്ട് കല്‍ക്കരി വകുപ്പിന്റെ ചുമതല നിര്‍വഹിച്ച കാലത്തുനടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് മന്‍മോഹന്‍സിങിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം നിരസിക്കപ്പെട്ടതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു.
കേസില്‍ പ്രതിയായി ജയിലില്‍ കിടക്കേണ്ടിവന്ന എ. രാജ ഈ ആവശ്യം കോടതിയില്‍പ്പോലും ഉന്നയിക്കുകയുണ്ടായി.അപ്പോഴൊക്കെ ഇതിനെതിരെ ശക്തമായി വാദിച്ചതും അധികാരമുപയോഗിച്ച് മന്‍മോഹന്‍സിങ്ങിനെ പ്രതിരോധിച്ചതും കോണ്‍ഗ്രസായിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയയുടെ അറിവോടെയല്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്ന് വ്യക്തം. മന്‍മോഹന്‍സിങ്ങിനെ ചോദ്യംചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്ന വെളിപ്പെടുത്തലോടെ സഹസ്രകോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട സംശയത്തിന്റെ മുന സോണിയയിലേക്കും തിരിഞ്ഞിരിക്കുകയാണ്.
ഒറീസയിലെ താലബിരയില് ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് എന്തുകൊണ്ട് മന്മോഹിന്സിങ്ങിനെ ഇതുവരെ ചോദ്യംചെയ്തില്ലെന്ന് കോടതി ആരാഞ്ഞത്. അദ്ദേഹത്തെ ചോദ്യംചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ, വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ മൊഴി ആവശ്യമായിരുന്നില്ലേ എന്നീ ചോദ്യങ്ങള്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശറാണ് ചോദിച്ചത്.
ഈ ചോദ്യത്തിന് മന്‍മോഹന്‍സിങ്ങിനെപ്പോലെ കോണ്‍ഗ്രസും മറുപടി പറയേണ്ടതുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യുന്നത് ഒഴിവാക്കപ്പെട്ടതായുമാണ് സിബിഐ അഭിഭാഷകന് പറഞ്ഞത്. പ്രധാനമന്ത്രിയെ ചോദ്യംചെയ്യലിന് വിധേയമാക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ സിബിഐയെ അനുവദിക്കണമെന്ന് സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശര്‍മ്മ അഭ്യര്‍ത്ഥിച്ചിരിക്കുന്നു.
ഇതംഗീകരിച്ച കോടതി നവംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ പ്രതികളായ കല്ക്കരിഅഴിമതിക്കേസിലാണ് പ്രധാനമന്ത്രിയെ ഒഴിവാക്കിയെന്ന വിവരം കോടതിയില്‍ സിബിഐ സമ്മതിച്ചിരിക്കുന്നത്. ഇരുപ്രതികള്‍ക്കുമെതിരെ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സിബിഐക്ക് പ്രത്യേക പ്രോസിക്യൂട്ടര്‍ ആര്.എസ്. ചീമയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരായ തെളിവുകള്‍ പുറത്താക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: