കൂത്തുപറമ്പ്: രണ്ട് പതിറ്റാണ്ടുകാലം വര്ഗ്ഗശത്രുവായിക്കണ്ട സിഎംപിയുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കിയ സിപിഎം നേതൃത്വത്തിനെതിരെ കൂത്തുപറമ്പില്‍ വ്യാപകമായി ലഘുലേഖ പ്രചരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസമാണ് ലഘുലേഖ പുറത്തിറങ്ങിയത്. മിക്ക കടയുടമകള്‍ക്കും ലഘുലേഖയുടെ കോപ്പി ലഭിച്ചിട്ടുണ്ട്. അസംതൃപ്തരായ ഒരുകൂട്ടം സഖാക്കളുടെ പേരിലിറങ്ങിയ ലഘുലേഖ ‘കൂത്തുപറമ്പ് രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന തലക്കെട്ടോടെയാണ് ആരംഭിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനു നേരെ നിരവധി ചോദ്യങ്ങള്‍ ലഘുലേഖയില്‍ ഉന്നയിക്കുന്നു.
‘രക്തസാക്ഷികള്‍ ഉണ്ടാകുമ്പോള്‍ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന സഖാക്കള്ക്കിടയിലുണ്ടാകണമെന്ന് പഠിപ്പിച്ച പാര്‍ട്ടിയുടെ തത്വം നേതാക്കള്‍ മറന്നുവോ, കൂത്തുപറമ്പിലെ ധീര രക്തസാക്ഷികളുടെ ധീരതയെക്കാള്‍ വിലയുണ്ടോ സിഎംപി എന്ന വര്‍ഗ്ഗ ശത്രുക്കളുടെ ആസ്തിക്ക്, എകെജി, ഇഎംഎസ് എന്നീ ജനനായകന്മാര് നയിച്ച പ്രസ്ഥാനം തന്നെയോ ഇപ്പോള്‍ സിപിഎം’ തുടങ്ങിയവയാണ് ലഘുലേഖയുടെ ഉള്ളടക്കം.
സിഎംപിയിലെ ഒരു വിഭാഗത്തെയും മരണാനന്തരം എംവിആറിനെയും സിപിഎം ഏറ്റെടുത്തതില്‍ പ്രതിഷേധമുള്ള ഒരു വിഭാഗമാണ് ലഘുലേഖ വിതരണത്തിന് പിന്നിലെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചാല്‍ ടി.പി.ചന്ദ്രശേഖരന്റെ ഗതി വരുമെന്ന ഭയമാണ് രഹസ്യമായ ലഘുലേഖ വിതരണത്തിന് പിന്നില്‍. കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നുകൊണ്ട് പാര്‍ട്ടി മുന്നോട്ടുപോയാല്‍ എന്ത് ആവര്‍ത്തിക്കുമെന്ന് ലഘുലേഖയില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും പാര്‍ട്ടിയില്‍ പരസ്യമായ ചേരിതിരിവുണ്ടാകാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
ലഘുലേഖ വിതരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് രഹസ്യമായി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂത്തുപറമ്പില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ ആളുകളുടെ എണ്ണം കുറയാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറിയ സാചര്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന് പ്രസക്തിയില്ലെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായിരുന്ന കൂത്തുപറമ്പില്‍ പാര്‍ട്ടിക്കകത്ത് നിന്നുതന്നെ ഒരുവിഭാഗം നേതൃത്വത്തിനെതിരെ തിരിയുന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: