തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മൊഴി നല്‍കാനുള്ള വിജിലന്‍സിന്റെ അന്ത്യശാസനം അബ്കാരികള്‍ തള്ളി. കേസില്‍ മൂന്നു ദിവസത്തിനകം മൊഴി നല്‍കണമെന്ന് 12 ബാറുടമകള്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോട്ടയത്തെ ബാറുടമ ചാക്കോച്ചന് മാത്രമാണ് ഇന്നലെ ഹാജരായത്. ഇതോടെ ആരോപണത്തിനു തെളിവില്ലെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
അതിനിടെ, ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാണിക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. ആരോപണത്തിന്മേല് പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്.
ബിജു രമേശ് അടക്കം 19 പേര് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് കുമാറിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അസോസിയേഷന് പ്രസിഡന്റ് ഉണ്ണി, സെക്രട്ടറി ധനേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രധാന ഭാരവാഹികള്‍ ആരും മൊഴി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: