ഢാക്ക: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയുടെ അപ്പീല്‍ തള്ളി അവരെ വിചാരണ ചെയ്യാമെന്ന് ബംഗ്ലാദേശി സുപ്രീംകോടതി. ഇതോടെ അഴിമതിക്കേസില്‍ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടുമെന്ന് തീര്‍ച്ചയായി.
അപ്പീല്‍ കേള്‍ക്കാന്‍ അധികാരപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഖാലിദയുടെ അപ്പീല്‍ ഹര്‍ജി തള്ളിയത്. ഇതോടെ അവരെ അഴിമതിക്കേസില്‍ വിചാരണ ചെയ്യാനുള്ള തടസ്സങ്ങളെല്ലാം അവസാനിച്ചതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഇക്രാമുല്‍ ഹഖ് തുതുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് എം. മുസമ്മല്‍ ഹൊസ്സൈന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് കീഴ്ക്കോടതിയില്‍ ഖാലിദ വിചാരണയ്ക്ക് വിധേയമാകണമെന്ന ഉത്തരവിട്ടത്. കൊല്ലപ്പെട്ട അവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാ ഉര് റഹ്മന്റെ പേരില്‍ നടക്കുന്ന അനാഥാലയത്തിലെ അഴിമതി സംബന്ധിച്ചാണ് കേസ്.
സമാനമായ മറ്റൊരു അഴിമതിക്കേസില്‍ കീഴ്ക്കോടതിയുടെ കുറ്റാരോപണം ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഖാലിദ സിയ സമര്‍പ്പിച്ച ഹര്‍ജിയും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായിട്ടില്ലെന്ന് തുതുല്‍ പറഞ്ഞു. സന്നദ്ധ സംഘടനയായ സിയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലായിരുന്നു ഈ അഴിമതി. 69 കാരിയും രണ്ടു തവണ പ്രധാനമന്ത്രിയുമായ സിയ നടത്തിയ ഈ രണ്ട് ചാരിറ്റബിള്‍ ട്രസ്റ്റുകളും കടലാസ് സംഘടനയായിരുന്നെന്ന് അഴിമതി വിരുദ്ധ കമ്മീഷന് കണ്ടെത്തിയിരുന്നു.
വ്യാജ ട്രസ്റ്റ് ഉണ്ടാക്കി കോടികള്‍ തട്ടിച്ചെടുത്തെന്ന് 2009ല്‍ അഴിമതി വിരുദ്ധ കമ്മീഷന് ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് ട്രസ്റ്റിന്റെ മറവില്‍ ക്രമക്കേടുകള്‍ നടത്തിയതെന്നും 2011 ല്‍ കമ്മീഷന് കണ്ടെത്തിയിരുന്നു. സിയയുടെ മൂത്ത മകനും ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന വൈസ് പ്രസിഡന്റും കൂടിയായ താരീഖ് റഹ്മാന് അടക്കം മറ്റ് ഏഴുപേര്‍ കൂടി രണ്ടു കേസുകളിലും പ്രതികളാണ്.
2014 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം ബഹിഷ്കരിച്ച ഖാലിദ സിയ അവാമി ലീഗിന്റെ പ്രധാനമന്ത്രി ഷെയ്ക് ഹസീന ്അഴിമതിക്കേസുകളില് കുരുക്കി തന്നോട് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ആരോപിച്ചു. കേസുകള്‍ തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: