കാക്കനാട്: താങ്ങാനാവാത്ത ജീവിത ഭാരവുമായി സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്നപരമ്പരാഗത ചെറുകിട ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുടമകളും അനുബന്ധസ്ഥാപനങ്ങള്‍ നടത്തുന്നവരും സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യവും കാത്തു കഴിയുന്നു.
കുചേലന് മുതല്‍ കുബേരന് വരെയുള്ളവരുടെ കാറുകളും ബൈക്കുകളും ലോറികളും ബസ്സുകളും മറ്റു വാഹനങ്ങളും തുച്ഛമായ പ്രതിഫലം വാങ്ങി നന്നാക്കി കൊടുത്ത ഇവരെ ആധുനിക ആഡംബര സര്‍വീസ് സെന്ററുകളുടെ വരവോടെ മറന്ന മട്ടാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്കായി പെന്ഷന് ഉള്‍പ്പെടെ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ പാട്ടത്തിനു ഭൂമി നല്‍കാമെന്ന് പറഞ്ഞതും നടപ്പായില്ല. നാല് വര്‍ഷമായി സര്‍ക്കാരിന്റെ സഹായത്തിനായി പലപ്രാവശ്യം സമീപിച്ചെങ്കിലും വാഗ്ദാനം മാത്രം ബാക്കിയെന്ന് അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്സ് കേരള സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയന്, ജനറല്‍ സെക്രട്ടറി എം.രാജഗോപാലന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാതെ വന്നപ്പോള്‍ സംഘടനതന്നെ മുന്‍കയ്യെടുത്തു സ്വന്തമായി വര്ക്ക്ഷോപ്പുകാര്ക്കു പെന്ഷന് നല്കി. നാല് വര്‍ഷം മുന്‍പ് വ്യാവസായികാടിസ്ഥാനത്തില്‍ പാട്ടത്തിന് ഓരോ ജില്ലയിലും സ്ഥലം അനുവദിക്കാമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉറപ്പും പാലിക്കപ്പെട്ടില്ല.
ജനസമ്പര്‍ക്ക പരിപാടിയില്‍ രണ്ടു തവണ പരാതി നല്കി. ഒന്നരക്കോടി രൂപയാണ് വര്‍ക്ക് ഷോപ്പുകാര്‍ ക്ഷേമനിധി അടച്ചത്. ജില്ലയിലെ വര്ക്ക്ഷോപ്പുകാര്ക്കായി എടയാറില്‍ ഭൂമി പാട്ടത്തിനു നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ശിവാനന്ദന്, ജനറല്‍ സെക്രട്ടറി ജോളി കടത്തുങ്കല് എന്നിവര്‍ പറഞ്ഞു. സംഘടനയില്‍ അംഗത്വം ഉള്ളവര്‍ക്കെങ്കിലും അഞ്ചു സെന്റ് സ്ഥലം വീതം നല്കിയാല് മതിയെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: