ആലപ്പുഴ: കയര്‍ ബോര്‍ഡില്‍ മുന്‍ ഭരണസമിതിയുടെ കാലയളവില്‍ നടന്നത് കയര്‍ തൊഴിലാളികളെ മറന്നുള്ള ധൂര്‍ത്തെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കയര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്ന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരെ ആരോപിക്കുന്നു.
എഐസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പ്രൊഫ. ജി. ബാലചന്ദ്രനായിരുന്നു മുന്‍ ചെയര്മാന്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ചെയര്‍മാനെയോ ബോര്‍ഡംഗങ്ങളെയോ നിയമിച്ചിട്ടില്ല. നേരത്തെ എന്‍ഡിഎ ഭരണകാലയളവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് കയര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസരിച്ച് പാര്‍ട്ടി നേതാക്കളെയാണ് ചെയര്‍മാനായി നിയമിച്ചത്. ഇതോടെ കയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റി.
കോടികളുടെ ധൂര്‍ത്ത് നടന്നതല്ലാതെ കയര്‍ തൊഴിലാളികള്‍ക്കോ, ചെറുകിട കയര്‍ ഫാക്ടറികള്‍ക്കോ യാതൊരു പ്രയോജനവും ലഭിച്ചില്ല. കയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നേരത്തെ ധനസഹായം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് ബോദ്ധ്യമായ സാഹചര്യത്തില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളാണ് പ്രതികള്‍.
പ്രൊഫ. ജി. ബാലചന്ദ്രന് ചെയര്‍മാനായിരുന്ന കാലയളവില്‍ ഏതാനും മാസങ്ങള്‍ മുമ്പാണ് കൊട്ടിഘോഷിച്ച് കലവൂരില്‍ കയര്‍ മ്യൂസിയം സ്ഥാപിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ പോലും അനുമതിയില്ലാതെയാണ് മ്യൂസിയം സ്ഥാപിച്ചതെന്നാണ് വിവരം. 34,27,416 രൂപ മ്യൂസിയം നിര്‍മ്മാണത്തിന് ചെലവഴിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.
കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിയുണ്ടോയെന്ന ചോദ്യത്തിന് ബോര്‍ഡിന്റെ അനുമതിയുണ്ടെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കയര്‍ മ്യൂസിയം സ്ഥാപിച്ചത് നിയമവിരുദ്ധമാണ്. നിലവില്‍ ഒരു മ്യൂസിയം കലവൂരിലുണ്ടായിരുന്നു. അത് അന്ത്രാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കൊട്ടിഘേഷിച്ചാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. മ്യൂസിയം സന്ദര്‍ശിക്കാന്‍ നാമമാത്രമായി പോലും ആരും എത്തുന്നുമില്ല. കയര്‍ത്തൊഴിലാളികള്‍ക്ക് നല്ലൊരു തൊണ്ടുതല്ലല്‍ യന്ത്രം പോലും നിര്‍മ്മിച്ച് നല്കാന് സാധിക്കാതിരുന്നവരാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചത്.
ഇതുകൂടാതെ വന്‍തോതില്‍ അനധികൃത നിയമനങ്ങളും ഇവിടെ നടന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയും അടുത്തയാളുകളെയും യാതൊരു മാനദണ്ഡവും പാലിക്കാതെ ഇവിടെ നിയമിച്ചു. കയര്‍ ബോര്‍ഡില്‍ 2010 മുതല്‍ നടന്ന താത്ക്കാലിക നിയമനങ്ങളും ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്ന് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ഇന്ദിരാ പ്രിയദര്‍ശിനി കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ് പ്രസിഡന്റുമായ എ.കെ. മദനന് ആവശ്യപ്പെട്ടു. കയര്‍ ബോര്‍ഡില്‍ ഏറ്റവും ഒടുവില്‍ നടന്ന സ്ഥിര നിയമനത്തിലും അഴിമതി നടന്നതായി സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: