കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇത്തവണ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്താന്‍ സിപിഎം നേതൃത്വം പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ വര്‍ഷം വരെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തില്‍ സിഎംപി നേതാവ് എം.വി.രാഘവനെതിരെ ശക്തമായ പ്രചരണമാണ് സിപിഎം അഴിച്ച് വിട്ടിരുന്നത്.
പരിപാടിയോടനുബന്ധിച്ചുള്ള പ്രകടനങ്ങളിലും പ്രസംഗങ്ങളിലും എംവിആറിനെതിരെ കേട്ടാലറക്കുന്ന തെറിവിളിക്കാനും സിപിഎം നേതാക്കള്‍ മടിച്ചിരുന്നില്ല. എന്നാല്‍ സിഎംപിയിലെ ഒരു വിഭാഗത്തെയും, മരണാനന്തരം എംവിആറിനെയും പാര്‍ട്ടി ഏറ്റെടുത്തതോടെയാണ് കൂത്തുപറമ്പ് വെടിവെപ്പിന്റെ പ്രതിസ്ഥാനത്ത് സിപിഎം സുധാകരനെ പ്രതിഷ്ഠിക്കുന്നത്. 1994 നവംബര്‍ 25 ന് കൂത്തുപറമ്പിലുണ്ടായ വെടിവെപ്പില്‍ അഞ്ച് ഡിവൈഎഫ്ഐക്കാരാണ് കൊല്ലപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയം സിഎംപിയിലെ ഒരു വിഭാഗത്തെ പാര്‍ട്ടി ഏറ്റെടുത്തതായിരുന്നു. പല സ്ഥലത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. സിഎംപിയെയും എംവിആറിനെയും ഏറ്റെടുത്തത് കൂത്തുപറമ്പ് രക്തസാക്ഷികളെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന ആരോപണം പാര്‍ട്ടി യോഗങ്ങളില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു.
ഇതാണ് വീണ്ടുമൊരു രക്തസാക്ഷി ദിനാചരണം മുന്നിലെത്തുമ്പോള്‍ പുതിയ തന്ത്രമാലോചിക്കാന്‍ സിപിഎം നേതൃത്വത്തെ നിര്‍ബന്ധിതരാക്കുന്നത്. കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ച എംവിആറിന്റെ സന്ദര്‍ശനം കോണ്‍ഗ്രസ്സ് നേതാവ് സുധാകരന്റെ താല്പര്യപ്രകാരമാണെന്നും എംവിആര്‍ സുധാകരന്റെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിച്ച കളിപ്പാവ മാത്രമായിരുന്നുവെന്നുമാണ് പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങല്ക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.
എംവിആറിനെതിരായ പരാമര്‍ശങ്ങള്‍ കഴിവതും ഒഴിവാക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എംവിആറിനെതിരെ വിമര്‍ശനങ്ങളുണ്ടായാല്‍ ഒപ്പം നില്ക്കുന്ന സിഎംപിയുടെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ രക്തസാക്ഷി ദിനാചരണം മുതല്‍ ഇത്തരമൊരു പ്രചരണമാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. എം.വി.രാഘവന് സിപിഎം വിട്ട് സിഎംപി രൂപീകരിച്ച് കോണ്‍ഗ്രസ്സ് പാളയത്തിലെത്തിയപ്പോള്‍ സംരക്ഷണം നല്കിയവരില് പ്രധാനിയാണ് കെ.സുധാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: