തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ലോകായുക്തയുടെ രൂക്ഷവിമര്‍ശനം. പാറ്റൂരില്‍ സ്വകാര്യഫഌറ്റ് നിര്‍മാതാക്കള്‍ക്കുവേണ്ടി ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിസ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതി പരിഗണിക്കവെയാണ് ലോകായുക്ത സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്. ലോകായുക്ത പയസ് സി. കുര്യാക്കോസും ഉപലോകായുക്ത കെ.പി. ബാലചന്ദ്രനുമാണ് കേസ് പരിഗണിച്ചത്.
പാറ്റൂരില്‍ ജല അതോറിറ്റിയുടെ പൈപ്പുകടന്നുപോകുന്ന ഭൂമിയുടെ രേഖകള്‍ കാലപ്പഴക്കത്തെത്തുടര്‍ന്ന് പൊടിഞ്ഞുപോയെന്ന് സര്‍വേ വകുപ്പും കൈവശാവകാശ രേഖകള്‍ കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടറും ലോകായുക്തയെ അറിയിച്ചു. രേഖകള്‍ ലഭ്യമല്ലാത്തതല്ല, ചിലപ്പോള്‍ നശിപ്പിച്ചതാവാമെന്ന് ലോകായുക്ത വാക്കാല്‍ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള കാരണങ്ങള്‍ നിരത്തി കോടതിയെ വിഡ്ഡിയാക്കരുതെന്നും ലോകായുക്ത മുന്നറിയിപ്പ് നല്കി.
പഴയ സ്കെച്ചുകള്‍ പൊടിഞ്ഞുപോയെന്ന് സര്‍വേ വകുപ്പ് അഭിഭാഷക കമ്മീഷനെ അറിയിച്ചത് അംഗീകരിക്കാനാവില്ല. രേഖകള്‍ ലഭ്യമല്ലെന്ന ജല അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും വാദം സ്വീകരിക്കാനാവില്ല. തുടരന്വേഷണത്തിന് രേഖകള്‍ അത്യാവശ്യമാണ്. ഇനിയും രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ മനപ്പൂര്‍വം വീഴ്ചവരുത്തുന്നതായി കണക്കാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി. കേസില്‍ ജലവകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്കും ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും പുരാവസ്തു ഡയറക്ടര്‍ക്കും സമന്‍സ് അയക്കാനും കോടതി നിര്‍ദേശിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഭിഭാഷക കമ്മീഷന് ഡി അഭിജിത്തും അമിക്കസ് ക്യൂറി കെ.ബി. പ്രദീപും ഇടക്കാല റിപ്പോര്‍ട്ട് നല്കി. 15 സെന്റിലേറെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തി കൈയേറിയെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇതിന് ആധാരമായ രേഖകള്‍ കണ്ടെടുക്കാനായില്ല. പുറമ്പോക്ക് ഭൂമിയില്‍ നിര്മാണപ്രവര്ത്തനങ്ങളില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. പാറ്റൂരില്‍ സര്‍ക്കാര്‍ തോടുപുറമ്പോക്ക് ഫഌറ്റ് നിര്‍മാതാക്കള്‍ കൈയേറിയിട്ടുണ്ടെന്ന് അഭിഭാഷക കമ്മീഷനും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
ഫഌറ്റ് നിര്‍മിച്ചിരിക്കുന്നത് നേരത്തെ ജല അതോറിറ്റിയുടെ പൈപ്പ് കടന്നുപോവുന്ന ഭാഗത്താണ്. ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്ന് തെളിയിക്കുന്നതിനുള്ള രേഖകളാണ് വിവിധ വകുപ്പുകള്‍ ഹാജരാക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാദഭൂമിയുടെ പഴയ സ്കെച്ച് കാണാതായെന്ന് നേരത്തെ ജല അതോറിറ്റി ഉദ്യോഗസ്ഥരും ലോകായുക്തയെ അറിയിച്ചിരുന്നു.
സ്കെച്ച് കാണാതായത് ദുരൂഹമാണെന്നും വളരെ ലാഘവത്തോടെയാണ് ജല അതോറിറ്റി വിഷയത്തെ കാണുന്നതെന്നുമായിരുന്നു നേരത്തെ കോടതി നിരീക്ഷിച്ചിരുന്നത്. കേസ് വീണ്ടും അടുത്തമാസം അഞ്ചിന് പരിഗണിക്കും. അതിനിടെ, വിവാദഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫഌറ്റ് നിര്‍മാതാക്കളായ ആര്‍ടെക് ബില്‍ഡേഴ്സ് സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: