തിരുവനന്തപുരം: തിരുവനന്തപുരം: പത്തനംതിട്ടയിലെ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ എസ്പി രാഹുല്‍. ആര്. നായരെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
കേസെടുത്തതിനെത്തുടര്‍ന്ന് രാഹുല്‍ നായരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാഹുലിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്പഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നാം യൂണിറ്റ് സൂപ്രണ്ട് സുകേശന് ഇന്നലെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആറും സമര്‍പ്പിച്ചു.
ഇടനിലക്കാരന് അജിത്കുമാര്‍ രണ്ടാം പ്രതിയാണ്.
പത്തനംതിട്ട കോയിപ്പുറം ഷാനിയോ മെറ്റല്‍ ക്രഷറുടമ ജയേഷ് തോമസില്‍ നിന്ന് 20 ലക്ഷം കോഴ ആവശ്യപ്പെട്ടെന്നും 17ലക്ഷം വാങ്ങിയെന്നുമാണ് വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന് രാഹുലിന്റെ കോഴയിടപാടിനെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ കോഴയിടപാട് സ്ഥിരീകരിക്കുകയും രാഹുലിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ശുപാര്‍ശ നല്‍കുകയുമായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ഇരുപതോളം സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. രാഹുലും ഇടനിലക്കാരന് അജിത്തും ക്വാറിയുടമ ജയേഷ്തോമസും സഹോദരനും തമ്മിലുള്ള ഫോണ്‍വിളികളാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. രാഹുലും ക്വാറിക്കാരുമായുള്ള മൊബൈല്‍ സംഭാഷണങ്ങള്‍ പണമിടപാട് വ്യക്തമായി തെളിയിക്കുന്നതായി ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
പണം കിട്ടിയയുടന്‍ രാഹുല്‍ കൊച്ചിയില്‍ ഫഌറ്റ് വാങ്ങി. ഫഌറ്റിന്റെ ഫര്‍ണിഷിംഗും ടൈലിംഗും രാഹുലിന്റെ ഇടനിലക്കാരനായ അജിത്താണു ചെയ്തത്. ഷാനിയോ മെറ്റല്‍ ക്രഷറുടമ ജയേഷ് തോമസിന്റെ സഹോദരന് രാഹുലിനെ ചേംബറില്‍ ചെന്നു കണ്ടപ്പോള്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഒരു മൊബൈല്‍ നമ്പര്‍ നല്കിയ രാഹുല്‍ തുക എവിടെയാണ് എത്തിക്കേണ്ടതെന്നറിയാന്‍ അതില്‍ ബന്ധപ്പെടാന്‍ പറഞ്ഞു.
ക്വാറി ഉടമ നമ്പരില്‍ വിളിച്ചപ്പോള്‍ അജിത്ത് കോള്‍ എടുക്കുകയും 17 ലക്ഷം രൂപയ്ക്ക് ഇടപാടുറപ്പിക്കുകയുമായിരുന്നു. തുക പണമായി കൊച്ചിയിലെത്തിച്ച് വൈറ്റ് ഫോര്‍ട്ട് ഹോട്ടലിനു മുന്നില്‍ കാറില്‍ കാത്തുനിന്ന അജിത്തിനു കൈമാറി.
പണം കിട്ടിയയുടന്‍ അജിത് രാഹുലിനെ വിളിച്ചു. ഇതേസമയം തന്നെ രാഹുല്‍ കോയിപ്പുറം എസ്ഐയെ വിളിച്ച് ക്രഷര്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. റാന്നിയില്‍ ഇതേഗ്രൂപ്പിന്റെ മറ്റൊരുക്വാറി പോലീസിനെ ഉപയോഗിച്ച് രാഹുല്‍ പൂട്ടിച്ചു. എല്ലാമാസവും 10 ലക്ഷം രൂപ പടി നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ ക്വാറിയുടമ മേലുദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: