ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടിയായി കുറഞ്ഞു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ ഡാമിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിലും കുറവ് അനുഭവപ്പെടുന്നുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ദുരന്തനിവാരണ സേന പെരിയാര്‍ തീരത്ത് എത്തി. ഉപ്പുതറ സെന്റ് ഫിലോമിന ഹൈസ്കൂളിലാണ് 33 പേരടങ്ങുന്ന ദുരന്തനിവാരണ സംഘത്തിന് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരുമില്ലെങ്കിലും എല്ലാവിധ സജ്ജീകരണങ്ങളും ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുള്ള പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കരുതെന്നും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ആളുകളെ അത്തരം പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കാവൂ എന്നും റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എഡിഎം:വി.ആര്. മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ തേക്കടി, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഇടുക്കി ആര്‍ഡിഒ: പി.വി പൗളിന്, ചുമതലക്കാരായ ഡെപ്യൂട്ടി കളക്ടര്‍മാര്‍, പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാര്‍ എന്നിവരും എഡിഎമ്മിനോടൊപ്പമുണ്ടായിരുന്നു.
ദുരന്തനിവാരണ സംവിധാനങ്ങളുടെ ഭാഗമായി അരണയ്ക്കല്‍ ടീ എസ്റ്റേറ്റിലൂടെ അടിയന്തര സാഹചര്യത്തില്‍ ആളുകള്‍ക്ക് നടന്ന് കയറുവാന്‍ കഴിയുന്ന വിധം മുള്ളുവേലികള്‍ മുറിച്ചുമാറ്റി സുരക്ഷാപാത നിര്‍മ്മിച്ചിട്ടുണ്ട്.
പ്രശ്നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. വള്ളക്കടവ്, വഞ്ചിവയല്‍ സ്കൂളിലെ സുരക്ഷാക്രേന്ദത്തിലും സ്കൂളിന്റെ മുന്‍വശത്തെ റോഡില്‍ കൂടി പെരിയാര്‍ തീരംവരെ ട്യൂബ് ലൈറ്റുകളും പെരിയാര്‍ തീരത്ത് വലിയ സ്പോട്ട് ലൈറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുവാനും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനുമായുള്ള ഉന്നതതല യോഗം ജലവിഭവമന്ത്രി പി.ജെ.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ കളക്ട്രേറ്റില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: