ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും മുന്‍ ലോക്സഭാ എംപിയും മുതിര്‍ന്ന നേതാവുമായ മെഹ്ബൂബ് ബേഗ് രാജിവെച്ചു. തന്റെ രാഷ്ട്രീയ എതിരാളിയായ മുഫ്തി മുഹമ്മദിന് പിന്തുണ നല്‍കുമെന്നും ബേഗ് അറിയിച്ചിട്ടുണ്ട്.
അനന്ത്നഗര്‍ ജില്ലയിലെ സ്വന്തം വസതിയില്‍ വെച്ചാണ് പാര്‍ട്ടി വിടുന്നതായി ബേഗ് പ്രഖ്യാപനം നടത്തിയത്. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മുഫ്തിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതായും അദ്ദേഹം അറിയിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം തന്റെ മണ്ഡലമായ അനന്ത്നഗറിനെ എന്നും അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് ബേഗ് കുറ്റപ്പെടുത്തി. സര്‍ക്കാരിലെ മന്ത്രിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഒഴിവുകളിലേക്ക് മന്ത്രിമാര്‍ അവരുടെ മണ്ഡലങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിക്കുന്നതെന്നും ബേഗ് ആരോപിച്ചു. ഇതില്‍ പല ഒഴിവുകളും പ്രാദേശിക തലത്തില്‍ സംവരണം ചെയ്യപ്പെട്ടിട്ടുള്ളവയാണ്.
പ്രമുഖ നേതാവായിരുന്ന ബേഗ് ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മറ്റൊരു നേതാവായിരുന്ന ഗന്ദേര് ബല് ഷെയ്ഖ് ഗുലാം റസൂല്‍ ഈ മാസമാദ്യം രാജിവെച്ച് പിഡിപിയില്‍ ചേര്‍ന്നതിനുപിന്നാലെയാണ് ബേഗിന്റേയും രാജി. സംസ്ഥാനം തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ രാജി നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: