ന്യൂദല്‍ഹി: അവശ്യ മരുന്നുകളുടെ വില ഉടന്‍ കുറയും. മാനസിക സമ്മര്‍ദ്ദം, എച്ച്ഐവി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കര്‍ശനമായി നിയന്ത്രിക്കാന്‍ ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി (എന്‍പിപിഎ) തീരുമാനിച്ചതോടെയാണിത്. പൊതുജന താത്പര്യ പ്രകാരം 2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്ന അവശ്യ മരുന്നുകള്‍ അടക്കമുള്ള 108 ഔഷധങ്ങളുടെ വില ഇതോടെ കുറയും.
ഈ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വില നിയന്ത്രണം സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നു. ഇത് അമേരിക്കന്‍ മരുന്നു കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവും ഉയര്‍ന്നു. വില നിയന്ത്രണം പുന:സ്ഥാപിക്കുന്നതോടെ മരുന്നുകളുടെ വിലകുറയുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണത്തിന്റെയും മുനയൊടിയും. കാന്‍സര്‍, പ്രമേഹം, ക്ഷയം, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള വിലയേറിയ മരുന്നുകള്‍ അവശ്യ മരുന്നുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി വില കുറയ്ക്കാന്‍ ദേശീയ മരുന്ന് വിലനിര്‍ണയ അതോറിറ്റി കഴിഞ്ഞ ജൂലൈയിലാണ് ഉത്തരവിട്ടിരുന്നത്.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ വരാത്ത, മറ്റു ചില മരുന്നുകളെയും പട്ടികയില്പ്പെടുത്തുന്നതിനെക്കുറിച്ച് അതോറിറ്റി ആലോചിക്കുന്നുണ്ട്. വളരെ ചെലവേറിയ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില പൊതുജന താത്പര്യാര്‍ഥം താഴ്ത്തിക്കൊണ്ടുവരുന്നതിനുള്ള സാധ്യതകളാണു പരിശോധിച്ചത്
കഴിഞ്ഞവര്‍ഷം ഡ്രഗ് പ്രൈസ് കണ്ട്രോള് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവശ്യമരുന്നുകളുടെ പട്ടികയിലേക്ക് 348 ഇനങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.
ദേശീയ ഔഷധ വില നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ മരുന്നുകളുടെ ലഭ്യതയും വിലയും നിര്‍ണയിക്കാന്‍ അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ കൂടുതല്‍ മരുന്നുകളുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: