മഹാവാക്യം നിങ്ങളുടെ ബുദ്ധിയിലെത്തണം. ബുദ്ധി വൃത്തിയാകുന്ന ഉപാധിയിലൂടെയാണ് ഉപദേശ വാക്യത്തിന്റെ പൊരുള്‍ ജീവാത്മാവ് ഗ്രഹിക്കുന്നത്. ഗ്രഹിക്കപ്പെടുന്ന ഈ ജ്ഞാനത്തിന്റെ തേജസ്സ് നിങ്ങളുടെ അസ്തിത്വത്തിന്റെ എല്ലാ ഭാഗങ്ങളിലും ദേഹത്തിന്റെ എല്ലാ അവയവങ്ങളിലും ബുദ്ധിയിലും ഞരമ്പുകളിലും രക്തത്തിലും മജ്ജയിും എല്ലിലുമെല്ലാം തുളഞ്ഞുകയറണം. അതിന്റെ തേജസ്സ് നിങ്ങളുടെ വീക്ഷണത്തിലും വാക്കിലും പ്രവൃത്തിയിലും ഭാവത്തിലും കര്‍മ്മത്തിലും പെരുമാറ്റത്തില്‍ ആകെത്തന്നെയും തെളിഞ്ഞ് വിളങ്ങണം.
ഗംഗാനദി അതിന്റെ പ്രവാഹമാര്ഗ്ഗത്തിലുള്ള തീരങ്ങളിലെ താഴ്വരകളേയും സമതലങ്ങളേയും വളക്കൂറുള്ളതാക്കി മാറ്റുന്നതുപോലെ ഗുരുവാക്യത്തിന്റെ ജ്ഞാനത്താല്‍ നിങ്ങളുടെ വ്യക്തിത്വം ജീവിതരീതികളും പരിവര്‍ത്തനം ചെയ്യപ്പെടണം. ആഗ്രഹിക്കുന്ന ഏതുസ്ഥലത്ത് വേണമെങ്കിലും പൊയ്ക്കൊള്ളൂ. പക്ഷേ നേടിയ ജ്ഞാനം കൂടെയുണ്ടായിരിക്കണമെന്നുമാത്രം. നിങ്ങള്‍ ഈശ്വരനെ വിസ്മരിച്ച് കര്‍മ്മത്തില്‍മാത്രം ആമഗ്നരായാല്‍ മനശ്ശാന്തി നഷ്ടപ്പെടും. ഈശ്വരാധിഷ്ഠിതമായി ഈശ്വരനുവേണ്ടി ജീവിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ജീവിതം യഥാര്‍ത്ഥ ജീവിതമാവുകയുള്ളൂ.
മത്സ്യാവതാരം മഹാവിഷ്ണുവിന്റെ ദിവ്യമായ മത്സ്യ വടിവിലുള്ള അവതാരം ഗുരുതത്വത്തേയാണ് വിശദീകരിക്കുന്നത്. ശംഖാസുരന് പാവനമായ വേദങ്ങളിലെ വിജ്ഞാന നിധിയെ നശിപ്പിച്ച് ത്രിഭുവനങ്ങളിലും ആസുരികവൃത്തിയുടെ തേര്‍വാഴ്ച നടത്തണമെന്ന ദുരുദ്ദേശത്താല്‍ പ്രേരിതനായി സാഗര ഹൃദയത്തിന്റെ അഗാധതയില്‍ വേദങ്ങളെ നിമഗ്നരാക്കി. ആരുടെ ഉച്ഛാസ്യമാണോ വേദങ്ങള്‍ ആ ഭഗവാന് മഹാവിഷ്ണു ദിവ്യമായ മത്സ്യവടിവില് വേദങ്ങളെ വീണ്ടെടുത്തു. എല്ലാവരിലും അന്തര്‍ലീനമായ ശാശ്വത ദിവ്യജ്ഞാനത്തേയാണ് വേദങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: