കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുപിന്നിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന് അയച്ച കത്ത് സര്‍ക്കാരിനു തിരിച്ചടിയാകും. പദ്ധതിയുടെ മറവില്‍ നടക്കുന്ന വന്‍ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാണിച്ചാണ് വി.എസ് ദുബായ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കത്തയച്ചിട്ടുള്ളത്.
വി.എസിന്റെ കത്തിനെ അതീവഗൗരവമായാണ് ദുബായ് സര്‍ക്കാര്‍ കാണുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് നേതൃത്വവും ടീകോമിന്റെ ചില ഉദ്യോഗസ്ഥരും തമ്മിലുളള ഒത്തുകളിയാണെന്ന് വി.എസ് ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത് നല്കിയ ഭൂമി വന്‍ ലാഭത്തിന് മറിച്ചു വില്‍ക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. കേരളത്തിന്റെ ഐ.ടി വികസനരംഗത്ത് വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി വെറും റിയല്‍ എസ്റ്റേറ്റ് പദ്ധതിയായി മാറിയെന്നും വി.എസ് ചൂണ്ടിക്കാണിക്കുന്നു.
സാമൂഹ്യ പ്രയോജനമുള്ള പദ്ധതിയെന്ന നിലയ്ക്കാണ് തന്റെ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിച്ചത്. എന്നാല്‍ ഈ സൗകര്യം ഇപ്പോള്‍ ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ പദ്ധതിയുടെ 86 ശതമാനം ഓഹരിയും ടീകോം സ്വന്തമാക്കിക്കഴിഞ്ഞു. ദുബായ് സര്‍ക്കാരിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടീകോം. ഇന്ത്യന്‍ കമ്പനി നിയമത്തിന് വിരുദ്ധമായാണ് 86 ശതമാനം ഓഹരികള്‍ ടീകോം സ്വന്തമാക്കിയിട്ടുള്ളത്. ദുബായ് സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നുണ്ട്.
സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ദുബായ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചേക്കും.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് പദ്ധതിയുടെ ചെയര്മാന്. 246 ഏക്കറില്‍ 3.5 ലക്ഷം ചതുരശ്ര അടിയിലായി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക് എന്നാണ് പദ്ധതിയെ ടീകോമും യുഡിഎഫ് സര്‍ക്കാരും വിശേഷിപ്പിക്കുന്നത്. 90,000 ലധികം ഐ.ടി പ്രൊഫഷണലുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നുമായിരുന്നു അവകാശവാദം. എന്നാല്‍ ഇതുവരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. സര്‍ക്കാര്‍ 99 വര്‍ഷത്തെ പാട്ടത്തിനു നല്കിയ ഭൂമിയില്‍ കെട്ടിടം പണിതു നല്‍കുക മാത്രമാണ് ടീകോം ഇപ്പോള്‍ ചെയ്യുന്നത്. പ്രമുഖ ഐ.ടി കമ്പനികളൊന്നും ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വന്‍ ക്രമക്കേടുകളാണ് നടന്നുവരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: