കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡു ജില്ലയില്‍ നിന്നാരംഭിച്ച ജനപക്ഷയാത്ര ജനങ്ങള്‍ക്കിടയില്‍ ഇതുവരെയും കാര്യമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചതായി വാര്‍ത്തയില്ല.
പൊതുസമൂഹം മൊത്തത്തിലും സാമാന്യജനങ്ങള്‍ പ്രത്യേകിച്ചും ഈ യാത്രയെ ജനരക്ഷയാത്രയായി കരുതാന്‍ തയ്യാറായിട്ടില്ല. യഥാര്‍ത്ഥത്തില്‍ കെപിസിസി യാത്രയെ വിളിക്കേണ്ടത് ജനശിക്ഷയാത്രയെന്നാണ്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് അനുദിനം മുതലക്കൂപ്പുനടത്തുന്ന പാര്‍ട്ടിയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്. പ്രധാന സംസ്ഥാനങ്ങളിലെല്ലാം രണ്ടാംസ്ഥാനംപോലും നല്‍കാതെ അവരെ അതിലും താഴോട്ട് ജനങ്ങള്‍ തള്ളിയിട്ട അവസ്ഥയാണിപ്പോള്‍ ദൃശ്യമായിട്ടുള്ളത്.
അഴിമതിയും സ്വജനപക്ഷപാതവും അന്തഃഛിദ്രങ്ങളുംകൊണ്ട് നട്ടംതിരിയുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കുമെന്ന് കരുതാനാവില്ല. കോണ്‍ഗ്രസിനുവേണ്ടി എഴുതി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ എഴുത്തുകാരന് കഴിഞ്ഞദിവസം തന്റെ സ്ഥിരം പംക്തിയില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞതിന്റെ പൊരുള്‍ വ്യക്തമാക്കിയിരുന്നു. ”നേതാക്കന്മാരാല് ചതിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും” ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കാം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതെന്നുമാണ് പ്രസ്തുത എഴുത്തുകാരന് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗാന്ധിജി പറഞ്ഞതിന്റെ പൊരുള്‍ ഗാന്ധിജിയുടെ പേരില്‍ മേനിനടിക്കുന്ന വി.എം.സുധീരനെപ്പോലുളളവര്‍ നെഞ്ചിലേറ്റുകയാണുവേണ്ടത്.
കഴിഞ്ഞ 10 കൊല്ലത്തെ യുപിഎ ഭരണത്തിന്‍കീഴില്‍ വിലനിലവാരം ക്രമാതീതമായി കൂടുകയും ജനജീവിതം അതീവദുസ്സഹമായിത്തീരുകയുമാണുണ്ടായത്. ഭരണരംഗത്തെ അഴിമതിയും കൊള്ളയുംകൊണ്ട് ജനങ്ങള്‍ക്ക് പൊറുതിമുട്ടുകയും ചെയ്തിരുന്ന കാലം കൂടിയാണിത്. അന്നത്തെ വികസനവിരുദ്ധ ഭരണത്തിന് കീഴില്‍ സോണിയാ കുടുംബത്തിനും ആശ്രിതര്‍ക്കും മാത്രമാണ് നല്ല നിലയും നേട്ടവും ഉണ്ടായിരുന്നത്.
ഇത് കണ്ടും അനുഭവിച്ചും സഹികെട്ട ജനങ്ങള്‍ കോണ്‍ഗ്രസിന് ഒരു പ്രതിപക്ഷമാകാനുള്ള മിനിമം സീറ്റുകള്‍പോലും നല്‍കാതെ ആ പാര്‍ട്ടിയെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അവിടെനിന്നും കരകയറ്റി രക്ഷപ്പെടുത്താന്‍ ആരുമില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. സ്തുതിപാടി സ്ഥാനം നേടുന്ന നാണംകെട്ട സ്ഥിതിയില്‍ നിന്നും മുക്തരായ ഒറ്റനേതാവും ഇന്ന് കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസ് പൂര്‍ണതകര്‍ച്ചയിലേക്കാണ് നിപതിച്ചിട്ടുളളത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും അടിത്തറതകര്ന്ന നിലയില്‍ കോണ്‍ഗ്രസ് അതിദയനീയമായി തോറ്റു. ദേശീയതലത്തില്‍ പരാജയം എറ്റുവാങ്ങാന്‍ നേതൃത്വം വഹിച്ച ഒന്നാംസ്ഥാനക്കാരിയുടെയും രണ്ടാംസ്ഥാനക്കാരനായ മകന്റെയും നേരെ ഇതിന്റെപേരില്‍ വിരല്‍ചൂണ്ടാന്‍ ഒരൊറ്റ കോണ്‍ഗ്രസുകാരനും ധൈര്യം ഉണ്ടായതുമില്ല. സ്വന്തം നേട്ടത്തിനപ്പുറം പാര്‍ട്ടിയും നാടും പ്രശ്നമേ അല്ലെന്നു ചിന്തിക്കുന്ന അവസരവാദികളുടെയും യശഃപ്രാര്ത്ഥികളുടെയും താവളമാണിപ്പോള്‍ കോണ്‍ഗ്രസ്. പ്രധാന സംസ്ഥാനങ്ങളായ യുപി, ബീഹാര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്തേക്കും മറ്റും ജനങ്ങള്‍ അടിച്ചിരുത്തി ഒതുക്കിയ കോണ്‍ഗ്രസ് എന്ന കക്ഷിക്ക് ദേശീയ ബദലാവാന്‍ കഴിയില്ല എന്ന സത്യമാണ് വര്‍ത്തമാനകാലരാഷ്ട്രീയം ഉയര്ത്തികാട്ടിയിട്ടുളളത്.
ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന കോടാനുകോടി പാവപ്പെട്ടവരുള്ള ഇന്ത്യയില്‍ ”ദാരിദ്ര്യം കേവലമൊരു മാനസികാവസ്ഥ” മാത്രമാണെന്ന് രാഹുല്‍ഗാന്ധി ഉറക്കെപ്പറഞ്ഞപ്പോള്‍ ‘അത് ശരിയല്ലെന്ന്’ വായതുറന്നൊന്നുപറയാന് ആര്‍ജ്ജവമുള്ള ഒരൊറ്റ ആണുമില്ലാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൗനം കുറ്റകരമാകുന്ന ഇത്തരം നാളുകളില്‍ അതിനൊക്കെ കൂട്ടുനിന്ന ആന്റണിക്കും സുധീരനുമൊക്കെ ആദര്ശംപറയാനും ജനപക്ഷക്കാരായി വേഷംകെട്ടി ആടാനും എന്താവകാശമാണുള്ളത്? കുടുംബവാഴ്ചയും സ്വാര്‍ത്ഥതയുംകൊണ്ട് തകര്‍ന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചുകഴിഞ്ഞിരിക്കുന്നു.
2004-ല്‍ എന്‍ഡിഎ മികച്ച സാമ്പത്തികവളര്‍ച്ചയുള്ള, വിലക്കയറ്റം നിയന്ത്രിക്കപ്പെട്ട, നാണയപ്പെരുപ്പനിരക്കുകുറഞ്ഞ രാജ്യത്തെയാണ് യുപിഎയ്ക്ക് കൈമാറിയത്. 2008-ല്‍ വാജ്പേയ് ഏറ്റെടുത്തത് തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും വിലക്കയറ്റം തിന്നുതീര്‍ത്തുകൊണ്ടിരുന്ന ഒരു നാടിനേയുമായിരുന്നു. 2014-ല്‍ നരേന്ദ്രമോദിക്കും 2008-ലെ ദുരവസ്ഥയ്ക്ക് സമാനമായ വെല്ലുവിളികളാണ് സാമ്പത്തികരംഗത്തും മറ്റും നേരിടേണ്ടിവന്നിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് മാസംകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാനും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഉയര്‍ത്താനും കള്ളപ്പണം കണ്ടെത്താനും നാണയപ്പെരുപ്പം കുറയ്ക്കാനും കേന്ദ്രസെക്രട്ടറിയേറ്റിനെ സക്രിയാമാക്കാനും കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. ഇതിനായി ഭഗീരഥയത്നമാണ് നരേന്ദ്രമോദിയും ടീമും നടത്തിവരുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ശരാശരി 5 മുതല്‍ 6 രൂപാ വരെ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം സാധനവിലയില്‍ ഗണ്യമായ കുറവ് എങ്ങും അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ … ഉപഭോക്തൃസംസ്ഥാനമായ കേരളത്തിനാണ് ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാര്‍ പ്രാദേശിക നികുതികൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതുമൂലം പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കുറവ് പൂര്‍ണ്ണതോതില്‍ ജനങ്ങള്‍ക്കിവിടെ പ്രയോജനകരമായി ഭവിച്ചിട്ടില്ല.
കേരളത്തിലിപ്പോള്‍ നികുതികള്‍ കുത്തനെ സര്‍ക്കാര്‍ കൂട്ടുകയാണ്. ഈയടുത്ത് വെള്ളക്കരം മുതല്‍ ഭൂമിയുടെ രജിസ്ട്രേഷന് ചാര്‍ജ്ജുവരെ ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച സംസ്ഥാനമാണ് കേരളം. വൈദ്യുതി ചാര്‍ജും കുത്തനെ കൂട്ടി. ഭാരതമൊട്ടാകെ നിത്യോപയോഗസാധനങ്ങളുടെ വിലകുറയാന്‍ തുടങ്ങിയ ഇന്നത്തെ സ്ഥിതിയില്‍ അതിന്റെനേരെ എതിര്‍ദിശയില്‍ സംസ്ഥാനഭരണകൂടം നീങ്ങുകയാണ്. പകല്ക്കൊള്ളക്കിറങ്ങിപ്പുറപ്പെട്ട ജനദ്രോഹികളായി ഉമ്മന്‍ചാണ്ടി ഭരണകൂടം മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് സപ്ലൈകോവഴി വില കുത്തനെ കൂട്ടികൊണ്ടുള്ള കഴിഞ്ഞദിവസത്തെ പ്രഖ്യാപനം.
കേരളത്തില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡ്ഡുമാണ് സാധാരണജനങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് നിത്യോപയോഗസാധനങ്ങള്‍ ആദായവിലയക്ക് നല്‍കിവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏഴ് ഭക്ഷ്യസാധനങ്ങളുടെ വില ഒറ്റയടിക്ക് 50 ശതമാനം മുതല്‍ 95 ശതമാനംവരെ കുത്തനെ കൂട്ടിയിരിക്കുന്നു.അരിയും മുളകുമൊഴിച്ച് ബാക്കി എല്ലാ നിത്യോപയോഗവസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലി കിലോക്ക് 52 രൂപയാണ് ഒറ്റയടിക്കുകൂട്ടിയത്. ചെറുപയറിന് 22 രൂപയും, ഉഴുന്നിന് 27-ഉം വന്‍പയറിന് 11-ഉം തുവരപരിപ്പിന് 22 രൂപയും കൂട്ടി. പഞ്ചസാര വിലയും വര്‍ദ്ധിക്കുന്നു. ഡീസലിന്റെ വില കുറച്ച സാഹചര്യത്തില്‍ സപ്ലൈകോയും മാവേലിസ്റ്റോറും നിത്യോപയോഗസാധനവില കുറുക്കുമെന്നു പ്രതീക്ഷിച്ച ജനങ്ങളുടെമേല്‍ ഇടിത്തീപോലെയാണ് ഇപ്പോഴത്തെ തീരുമാനം നിപതിച്ചിട്ടുള്ളത്.
യഥാര്‍ത്ഥത്തില്‍ ഈ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന കെപിസിസി പ്രസിഡന്റിനേക്കാള്‍ വലിയ എത് ജനവിരുദ്ധനാണ് കേരളത്തിലുളളത്? കേന്ദ്രം വിലകുറച്ചാലും കേരളം കുറയ്ക്കില്ലെന്ന നിലപാട് ക്രൂരമായ ജനദ്രോഹം തന്നെയാണ്. ദൈവം പ്രസാദിച്ചാലും ക്ഷേത്രത്തിലെ ശാന്തി അത് അനുവദിക്കില്ലെന്ന ദുഃസ്ഥിതിയാണ് കേരളീയരെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വി.എം.സുധീരന്റെ യാത്രയെ ജനരക്ഷായാത്ര എന്നതിനുപകരം ജനശിക്ഷായാത്രയെന്നു വിളിക്കുന്നതാണ് ഉചിതം. മലയാളി ഇത്തരം ജനവിരുദ്ധന്മാര്ക്കെതിരെ ശക്തമായി പ്രതീകരിക്കുകയാണ് വേണ്ടത്.
ജീവിക്കാനുള്ള പൗരന്റെ അവകാശം നിഷേധിക്കാന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. നിയമവ്യവസ്ഥപ്രകാരം കോടതിക്ക് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ജീവനെടുക്കാന്‍ ശിക്ഷാക്രമംവഴി അനുമതി നല്‍കുന്നുണ്ടെങ്കിലും ഭരണകൂടത്തിന് അത് പാടില്ലാത്തതാകുന്നു. ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷ്യലഭ്യതയും ന്യായവിലക്ക് അവ ലഭിക്കുന്ന സാഹചര്യവും ഉള്‍പ്പെടുന്നുണ്ട്. അധികാരം ഉപയോഗിച്ച് പാവപ്പെട്ടവന്റെ പിച്ചച്ചട്ടി കവര്‍ന്നെടുക്കുന്ന കേരളഭരണത്തേക്കാള് മോശപ്പെട്ട മറ്റൊന്ന് ഭാരതത്തില്‍ എവിടെയും കാണാനുണ്ടാവില്ല.
കേരള സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അധികഭാരം താങ്ങാനാവാതെ മലയാളികള്‍ വലയുകയാണ്. ആത്മഹത്യാമുനമ്പിലേക്ക് യുഡിഎഫ് അവരെ തള്ളിവിടുകയാണ്. കേരളഭരണത്തിന് നേതൃത്വംകൊടുക്കുന്ന കെപിസിസി തലവന്‍ ആരെ രക്ഷിക്കാന്‍വേണ്ടിയാണ് യാത്ര നടത്തുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ജനങ്ങളെ കൊള്ളയടിക്കുന്നവര്‍ ഗാന്ധിതൊപ്പിയുമിട്ട് ആള്‍മാറാട്ടം നടത്തി കബളിപ്പിക്കാന്‍ വരുമ്പോള്‍ അതിലുള്‍പ്പെട്ട കാപട്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: