പ്രാപ്തനായ ഭരണാധികാരിയെ ലഭിക്കുമ്പോഴാണ് എതൊരു രാജ്യവും അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതോടെ അങ്ങനൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്കാണ് രാജ്യം പദമൂന്നിയിരിക്കുന്നത്. സ്വാതന്ത്യാനന്തര ഭാരതത്തില്‍ ഇത്രകണ്ട് വികസന കാഴ്ചപ്പാടും ആര്‍ജവവുമുള്ള ഒരു പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടില്ലായെന്ന് ശത്രുക്കള്‍പോലും തലകുലുക്കി സമ്മതിക്കുന്നത് മോദിയുടെ പ്രാപ്തിയും ജീവിതവീക്ഷണവുമൊക്കെ കണ്ടിട്ട് തന്നെയാണ്. അതേസമയം വസ്തുനിഷ്ടമായി ചിന്തിച്ചാല്‍ നെഹ്റുവിനെക്കാള്‍ ഒരു പടിയെങ്കിലും മുന്നിലല്ലെ മോദിയെന്ന് പറയേണ്ടിവരും. കാരണം ബ്രിട്ടീഷുകാരനില്‍ നിന്നും നെഹ്റുവിലേക്ക് അധികാരം കൈമാറിവരുമ്പോള് വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ വിഭജനത്തെതുടര്‍ന്ന് ഉണ്ടായ ചില മുറിവുകള്‍ ഒഴിച്ചാല്‍ ഒരു പുതിയ രാഷ്ട്രസൃഷ്ടിക്കായി സ്വയം സമര്‍പ്പിക്കപ്പെട്ട ജനതയായിരുന്നു നമ്മുടേത്. അവരുടെ സഹായത്തോടെ സ്വതന്ത്രഭാരതത്തെ പടുത്തു യര്‍ത്തുക അത്ര വലിയ ആയാസകരമായ കാര്യമായിരുന്നില്ല. എന്നാല്‍ അതല്ല ഇന്നത്തെ അവസ്ഥ.
അധികാരക്കസേരയുടെ കാലുകള്‍ക്ക് കോട്ടം തട്ടാതിരിക്കുവാന്‍ വേണ്ടി കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ സ്വീകരിച്ച നാണംകെട്ട, രാജ്യ താല്‍പ്പര്യംപോലും ബലികഴിച്ചുകൊണ്ടുള്ള ന്യൂനപക്ഷ പ്രീണനം അഗ്നിപ്പുരയാക്കിയിട്ടുള്ള ഒരു രാജ്യത്തിന്റെ കടിഞ്ഞാണാണ് മോദിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഭാരതത്തില്‍ താമസിച്ച് ഇവിടുത്തെ ഉപ്പും ചോറും തിന്ന് ജീവിക്കുന്നവര്‍ തന്നെ ഈ രാജ്യത്തിന്റെ ശത്രുക്കള്‍ ആവുകയോ, ശത്രുക്കളുടെ കൈയില്‍ ആയുധങ്ങള്‍ ആവുകയോ ചെയ്തിട്ടുള്ള ഭീകരാവസ്ഥ. ഇവിടെനിന്ന് വേണം മോദിക്ക് തുടങ്ങാന്‍. തീര്‍ച്ചയായും ഒരു ശ്രമകരമായ ദൗത്യം തന്നെയാണ് അത്. എന്നിട്ടും ആ ദൗത്യത്തില്‍ മോദി വിജയിക്കുന്നുവെന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തെപ്പോലൊരു വലിയ രാജ്യത്തെ സംബന്ധിച്ചിടത്തോളം 150 ദിവസങ്ങള്‍ ഒരു സര്‍ക്കാരിനെ വിലയിരുത്തുവാന്‍ മതിയായ കാലയളവ് അല്ല. എങ്കില്‍ക്കൂടി വരാന്‍പോകുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു ചൂണ്ടുപലകയായി ഈ 150 ദിനങ്ങളെ കണക്കാക്കാം. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് അതിന് കഴിയുന്നില്ലെങ്കിലും ഭാരതത്തെ ഉറ്റുനോക്കുന്ന വിദേശരാജ്യങ്ങള്‍ക്ക് അതിന് കഴിയുന്നുണ്ട്.
മോദിയുടെ ഭരണത്തിന് കീഴിയില്‍ ഇന്ത്യ ലോകമുന്നിരയിലേക്ക് കുതിക്കുമെന്നാണ് അവരൊക്കെയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഭാരതം മോദിയ്ക്ക് മുമ്പും, മോദിയുടെ കാലത്തും എന്ന നിലയില്‍ നോക്കികാണുവാന്‍ പോലും തയ്യാറെടുക്കുന്ന ഈ വിദേശരാജ്യങ്ങള്‍ സമീപകാലത്തെങ്ങും ഒരു ഭാരതപ്രധാനമന്ത്രിക്കും നല്കിയിട്ടില്ലാത്ത പരിഗണന നല്കി, മോദിയെ ചുവപ്പു പരവതാനിവിരിച്ച് അവിടങ്ങളിലേക്ക് ക്ഷണിക്കുകയാണ്. ഇതൊക്കെ കണ്ട് വിറളിപിടിക്കുന്ന കോണ്ഗ്രസ്സുകാര് ഉള്‍പ്പെടെയുള്ളവരുടെ ഭയം ശതഗുണീഭവിപ്പിക്കുന്നതായിരുന്നു ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് നേടിയ മിന്നുന്ന വിജയം. രണ്ടിടത്തും ബിജെപി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. ഇനി വരാന്‍പോകുന്ന ഝാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ഈ വിജയം ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവമാണ് അതിനുള്ള കാരണമായി പറയുന്നത്. ഭാരതത്തിലെ കോടാനുകോടി ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്രകണ്ട് പ്രതീക്ഷയും പ്രത്യാശയുമായി മാറിയിരിക്കുന്നു ഈ മനുഷ്യന്.
പറയാന്‍ കാര്യങ്ങള്‍ ഉണ്ടാവുക, പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ജ്ജവം കാട്ടുക. ഇതാണ് മോദിയില്‍ ഭാരതത്തിന്റെ ജനത കാണുന്ന പ്രത്യേകത എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭാവി തിരുത്തിക്കുറിക്കും എന്നുള്ള വിശ്വാസം നിഷ്പക്ഷമതികള്‍ വച്ചു പുലര്‍ത്തുമ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ആ ഒറ്റകാരണത്താല്‍ മോദി കൊണ്ടുവരുന്ന എന്തിനേയും, ഏതിനെയും കണ്ണുമടച്ച് എതിര്‍ക്കുക എന്ന നയമാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്. ആര് പറയുന്നു, ആര് ചെയ്യുന്നു എന്ന് നോക്കാതെ, എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നു നോക്കണമെന്നുള്ളത് ഇവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ ശശിതരൂരിന് നേരേ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്നത്.
നരേന്ദ്രമോദിയുടെ ചില നല്ല പ്രവര്‍ത്തികളെ ശ്ലാഘിച്ചു എന്നത് മാത്രമാണ് തരൂര്ചെയ്ത വലിയതെറ്റ്! മാപ്പര്‍ഹിക്കാത്ത ആ വലിയ തെറ്റിന്റെ പേരില്‍ എഐസിസിയുടെ വക്താവ് സ്ഥാനത്തുനിന്നും തരൂരിനെ നീക്കി. എന്നിട്ടും നന്മയ്ക്ക് നേരെ മുഖംതിരിക്കാന്‍ ആവാത്തതിനാല്‍ നരേന്ദ്രമോദിയുടെ- അല്ല, ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് സന്ദേശം ഉള്‍ക്കൊണ്ട തരൂര്‍ അത് പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാവുന്നു.
അതിന്റെ പേരില്‍ തരൂരിന് എന്ത് ശിക്ഷ വിധിക്കണമെന്ന ആലോചനയിലാണത്രേ കോണ്‍ഗ്രസ് നേതൃത്വം. അധികാരത്തില്‍ നിന്നും പുറത്തുപോയ, ഇനി അടുത്തകാലത്തൊന്നും അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാഭാവിക നടപടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ഒരു കാര്യം ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് പ്രതിപക്ഷത്തിന്റെ കടമ? ഭരണപക്ഷത്തെ നഖശിഖാന്തം എതിര്‍ക്കുന്നതാണോ, അതോ ഭരണപക്ഷം കൊണ്ടുവരുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കുകയും തെറ്റായ കാര്യങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയാണോ? തീര്‍ച്ചയായും രണ്ടാമത് പറഞ്ഞതാണ് നല്ല പ്രതിപക്ഷത്തിന്റെ കടമ. ശരിതരൂര്‍ ആ കടമ നിര്‍വ്വഹിച്ചതിന്റെ പേരില്‍, നരേന്ദ്രമോദിയെ അഭിനന്ദിച്ചതിന്റെ പേരില്‍ കോണ്ഗ്രസ്സുകാര് ഇങ്ങനെ കിടന്ന് തുള്ളണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: