വൃശ്ചികം ഒന്നിന് മണ്ഡലപൂജയ്ക്ക് നട തുറക്കുന്നതോടെ പതിനായിരക്കണക്കിന് അയ്യപ്പന്മാര് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശബരിമലയ്ക്ക് പ്രവഹിക്കുകയായി. ഒരേ ചിന്ത, ഒരേ ശബ്ദം, ഒരേ ലക്ഷ്യം- ഹൃദയാന്തരാളത്തില്‍ ഒന്നുമാത്രമേ ഉണ്ടാകൂ. ‘
അയ്യപ്പന് ഒന്ന് മാത്രമേ സത്യമായുള്ളൂ’ എന്ന ഋഷിവാക്യം സാര്‍ത്ഥകവും സ്വാനുഭവവുമാകുന്ന പുണ്യവേളയാണ് ശബരിമല തീര്‍ത്ഥാടനം. എങ്ങും തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകളില്‍ ബന്ധപ്പെട്ടവരെല്ലാം വ്യാപൃതരായിക്കുന്ന സന്ദര്‍ഭമാണിത്. അടുത്ത മണ്ഡലവ്രത-മകരവിളക്ക് തീര്‍ത്ഥാടനം സുഗമവും അനുഗ്രഹപ്രദവും ചൂഷണരഹിതവുമാക്കുന്നതിനെക്കുറിച്ചുള്ള പര്യാലോചനകള്‍ക്കും തീര്‍ത്ഥാടനത്തിന് വിളംബരം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്ക്കുംവേണ്ടി സംസ്ഥാനത്തിന്റെ എല്ലാഭാഗത്തുനിന്നും അയ്യപ്പന്മാര് ഇന്ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം പുതിയകാവ് ഭഗവതീക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സംഗമപരിപാടികള്‍ സുപ്രസിദ്ധ ചലച്ചിത്രനടന്‍ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് സംഗമമാണിത്. ശബരിമല തീര്‍ത്ഥാടനവുമായി വിശ്വാസപരമായും, ആചാരപരമായും പരമ്പരാഗതമായും മറ്റും ബന്ധപ്പെട്ട എല്ലാവരും തീര്‍ത്ഥാടനത്തിന് മുമ്പ് ഒത്തുകൂടുന്ന ഒരു കുടുംബയോഗം കൂടിയാണിത്.
തന്ത്രിമുഖ്യന്‍, പന്തളം രാജാവ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍, അയ്യപ്പസംഘടനാ ഭാരവാഹികള്‍, ഗുരുസ്വാമിമാര്‍, തിരുവാഭരണ പേടകവാഹകര്‍, ആലങ്ങാട്-അമ്പലപ്പുഴ പേട്ട സംഘം പെരിയോന്മാര്, ചീരപ്പഞ്ചിറ കാരണവര്‍, പറകൊട്ടിപ്പാട്ടുകാര് തുടങ്ങി ശബരിമല കുടുംബത്തിലെ വ്യത്യസ്തമണ്ഡലങ്ങളില്‍ കഴിയുന്ന എല്ലാവരും ഈ സംഗമത്തില്‍ അണിചേരും.
ശബരിമല അയ്യപ്പസേവാസമാജം നടത്തുന്ന സേവാപ്രവര്ത്തനങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും.
തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടും. പ്രധാനമായും അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങനെ ഒരുക്കാനാവുമെന്നതാണ് ചര്‍ച്ചാവിഷയം. ആഹാരം, വിശ്രമം, കുടിവെള്ളം, മലമൂത്രവിസ്സര്‍ജ്ജനം, ആരോഗ്യരക്ഷ, സുരക്ഷ, ദര്‍ശനം, യാത്ര തുടങ്ങി അയ്യപ്പന്മാര്ക്ക് വേണ്ട അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും ഏര്‍പ്പാടുകളും ശബരിമലയില്‍ ഉണ്ടാവണമെന്ന് എല്ലാ അയ്യപ്പന്മാരും, കോടതിയും ഒരുപോലെ ആവശ്യപ്പെട്ടിട്ടും നാളിതുവരെ പ്രശ്നപരിഹാരത്തിന് ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത.
5 കോടി അയ്യപ്പന്മാര് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വെറും രണ്ടുമാസത്തിനകം ഒരേ സ്ഥലത്തേക്ക് പ്രവഹിച്ച് എത്തിച്ചേരുമ്പോള്‍ വളരെ ശാസ്ത്രീയവും, സുശക്തവുമായ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും അനിവാര്യമാണ്.
അധികൃതരുടെ നടപടികള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം സ്വയം സേവാസന്നദ്ധപ്രവര്ത്തനങ്ങള് ഏറ്റെടുത്തു നടപ്പിലാക്കുവാനാണ് ശബരിമല അയ്യപ്പസേവാസമാജം ഉദ്ദേശിക്കുന്നത്. ആ ദിശയില്‍ ചിന്തിച്ചുകൊണ്ട് സമഗ്രമായ പ്രവര്‍ത്തനപദ്ധതിക്ക് സമാജം രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുകയാണ് മഹാസംഗമത്തിന്റെ ഉദ്ദേശ്യം.
അയ്യപ്പന്മാര്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി അവരുടെ യാത്ര സുഗമമാക്കിത്തീര്ക്കണമെന്ന ഉദ്ദേശ്യത്തോടെ കേരളത്തില്‍ 60 അയ്യപ്പസേവാകേന്ദ്രങ്ങള് (എ.എസ്.കെ.) ഇക്കുറി പ്രവര്‍ത്തിക്കും. കുടിവെള്ളം, ഭക്ഷണം, ഇന്‍ഫര്‍മേഷന്‍, താമസം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. ശബരിമല, കൂനങ്കര, പന്തളം എരുമേലി, പത്തനംതിട്ട, മുണ്ടക്കയം, കുമളി, പീരുമേട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കേന്ദ്രങ്ങളായിരിക്കും ഉണ്ടാവുക.
സേവാകേന്ദ്രങ്ങളിലേക്ക് അന്നദാനത്തിന് ആവശ്യമായ അരി സംഭരിക്കുന്നതിന് ‘പിടിഅരിസഞ്ചി’ വീടുകള്‍തോറും വിതരണം ചെയ്യും. അടുക്കളയില്‍ കലത്തില്‍ ഊണിന് അരി ഇടുമ്പോള്‍ അയ്യപ്പന്മാര്ക്കുവേണ്ടി ഒരുപിടി ഇടണമെന്ന് അയ്യപ്പമഹാസംഗമം ആഹ്വാനം ചെയ്യും. അതുവഴി കിട്ടുന്ന അരി സംഭരിച്ച് അന്നദാനകേന്ദ്രങ്ങളില്‍ എത്തിക്കും.
പ്രകൃതിയെ ദ്രോഹിച്ചും, പരിസ്ഥിതിനാശം വരുത്തിയും നാടെങ്ങും നടക്കുന്ന വികസനപദ്ധതികള്‍ സഹിക്കാവുന്നതിനുമപ്പുറം നാടിന്റെ നിലനില്‍പ്പിനെത്തന്നെ വിനാശകരമായി ബാധിച്ചിരിക്കുകയാണ്. ജനങ്ങളുടെ മണ്ണും, വെള്ളവും, അന്നവും മുട്ടിക്കുന്ന ഈ അധിനിവേശത്തിനെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തേണ്ടിയിരിക്കുന്നു.
‘ഭവനം പൂങ്കാവനം’ എന്ന പദ്ധതിയിലൂടെ എല്ലാ വീടുകളിലും പൂവും, കായും വൃക്ഷവും കൊണ്ട് നിബിഡമാക്കുകയാണ് ലക്ഷ്യം. ‘വൃശ്ചികം ഒന്ന്, വൃക്ഷം ഒന്ന്’ എന്ന സദ്ഗുരു മാതാ അമൃതാനന്ദമയീദേവിയുടെ ആഹ്വാനം ചെവിക്കൊണ്ടുകൊണ്ട് നവംബര്‍ 17 ന് വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ നടും.
ശരണഘോഷം ഉരുവിട്ട് വെള്ളമൊഴിച്ച് 41 ദിവസം പ്രദക്ഷിണം വെയ്ക്കും. ഈ കര്‍മ്മപദ്ധതിയും മഹാസംഗമത്തില്‍ ഉദ്ഘാടനം ചെയ്യും.
അര-മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ശബരിമലദര്‍ശനം നടത്തിവരുന്ന ഗുരുസ്വാമിമാര്‍ സമാദരിക്കപ്പെടേണ്ട ഉജ്വലവ്യക്തിത്വങ്ങളാണ്. അവര്‍ അയ്യപ്പധര്‍മ്മത്തിന്റെ കാവലാള്‍മാരാണ്. കൊടുങ്കാട്ടിലൂടെ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും അയ്യപ്പധര്‍മ്മത്തിനുവേണ്ടി ജീവന് പണയപ്പെടുത്തിയും ത്യാഗപൂര്‍വ്വം തീര്‍ത്ഥാടനം നടത്തിയും, ധര്‍മ്മം കാത്ത് രക്ഷിച്ചിട്ടുള്ള ഈ ഗുരുസ്വാമിമാരെ സംഗമത്തില്‍ ആദരിക്കും.
ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര് കഷ്ടപ്പെടുന്നതുകണ്ട് വേദനയോടെ 18-ാം പടിക്ക് മുന്നില്‍ നിന്ന് കണ്ണീരൊഴുക്കി ശരണംവിളിച്ച സംഭവം തെന്നിന്ത്യന്‍ ചലച്ചിത്രതാരം എം.എന്‍. നമ്പ്യാര്‍ തന്റെ ജീവചരിത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ‘എല്ലാം എല്ലാം അയ്യപ്പനാണ്’. മറ്റുള്ളവര്‍ക്കുവേണ്ടി ഓരോ അയ്യപ്പനും സേവ ചെയ്യണം.’ എം.എന്‍. നമ്പ്യാരുടെ പ്രേരണയില്‍ പുത്രന് ശ്രീ.സുകുമാരന്‍ നമ്പ്യാരാണ് 2008 ല്‍ ശബരിമല അയ്യപ്പസേവാസമാജം എന്ന മഹത്പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ പി.ആര്. കൃഷ്ണകുമാറാണ് അയ്യപ്പസേവാസമാജത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.
സമഗ്രമായ ജീവിതദര്‍ശനമായ അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് നമ്മുടെ അടിയന്തരാവശ്യം. സ്വാര്‍ത്ഥികളും, സാമ്പത്തികലാഭമോഹികളും വാണിജ്യതാല്‍പര്യക്കാരും സമൂഹമനഃസാക്ഷിയെ കുത്തിമുറിവേല്‍പ്പിക്കുമ്പോള്‍ ധര്‍മ്മം, സത്യം, നീതി തുടങ്ങിയ മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാന്‍ അയ്യപ്പധര്മ്മാനുഷ്ഠാനത്തിന് ഫലപ്രദമായി സാധിക്കും. അതിന് പ്രേരണയും പ്രചോദനവും നല്കുന്ന ഒരു മഹത്സംരംഭമാണ് ഈ അയ്യപ്പ മഹാസംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: