വിദേശബാങ്കുകളിലെ ഭാരതീയരുടെ നിക്ഷേപം സംബന്ധിച്ചുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടമായി എട്ടുപേരുകളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. നിയമാനുസൃതമായ നിക്ഷേപകങ്ങള്‍ക്ക് തടസ്സമില്ല. എല്ലാ നിക്ഷേപങ്ങളും കള്ളപ്പണമാണെന്നും പറയാനാവില്ല. നിയമാനുസൃതമായ വിദേശനിക്ഷേപങ്ങള്‍ മാതൃരാജ്യത്ത് തിരിച്ചുകൊണ്ടുവരികയും കള്ളപ്പണം രാജ്യത്തിന് മുതല്‍ കൂട്ടാവും വിധം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ആ നിലക്ക് നീക്കം പുരോഗമിക്കുന്നത് സ്വതന്ത്രഭാരത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ്. പത്തുവര്‍ഷം മുമ്പു ബിജെപി വിദേശനിക്ഷേപം തിരികെ എത്തിക്കുന്നതിന് തീവ്രമായ ആഗ്രഹവും ആവശ്യവും ഉന്നയിച്ചതാണ്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമുദ്രാവാക്യവും ഇതുതന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചില്ല. തുടര്‍ന്ന് അഞ്ചുവര്‍ഷം ഇടതു പിന്തുണയോടെ യുപിഎ ഭരണം നടത്തി. കള്ളപ്പണവും വിദേശനിക്ഷേപവും സംബന്ധിച്ച് ബിജെപി നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. ഒരുനടപടിയും സ്വീകരിച്ചില്ല. ഇടതുപക്ഷം മാറിനിന്നതിനെ തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് അനങ്ങിയില്ല. കള്ളപ്പണക്കാര്‍ക്കും കുത്തകമുതലാളിമാര്ക്കുമെതിരായ ഒരു നടപടിയും സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് അഞ്ചുമാസം തികയുമ്പോഴേക്കും നടപടി ആരംഭിച്ചത് ശുഭലക്ഷണം തന്നെയാണ്.
തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്മന്, വ്യവസായി പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവയിലെ ഖനിയുടമ രാധാ സതീഷ് ടിംബ്ലോ എന്നിവരുടെ പേരുവിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. യുപിഎ സര്‍ക്കാരിലെ വിദേശകാര്യസഹമന്ത്രിയും മുന്‍പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണ്. രാജ്യത്തിനു ശാപമായ കള്ളപ്പണ നിക്ഷേപങ്ങള്‍ തിരികെ എത്തിക്കാനുള്ള നടപടി സ്വാഗതം ചെയ്യുന്നതിനുപകരം വിമര്‍ശനവും വെല്ലുവിളിയുമെല്ലാമായാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. ഡാബര്‍ ഗ്രൂപ്പ് ആജീവനാന്ത ഡയറക്ടര്‍ പ്രദീപ് ബര്‍മന്റെ പേരു പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിയില്‍ വലിയ ഇടിവുണ്ടായി. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ശതകോടീശ്വര കച്ചവടക്കാരനാണ് പങ്കജ് ചിമന്‍ലാല്‍ ലോധ്യ. ഗോവയിലെ ഖനിയായ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് രാധ എസ.് ടിംബ്ലോ. ഇവരെക്കൂടാതെ ടിംബ്ലോ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍, രോഹന്, അന്ന, മല്ലിക എന്നിവരുടെ പേരുവിവരങ്ങളും കേന്ദ്രം പുറത്തുവിട്ടു. ഇരട്ട നികുതിയൊഴിവാക്കല് കരാറുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവിടുന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്തി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണീത് കൗറിനു പുറമേ മഹാരാഷ്ട്രയിലെ പ്രമുഖമായ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍ഗ്രസ് നേതാവും പട്ടികയിലുണ്ട്. ഇവര്‍ക്കെല്ലാം ഇന്‍കം ടാക്സ് വകുപ്പ് നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ്.
മുതിര്‍ന്ന അഭിഭാഷകന് രാംജത്മലാനി സമര്‍പ്പിച്ച ഹര്‍ജിയില്‍, വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ് അത് ഗൗനിച്ചില്ല. മോദിസര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പേരുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഏകദേശം ഒരുലക്ഷം കോടി രൂപയോളം വിദേശരാജ്യങ്ങളിലെ വിവിധ ബാങ്കുകളിലായി ഭാരതീയര്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതിന് പകരം വിമര്‍ശിക്കാനാണ് മുതിര്‍ന്നിട്ടുള്ളത്. മുഴുവന്‍ വ്യവസായികളുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ എന്നാണ് കോണ്‍ഗ്രസ് വെല്ലുവിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനും ചങ്കൂറ്റമുണ്ടെങ്കില്‍ മുഴുവന്‍ പേരുകളും പുറത്തുവിടണമെന്നാണ് കോണ്‍ഗ്രസിന്റെ വായപോയ കോടാലി ദിഗ് വിജയ്സിംഗിന്റെ വെല്ലുവിളി. പേരുകള്‍ പുറത്തുവരുമ്പോള്‍ നാണക്കേടിലാകുന്നത് കോണ്‍ഗ്രസാകുമെന്ന് ധനമന്ത്രി നേരത്തെ പ്രസ്താവിച്ചത് കോണ്‍ഗ്രസിനെ വല്ലാതെ വിറളിപ്പിടിപ്പിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകന്റെ പേരും വലിച്ചിഴക്കേണ്ടതില്ലല്ലോ. പുതിയ സര്‍ക്കാരില്‍ സംഘവുമായി അടുത്തു ബന്ധപ്പെടുന്ന ഒട്ടേറെപേരുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സംഘം ഇടപെടുകയില്ലെന്ന് മുന്‍പ് തന്നെ വ്യക്തമാക്കിയതാണ്. കള്ളപ്പണ നിക്ഷേപമുള്ള എല്ലാവരുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആറുപതിറ്റാണ്ട് കാലം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറുമാസം തികയുംമുന്പ് തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പൊതുജനം തിരിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: