ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ സാത്താന്റെ സ്വന്തം നാടായി മാറുകയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് മലയാളിയുടെ ക്രിമിനല്‍വല്‍ക്കരണം. ഇന്ന് ആണ്-പെണ് വ്യത്യാസമില്ലാതെ മലയാളികളില്‍ ക്രിമിനല്‍ വാസന വളരുമ്പോള്‍ ഇവിടെ ബന്ധങ്ങള്‍ അപ്രസക്തമാകുന്നു. മലയാളികളില്‍ പലര്‍ക്കും ഇപ്പോള്‍ ഒരേയൊരു മോഹമേയുള്ളൂ, ധനസമ്പാദനം. ഇവിടുത്തെ മുദ്രാവാക്യം ”നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും” എന്നായിരിക്കുന്നു.
കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത് ഇവിടത്തെ പ്രകൃതിഭംഗി കൊണ്ടുമാത്രമല്ല, മലയാളികളുടെ സംസ്കാരംകൊണ്ടുകൂടിയാണ്. ഇവിടത്തെ ജനങ്ങളുടെ ശുചിത്വബോധവും അതിഥി ദേവോ ഭവഃ എന്നുമുള്ള സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന പെരുമാറ്റരീതിയും മറ്റും വിദേശടൂറിസ്റ്റുകളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ടൂറിസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ പലരും ഇതെന്നോട് പറഞ്ഞിട്ടുള്ളതാണ്.
പക്ഷേ കഴിഞ്ഞ ഒന്നൊന്നര ദശകത്തിനുള്ളില്‍ കേരള സംസ്കാരത്തിനുണ്ടായത് മഹാവ്യതിയാനമാണ്. പണ്ട് മാറുമറയ്ക്കാതെ നടന്നിരുന്ന കാലത്ത് സ്ത്രീകള്‍ അക്രമത്തിനോ മാനഭംഗങ്ങള്‍ക്കോ വിധേയരായി എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. പക്ഷേ ഇന്ന് ബന്ധങ്ങള്‍ അപ്രസക്തമായപ്പോള്‍ അമ്മയും സഹോദരിയും മകളും കൊച്ചുമകളും എല്ലാം വെറും ശരീരങ്ങളായി മാറി.
മറ്റൊരു ശ്രദ്ധേയമായ മാറ്റം ഇവിടെ വളര്‍ന്നുവരുന്ന ധനാര്‍ത്തിയാണ്. മുത്തശ്ശിയെ കൊച്ചുമകന് കൊന്നത് ഒന്നരപവന്റെ മാലയ്ക്കുവേണ്ടിയാണ്. കേരള സ്ത്രീകളുടെ സ്വര്‍ണഭ്രമം അപകടം ക്ഷണിച്ചുവരുത്തുന്നു എന്ന തിരിച്ചറിവ് അവര്‍ക്ക് നഷ്ടമായിരിക്കുന്നു. ട്രെയിനിലും ബസ്സിലും വഴിയിലും എല്ലാം മാലമോഷണം വ്യാപകമാകുമ്പോഴും ആഭരണങ്ങള്‍ അണിയാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നില്ല. പുതിയ തലമുറ മുത്തുകളിലേക്കും കല്ലുവച്ച ആഭരണങ്ങളിലേക്കും തിരിയുന്നു എന്നത് ആശ്വാസകരമാണ്.
കേരളം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നത് ക്രൂരത ഉള്‍ക്കൊണ്ടുകൂടിയാണ് എന്ന വസ്തുത ശരിയ്ക്കും ഹൃദയഭേദകമാണ്. ലൈംഗികതയും ക്രൂരതയും ഇവിടെ വര്‍ധിക്കുകയാണ്. ധനത്തിനുവേണ്ടി എന്ത് വൃത്തികേടിനും സ്ത്രീകള്‍ പോലും തയ്യാറാകുന്നു എന്ന സത്യത്തിന് അടിവരയിടുന്നതാണ് സരിതയും രുക്സാനയും കൂട്ടുകാരി ബിന്ധ്യാസ് തോമസും. സരിത തന്റെ ലൈംഗികത ലേലത്തിനുവച്ച് ശരീരവടിവ് സോഷ്യല്‍ മീഡിയയില്‍ക്കൂടി പ്രചരിപ്പിച്ച് പുരുഷനെ വശീകരിക്കാന്‍ ശ്രമിക്കുക മാത്രമല്ല, തന്റെ കുട്ടിയുടെ അച്ഛന്റെ പേര് വിളിച്ചു പറയും എന്നു പറഞ്ഞ് രാഷ്ട്രീയ ഉന്നതരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യുന്നു.
രുക്സാനാ ദ്വയം തങ്ങളുടെ വേഴ്ച ഒളിക്യാമറയില്‍ പകര്‍ത്തി കക്ഷികളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നത്. ജോസ് തെറ്റയിലിന്റെ ‘കാമുകി’ എന്നുപറയപ്പെടുന്ന യുവതി ചെയ്തതുപോലെ.
ഇന്ന് മാതാവിന് മാതൃസ്നേഹം എന്നത് അന്യമാണ്. മുലപ്പാലൂട്ടുന്ന ഒരമ്മയ്ക്കും തന്റെ കുഞ്ഞിനെ ധനലാഭത്തിനുപയോഗിക്കാന് സാധ്യമല്ല എന്ന വിശ്വാസം തിരുത്തിയാണ് ഒരമ്മ തന്റെ കുഞ്ഞിനെ രണ്ടുലക്ഷം രൂപയ്ക്ക് വിറ്റത്. പറവൂര്‍ പെണ്‍വാണിഭത്തില്‍പ്പെട്ട അമ്മയാണ് സ്വന്തം മകളെ ലൈംഗിക മാര്‍ക്കറ്റില്‍ എത്തിച്ച് പണം കൈപ്പറ്റിയത്. ഒരമ്മ തന്റെ പത്തുവയസ്സായ മകനെ വിഷം കൊടുത്ത് കൊന്നത് അവന് അമ്മയുടെ അവിഹിതബന്ധത്തിന് ദൃക്സാക്ഷിയായതിനാലാണ്. സ്വന്തം സംരക്ഷണത്തിന് എന്ത് ക്രൂരതയും ചെയ്യാന്‍ അമ്മമാര്‍ പോലും മടിക്കുന്നില്ല എന്നര്‍ത്ഥം. മാതൃത്വം എന്ന സങ്കല്‍പ്പം പോലും ചീഞ്ഞളിഞ്ഞിരിക്കുന്നു.
കേരളത്തില്‍ മോഷണം ഇപ്പോള്‍ സാര്‍വത്രികമാണ്. അത് മാലപൊട്ടിക്കലില്‍ അവസാനിക്കുന്നില്ല. വീട് കുത്തിത്തുറന്ന് അന്തേവാസികളെ അടിച്ചുകൊല്ലുകയോ ബോധരഹിതരാക്കുകയോ ചെയ്തശേഷം വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പൈസയും എടുത്തുകൊണ്ടുപോകുക പതിവാണ്. സ്വര്‍ണാഭരണം ബാങ്കില്‍വച്ച് മുക്കുപണ്ടം ധരിക്കുക മാത്രമാണ് ഇനി ആഭരണം സംരക്ഷിക്കാനുള്ള ഏകവഴി. മുക്കുപണ്ടം ധരിച്ചാലും സ്വരക്ഷ സാധ്യമാകുകയില്ല. ധരിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്ന് മാല പൊട്ടിക്കാനെത്തുന്നവന് അറിയണമെന്നില്ലല്ലോ.
സ്ത്രീകളും മോഷണത്തില്‍ പിന്നിലല്ല. ലീബ എന്ന സ്ത്രീയെ വ്യാജപരാതിയില്‍ കുടുക്കി ജയിലിലാക്കി പോലീസ് മര്‍ദ്ദനത്തിനിരയാക്കിയത് അവള് സ്വര്‍ണം മോഷ്ടിച്ചു എന്നാരോപിച്ചാണ്. പക്ഷേ ലീബയെ മര്‍ദ്ദിക്കാന്‍ കാണിച്ച ‘ശുഷ്കാന്തി’ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പോലീസ് കാണിക്കുന്നില്ല. പോലീസും മോഷ്ടാക്കളും സംരക്ഷകരാകുകയാണോ എന്ന സംശയം ഇന്ന് ബലപ്പെടുന്നത് പോലീസും അഴിമതിമുക്തമല്ല എന്ന വിശ്വാസം രൂഢമൂലമായതിനാലാണ്.
അമ്മയെ മകന് അടിച്ചുകൊന്നു എന്നും വസ്തുതര്‍ക്കത്തില്‍ സഹോദരനെ കൊന്നു എന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഇന്ന് സാധാരണയാണ്. ഇപ്പോള്‍ 60 ലക്ഷം രൂപയുടെ വിസാതട്ടിപ്പില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരിക്കുന്നു. വിദേശത്ത് ജോലിക്ക് വിസ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി നാല്‍പ്പതോളം പേരില്‍നിന്ന് 60 ലക്ഷം തട്ടിയെടുത്തുവത്രെ. ഒരു സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടിച്ചിരുന്ന വാര്‍ത്തയും വായിക്കാനിടയായി. ആരെയാണ് ഇന്ന് വിശ്വസിക്കുക? നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പക്ഷെ അതുന്നയിച്ച വ്യക്തിയെ, മനോരോഗിയാക്കി മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നത്. സപ്ലൈകോയിലെ വില്‍പ്പനശാലകളില്‍ സബ്സിഡി ഇല്ലാത്ത സാധാനങ്ങള്‍ നല്കുമ്പോള് ഗുണനിലവാരമില്ലാത്തവ നല്കുന്നു എന്നും തൂക്കത്തില്‍ കുറവ് വരുത്തുന്നുവെന്നും ആരോപിച്ച് പ്രതിഷേധമാര്‍ച്ച് അരങ്ങേറുകയുണ്ടായി.
കുട്ടികള്‍ പോലും ഇന്ന് തെറ്റും ശരിയും തിരിച്ചറിയാത്തത് അത് പകര്‍ന്നുനല്‍കേണ്ട അമ്മമാര്‍ക്ക് സദാചാരബോധം പോലും ഇല്ലാത്തതിനാലാണ്. സ്വന്തം അവിഹിതത്തിന് സാക്ഷിയായ മകനെ ഒരു മാതാവ് കൊന്നു എന്നു േകള്‍ക്കുമ്പോള്‍ ആര്‍ക്കാണ് മനുഷ്യത്വത്തില്‍ വിശ്വാസമുണ്ടാകുക? അല്ലെങ്കിലും മലയാളികള്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുപോലുമില്ല എന്ന് വ്യക്തമാക്കുന്നതല്ലേ ലോറി-സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന രണ്ട് യുവാക്കളെ രക്ഷിക്കാനോ പോലീസില്‍ വിവരമറിയിക്കാനോ േപാലും അതുകണ്ട് കടന്നുപോയവര്‍ തയ്യാറാവാതിരുന്നത്. അവര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു.
ഇന്ന് വ്യാപകമാകുന്ന പ്രതിഭാസം വിദ്യാര്‍ത്ഥികളിലെ കഞ്ചാവ് ഉപയോഗമാണ്. പണ്ട് ഹിപ്പികള്‍ ഇടുക്കി കഞ്ചാവിന്റെ ഗുണമഹിമ കാരണം അതുപയോഗിക്കാന്‍ ഇടുക്കിയിലെത്തിയിരുന്നത് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗം ഇപ്പോള്‍ നാട്ടുകാരിലും വര്‍ധിക്കുകയാണ്. കഞ്ചാവ് മിഠായിയായുംയും ആംപ്യൂളുകളിലാക്കിയും ആവശ്യക്കാരിലെത്തുന്നു. ലഹരി വില്‍പ്പന സംഘങ്ങള്‍ സ്കൂളുകളില്‍ പിടിമുറുക്കുകയാണ്. കൊച്ചിയില്‍ ഏഴുപേരെയാണ് ഷാഡോ പോലീസ് അറസ്റ്റ്ചെയ്തത്. ഹോസ്റ്റലുകളിലും കഞ്ചാവ് വലിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ പിടികൂടി. ലഹരിക്കടിമപ്പെടുന്നത് പുതുതലമുറയാണ് എന്ന തിരിച്ചറിവില്‍ കഞ്ചാവ് വില്‍പ്പന തടയാനും ഉപഭോഗം നിയന്ത്രിച്ച് ഇല്ലാതാക്കാനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികളും കഞ്ചാവിനടിമയാകുമ്പോള് പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാകാമെന്ന് വിവരിക്കേണ്ടതില്ല.
ജനനേതാക്കളെ അനുകരിക്കുന്നവരാണ് ജനങ്ങള്‍. അതിന് കാരണം അധികാരമോഹമാണ്. ഇന്ന് രാഷ്ട്രീയനേതാക്കളില്‍ പലരും അഴിമതിക്കാരും ഭൂമാഫിയയുടെയും ക്വാറി മാഫിയയുടെയും ചൊല്പ്പടിക്കാരാകുന്നതും അവര്‍ നല്കുന്ന വന്‍ കോഴ കാരണമാണ്. രാഷ്ട്രീയ സദാചാരം എന്ന വാക്കുപോലും ഇന്ന് അപ്രസക്തമാണ്. ജനപ്രതിനിധികള്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന ഒരു നിയമമുണ്ട് എന്നുപോലും അറിയാത്തവരോ അറിഞ്ഞഭാവം നടിക്കാത്തവരോ ആണ് പല ജനപ്രതിനിധികളും. വന്‍തുക കമ്മീഷനായി കൈപ്പറ്റുന്നവരും അനധികൃത സമ്പാദ്യം ഭൂമിയില്‍ നിക്ഷേപിച്ചവരും ഇവരില്‍ ധാരാളമാണ്. എംപിമാരില്‍ പലരും സോണിയയും രാഹുലും ഉള്‍പ്പെടെ, സ്വത്തുവിവരം വെളിപ്പെടുത്താത്തവരാണ്.
സംസ്കാരം സംസ്കാരശൂന്യതയിലേക്ക് ദിശമാറുമ്പോള്‍ കേരളം ഇതില്‍നിന്നും വ്യത്യസ്തമാകുമെന്ന ധാരണ അബദ്ധമാണ്. ദല്‍ഹിയില്‍ സ്ത്രീധനം പോരാത്തതിനാല്‍ മരുമകളെ ചുട്ടുകൊല്ലുന്ന അമ്മായിയമ്മമാരും പീഡിപ്പിക്കുന്ന ഭര്ത്താക്കന്മാരും പെരുകിയപ്പോള്‍ അന്ന് ദല്‍ഹി ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിനോക്കിയിരുന്ന ഞാന്‍ വീമ്പടിക്കുകയുണ്ടായി കേരളത്തില്‍ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന്. പക്ഷെ അഞ്ചു കൊല്ലത്തിനുശേഷം കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രബുദ്ധ കേരളത്തിലും ഇത്തരം പീഡനങ്ങള്‍ വ്യാപകമായിരിക്കുന്നു!
അനുകരണഭ്രാന്തരാണ് മലയാളി. കുറ്റകൃത്യങ്ങളും അവര്‍ അനുകരിക്കുന്നുവെന്ന തിരിച്ചറിവ് എനിക്ക് ഇപ്പോഴാണുണ്ടായത്. വാര്‍ത്തകളില്‍ കാണുന്ന ക്രിമിനല്‍കുറ്റങ്ങള്‍ കണ്ട് ഞെട്ടാനല്ല, അത് അനുകരിക്കാനാണ് മലയാളിയുടെ ശ്രമം. കേരളം എത്രനാള്‍കൂടി സുരക്ഷിതമായിരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: