ന്യൂദല്‍ഹി: എണ്‍പതിനായിരം കോടി രൂപയുടെ പ്രതിരോധ കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന 6 അന്തര്‍വാഹിനികളും 8,356 ടാങ്കുവേധ മിസൈലുകളും പന്ത്രണ്ട് നിരീക്ഷണ വിമാനങ്ങളും ഉള്‍പ്പെടെ വാങ്ങുന്നതിനാണ് പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രതിരോധ സെക്രട്ടറി, മൂന്നു സൈനിക തലവന്മാര്, ഡിആര്‍ഡിഒ മേധാവി എന്നിവര്‍ പങ്കെടുത്തു.
ഭാരതത്തിലെ ഷിപ്പ് യാര്‍ഡുകളിലാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം പ്രത്യേക ഓപ്പറേഷനുപയോഗിക്കുന്ന രണ്ട് സ്വിമ്മര്‍ ഡെലിവറി വെഹിക്കിളുകളും നിര്‍മ്മിക്കാന്‍ അനുമതി നല്കി. ഏകദേശം 53,000 കോടി രൂപ ഇവയ്ക്കെല്ലാമായി അനുവദിച്ചു. ഏതെല്ലാം ഷിപ്പ് യാര്‍ഡുകളിലാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുകയെന്ന് തീരുമാനിക്കുന്നതിനായി പ്രതിരോധമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ആറു അന്തര്‍വാഹിനികളും ഒരിടത്തുതന്നെ നിര്‍മ്മിക്കുന്നതിനുള്ള ശേഷിയുള്ള ഷിപ്പ് യാര്‍ഡ് ഉണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനകം ഇതുസംബന്ധിച്ച തീരുമാനം സ്വീകരിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പ്രതിരോധരംഗത്തെ തദ്ദേശീയവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം.
അമേരിക്കന്‍ നിര്‍മ്മിത ജാവലിന്‍ മിസൈലുകള്‍ക്ക് പകരം ഇസ്രേയേലിന്റെ ടാങ്ക്വേധ മിസൈലുകള്‍ ആണ് കരസേനയ്ക്കായി വാങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചതെന്നതും ശ്രദ്ധേയമായി. 321 വിക്ഷേപണ വാഹനങ്ങളും സൈന്യം വാങ്ങും.
കോസ്റ്റുഗാര്ഡിനുള്പ്പെടെ ഉപയോഗിക്കാനുള്ള 12നിരീക്ഷണ എയര്‍ക്രാഫ്റ്റുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്. 1850 കോടിരൂപയുടെതാണ് കരാര്‍. പശ്ചിമബംഗാളിലെ മേദക്കിലെ ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിന് 662 കോടി രൂപയുടെ 362 ഇന്‍ഫന്ററി യുദ്ധവാഹന നിര്‍മ്മാണ കരാറും കൗണ്‍സില്‍ നല്കി. സൈനികസാമഗ്രികള്‍ നീക്കുന്നതിനായി 1761 റേഡിയോ കണ്ടൈനറുകള്‍ വാങ്ങുന്നതിന് 662 കോടി രൂപയും 1768 വാഗണുകള്‍ക്കായി 740 കോടി രൂപയും അനുവദിച്ചു.
നാവികസേനയ്ക്ക് നിലവില്‍ പ്രവര്‍ത്തന സജ്ജമായ 13 അന്തര്‍വാഹിനികളാണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിച്ച വലിയ ദുരന്തങ്ങള്‍ നാവികസേനയുടെ ശേഷിയെ വല്ലാതെ ബാധിച്ചിരുന്നു. 2030ല്‍ 24 അന്തര്‍വാഹിനിയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ അന്തര്‍വാഹനികള്‍ തദ്ദേശിയമായി നിര്‍മ്മിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: