ന്യൂദല്‍ഹി: റെയില്‍വെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലില്‍ നിന്നും സിബിഐ പത്ത് ലക്ഷം രൂപ കണ്ടെത്തി. കൈക്കൂലിക്കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 22ന് അറസ്റ്റിലായ ഒരു മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്റെ വീടിന് സമീപമുള്ള ഓടയില്‍ നിന്നാണ് പണം ലഭിച്ചത്.
കൈക്കൂലി കുറ്റത്തിന് അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ ഇയാളുടെ ബന്ധുക്കള്‍ ഓടയില്‍ ഒഴുക്കിയ പണമാണ് കണ്ടെടുത്തതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
മുതിര്‍ന്ന റെയില്‍വെ ബോര്‍ഡ് ഉദ്യോഗസ്ഥനായ മോഹന്‍ ശര്‍മയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടൊപ്പം നിരവധി ലാപ്ടോപ്പുകളും ഐ ഫോണുകളുള്പ്പടെയുള്ള വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും ഇവിടെ നിന്നും കണ്ടെത്തി.
സൂറത്തില്‍ നിന്നും ഹരിദ്വാറിലേക്കുള്ള പ്രത്യേക തീവണ്ടികളില്‍ അനധികൃതമായി കോച്ചുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ ടൂര്‍ ഓപ്പറേറ്ററില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ ഇയാളെ രണ്ട് ദിവസം മുന്‍പേയാണ് അറസ്റ്റ് ചെയ്തത്.
പരിശോധന സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന നോട്ട് കെട്ടുകള്‍ ഓടയില്‍ ഒഴുക്കുകയായിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. 10 ലക്ഷത്തോളം രൂപയാണ് ഇതുവരെ കണ്ടെടുത്തത്. കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: