ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം പുനരാരംഭിക്കാന്‍ ബിജെപി ആലോചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകിട്ടു വിളിച്ചു ചേര്‍ത്ത ചായസല്‍ക്കാരത്തില്‍ ശിവസേന എംപിമാരെയും നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുംബൈയ്ക്ക് തിരിക്കുന്ന ബിജെപി നേതാക്കളായ രാജ്നാഥ്സിങും ജെ.പി നഡ്ഡയും ഇരുപാര്‍ട്ടികളും തമ്മിലുള്ള സംസ്ഥാന തല സഖ്യത്തിനനുകൂലമായ തീരുമാനം സ്വീകരിക്കും. സഖ്യം പുനരാരംഭിക്കണമെന്ന ശിവസേനയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിക്കാന്‍ ബിജെപി ദേശീയ നേതൃത്വവും ധാരണയിലെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തില്‍ കേന്ദ്രമന്ത്രി ആനന്ദ് ഗീഥെയുടെ നേതൃത്വത്തിലുള്ള ശിവസേന എംപിമാര്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യത്തിലുള്ള എല്ലാ പാര്ലമെന്റംഗങ്ങള്ക്കുമാണ് മോദിയുടെ ക്ഷണം. ശിവസേന നേതാക്കളായ സുഭാഷ്, അനില്‍ ദേശായ് എന്നിവര്‍ ദല്‍ഹിയിലെത്തി ബിജെപി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച മുംബൈയിലെത്തുന്ന ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ശിവസേന നേതൃത്വത്തിന്റെ വരവ്.
ഹരിയാനയില്‍ 26ന് രാവിലെ 11മണിക്ക് മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ചണ്ഢീഗഡില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പഞ്ച്കുലയിലെ താവൂ ദേവീലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ കിസാന്‍ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് അധികാരം ലഭിച്ച ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാജ്ഭവന് ഒഴിവാക്കി വലിയ മൈതാനത്തേക്ക് മാറ്റിയത് ജനത്തിരക്ക് പരിഗണിച്ചാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും വന്‍ജനാവലിയും മനോഹര്‍ലാല്‍ കട്ടാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നുണ്ട്.
അതിനിടെ ഹരിയാന നിയമസഭയിലെ ഏക ബിഎസ്പി അംഗമായ തേക്ചന്ദ് ശര്‍മ്മ ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് മായാവതിയുടെ അനുമതിയോടെയാണ് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതെന്ന് തേക്ചന്ദ് ശര്‍മ്മ പറഞ്ഞു. 90 അംഗ നിയമസഭയില്‍ 47 അംഗങ്ങളോടെ വിജയിച്ച ബിജെപിക്ക് നിലവില്‍ സ്വതന്ത്ര അംഗങ്ങളായ മൂന്നുപേര്‍ കൂടി പിന്തുണ നല്‍കിയിട്ടുണ്ട്. ബിജെപിക്കു പിന്തുണ നല്‍കിയത് മായാവതിയുടെ അനുമതിയോടെയാണെന്ന് ബിഎസ്പി ദേശീയ നേതൃത്വവും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: