ന്യൂദല്‍ഹി: പോളിയോ രോഗത്തില്‍ നിന്നും മുക്തിനേടാന്‍ പാക്കിസ്ഥാന് ഭാരതം സഹായം പ്രഖ്യാപിച്ചു. ലോകത്തെ പോളിയോ കേസുകളില്‍ 85 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്ന പാക്കിസ്ഥാനെ പോളിയോ മുക്തമാക്കാന്‍ എല്ലാ സംവിധാനങ്ങളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രആരോഗ്യമന്ത്രിയും രാജ്യത്തിന്റെ പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനു തുടക്കക്കാരനുമായ ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു. ലോകപോളിയോ ദിനാചരണത്തോടനുബന്ധിച്ചാണ് ഭാരതത്തിന്റെ സഹായവാഗ്ദാനം.
പാക്കിസ്ഥാന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ അടിയന്തിര കര്‍മ്മപദ്ധതിയിലെ പ്രധാന ലക്ഷ്യമാണ് പോളിയോ നിര്‍മ്മാര്‍ജ്ജനം. 2018വരെ നടക്കുന്ന പദ്ധതിയുടെ ഭാഗമായി പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഭാരതം പങ്കാളികളാകാമെന്ന് ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു. പോളിയോ ഇല്ലായ്മ ചെയ്യുന്നതിനായി പാക്കിസ്ഥാന് തയ്യാറാക്കിയ കര്‍മ്മ പദ്ധതി പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതായും ഇതേ പദ്ധതിയിലൂടെയാണ് ഭാരതം സമ്പൂര്‍ണ്ണ പോളിയോ മുക്തരാജ്യമായതെന്നും അദ്ദേഹം പറഞ്ഞു.
താഴേത്തട്ടില്‍ നിന്നും ആരംഭിക്കുന്ന പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനു വേണ്ട എല്ലാ സഹായങ്ങളും നല്കാന് ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ. ഹര്ഷവര്ദ്ധന് 1994ല്‍ ദല്‍ഹി സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് അസാധ്യമെന്ന് എല്ലാവരും പ്രവചിച്ച പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിനു തുടക്കമിട്ടത്. ലോകാരോഗ്യസംഘടന, യൂണിസെഫ്, റോട്ടറി ഇന്റര്‍നാഷണല്‍, അമേരിക്കന്‍ രോഗനിയന്ത്രണഘടകം എന്നിവയുടെ സഹായത്തോടെ ഭാരതത്തില്‍ നടപ്പാക്കിയ പോളിയോ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടി.
2011 ജനുവരി മുതല്‍ രാജ്യത്ത് പുതിയ ഒരൊറ്റ പോളിയോ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 ജനുവരിയില്‍ ഭാരതത്തെ സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജ്ജന രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകള്‍ ഡോ.ഹര്ഷവര്ദ്ധന് പോളിയോ ഇല്ലായ്മ ചെയ്യാനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി അവാര്‍ഡുകളും നല്കി.
1994ല്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ തുടങ്ങിയപ്പോള്‍ അസാധ്യമെന്നാണ് സര്‍വ്വരും വിലയിരുത്തിയതെന്ന് പഴയ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ട് കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യത്തെ സമ്പൂര്‍ണ്ണ പോളിയോ വിമുക്തമായി പ്രഖ്യാപിച്ച ശേഷം ആചരിക്കുന്ന പോളിയോ ദിനം എന്തുകൊണ്ടും അഭിമാനം നല്കുന്നു. എന്നാല്‍ നമ്മുടെ സ്ഥലത്തുനിന്നും കേവലം ബസ്സില്‍ സഞ്ചരിച്ചെത്താന്‍ സാധിക്കുന്ന പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോളിയോ ഭീഷണി തുടരുന്നത് അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ടത് നമ്മുടെ കൂടി കടമയാണെന്നും ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു.
പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി ഭാരതം സ്വീകരിച്ച നടപടികളാണ് ലോകമാതൃകയായി സ്വീകരിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി ഡോ. നതാമെനാബ്ദ പറഞ്ഞു. പോളിയോയ്ക്കെതിരായ യുദ്ധത്തിനായി എല്ലാ ഭിന്നതകളും മാറ്റിവെച്ച് ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് റോട്ടറി ഇന്റര്‍നാഷണല്‍ പോളിയോ ചെയര്‍ പ്രസിഡന്റ് ദീപക് കപൂറും പറഞ്ഞു.
മതാചാരങ്ങള്ക്കപ്പുറത്തേക്ക് പോളിയോ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചാല്‍ പാക്കിസ്ഥാന് വിജയിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
2012ല്‍ വിദേശകാര്യമന്ത്രി തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ യോഗത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരുമിച്ചു പൊരുതാന്‍ തീരുമാനിച്ചിരുന്നു. ആരോഗ്യമേഖലയിലെ സഹകരണം സാധ്യമാക്കുന്നതിനായി ഒരു പ്രവര്‍ത്തക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. പോളിയോ തുള്ളിമരുന്നിനു പകരം കുത്തിവെയ്ക്കാവുന്ന പോളിയോ മരുന്നു നല്കുന്ന പദ്ധതി 2015ഓടെ കേന്ദ്രആരോഗ്യമന്ത്രാലയം നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: