ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കുമെന്നും ഇതിനായി 80 ശതമാനം ഭൂമി സംസ്ഥാനത്ത് ഏറ്റെടുക്കുമെന്നും ഇതില്‍നിന്നും ഇനിയും പിന്നോട്ട് പോകാനോ കാലതാമസം വരുത്താനോ സാധ്യമല്ലെന്നുമാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ സഹായങ്ങള്‍ എന്നേക്കുമായി മുടങ്ങുമെന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ താക്കീതാണ് ഇതിന് യഥാര്‍ത്ഥ കാരണം.
ദേശീയപാതകള്‍ക്ക് കേരളത്തില്‍ 30 മീറ്റര്‍ വീതിയേ പറ്റൂ എന്ന കേരളത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാര്‍ തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. സംസ്ഥാനം 80 ശതമാനം ഭൂമി നല്കിയാല് മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാവൂ എന്നാണ് കേന്ദ്രത്തിന്റെ ഉറച്ച നിലപാട്. കേരളത്തിലെ റോഡുകളുടെ പരിതാപകരമായ നില തന്നെ കേരളം വികസനവിരുദ്ധമാണോ എന്ന ചിന്ത ഉളവാക്കുന്നതാണ്. കേരളീയര്‍ പൊതുവേ ഭൂമിയോട് ആര്‍ത്തിയുള്ളവരും ഒരിഞ്ചുഭൂമി പോലും വികസനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തവരുമാണ്. ഭൂമി ഭാഗംവച്ചു കഴിഞ്ഞാല്‍പോലും പണ്ട് വരമ്പ് തോണ്ടി സ്വന്തം ഭൂമി വിസ്താരം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കീഴ്വഴക്കമാണിവിടെ.
മറ്റൊരു വസ്തുത വികസനാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചിത വില ഉടമസ്ഥര്‍ക്ക് നല്‍കുന്നില്ല എന്നതാണ്. മൂലമ്പിള്ളി നിവാസികളുടെ ഭൂമി എല്‍എന്‍ജി ടെര്‍മിനലിന് ഏറ്റെടുത്ത ശേഷവും അവര്‍ക്ക് പലര്‍ക്കും പകരം ഭൂമിയോ പണമോ കിട്ടിയില്ല. നല്കിയ ഭൂമി അധിവാസ യോഗ്യമായിരുന്നുമില്ല. വൈദ്യുതി ലൈന്‍ വലിയ്ക്കാനും പൈപ്പ് ലൈന്‍ ഇടാനും മറ്റുമുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്‍എച്ച് 17 ല്‍ ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തിവരെയും എന്‍എച്ച് 47 ല്‍ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും ഭൂമി ഏറ്റെടുക്കണം. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതും അതും അംഗീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കേരളത്തോടുള്ള പ്രഖ്യാപനം.
പക്ഷേ സംസ്ഥാന ഖജനാവിന്റെ നില പരുങ്ങലിലാണ്. ഈ മാസം പുറപ്പെടുവിക്കാന്‍ പോകുന്ന കടപ്പത്രം 5000 കോടിയാണ്. ഈ വര്‍ഷം കടം 8400 കോടി. ആകെ കടം 1.25 ലക്ഷം കോടി. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നടപ്പുവര്‍ഷം ഇനി 4000 കോടി രൂപ കൂടി മാത്രമേ വായ്പ എടുക്കാന്‍ കഴിയൂ. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനം കടം!
ഈ സാമ്പത്തിക വര്‍ഷം 13,900 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്കി. വരുമാനം വര്‍ധിക്കാതെ വായ്പ പെരുകുന്ന സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയാതെ തന്നെ ഊഹിക്കാനാകും. സര്‍ക്കാരിന്റെ നിത്യചെലവുകള്‍ക്ക് കടമെടുക്കുന്നത് അപകടമാണെന്ന് സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ദേശീയ പാത വികസനത്തിനുവേണ്ട 3400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 13,500 കോടി രൂപ വേണ്ടിവരും. 669 കി.മീ. റോഡ് 45 മീറ്ററായി വികസിപ്പിക്കാന്‍ ഏറ്റെടുക്കേണ്ടത് 3400 ഏക്കര്‍ ഭൂമിയാണ്. 13,500 കോടി രൂപയെങ്കിലും വേണ്ടിവരും ഇതിന്. ഈ തുക ദേശീയപാത അതോറിറ്റി നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പക്ഷേ 1996 ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരമേ നല്കാന് കേരളത്തിന് സാധിക്കുകയുള്ളൂ. കേരളത്തില്‍ പല സ്ഥലത്തും സെന്റിന് പത്തും പന്ത്രണ്ടും ലക്ഷം വേണ്ടിവരും.
കേരളത്തിനും ഗോവയ്ക്കും മാത്രമാണ് 45 മീറ്റര്‍ വീതി അനുവദിക്കപ്പെട്ടത്. ഇനിയും സ്ഥലമെടുത്തു നല്‍കിയില്ലെങ്കില്‍ ദേശീയപാത എന്നത് സ്വപ്നമായി അവശേഷിക്കും എന്ന തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനത്തിന് പിറകില്‍. ഈ വാഗ്ദാനം നടപ്പാക്കാന്‍ എങ്ങനെ എത്രകണ്ട് സാധ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സ്ഥലം കൊടുത്താല്‍ മാത്രമേ റോഡ് വീതി കൂട്ടാനുള്ള ടെന്‍ഡറും മറ്റു നടപടികളുമായി മുന്നോട്ട് പോകാനാകുകയുള്ളൂ.ദേശീയപാതയുടെ വീതി 60 മീറ്റര്‍ എന്നതാണ് ദേശീയ നിലവാരം. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് 45 മീറ്റര്‍ എന്ന ഈ പ്രത്യേക അനുമതി.
കേരളത്തിലെ റോഡുകളുടെ വീതി കുറവും ശോച്യാവസ്ഥയും കാരണം ആണ് ഇവിടെ റോഡപകടങ്ങളും മരണങ്ങളും കൂടുന്നത്. ഭാരതത്തില്‍ ഏറ്റവുമധികം റോഡപകട മരണങ്ങള് കേരളത്തിലാണ്. ഇവിടെ കൂടുതല്‍ റോഡുകളും വീതിയുള്ള റോഡുകളും അനിവാര്യമാണ്. എങ്കിലും ഭൂമിയെ കെട്ടിപ്പിടിക്കുന്ന, വെട്ടിപ്പിടിക്കുന്ന മലയാളികള്‍ ഭൂമി നല്കാന് വൈമനസ്യം കാട്ടുന്നു.
ഇപ്പോള്‍ തന്നെ 1.25 ലക്ഷം കോടി രൂപ കടമുള്ള സംസ്ഥാന സര്‍ക്കാര്‍ 3400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള 13,500 കോടി എങ്ങനെ കണ്ടെത്തും? പാതയുടെ വീതി 30 മീറ്ററാക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ പണം കണ്ടെത്താനുള്ള വൈഷമ്യമായിരുന്നു. പക്ഷേ വാഹനങ്ങള്‍ ദിനംപ്രതി കൂടുന്ന, കുണ്ടും കുഴിയും നിറഞ്ഞ, ഒരിക്കലും നന്നാക്കാത്ത, റോഡുകള്‍ക്ക് വീതി കൂടിയില്ലെങ്കില്‍ വാഹനാപകട സാധ്യത കൂടുകയേയുള്ളൂ. അതുകൊണ്ട് എന്‍എച്ച് റോഡുകളുടെ വീതി 45 മീറ്ററെങ്കിലും വേണമെന്ന ആവശ്യം ഉചിതമാണ്. പക്ഷേ പണം എവിടെ എങ്ങനെ സമാഹരിക്കും എന്നത് ചോദ്യചിഹ്നമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: