ഇടതുപക്ഷക്കാരനായ കവി എന്നാണ് വയലാര്രാമവര്മ്മയെക്കുറിച്ച് പൊതുവെ വിശേഷിപ്പിച്ചു കേള്‍ക്കാറ്. ഇടതുപക്ഷാഭിമുഖ്യമുള്ളവര്ക്കൊപ്പം നടന്ന കവി എന്ന് തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ശരി. വയലാറിന്റെ കാവ്യജീവിതം ഒരിക്കലും ഇടതുപക്ഷാഭിമുഖ്യമായിരുന്നില്ല. അത് ആര്‍ഷഭാരത സംസ്കാരത്തിലൂന്നിയുള്ളതും സനാതന ദേശീയതയ്ക്കൊപ്പം നില്‍ക്കുന്നതുമായിരുന്നു.
”കാലമാണവിശ്രമം പായുമെന്നശ്വം; സ്നേഹ
ജ്ജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം”.
തന്റെ ആത്മാവിന്റെ കയ്യൊപ്പു ചാര്‍ത്തി വയലാര്‍ കുറിച്ചതിങ്ങനെയാണ്. കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസ്സിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 27ന് മുപ്പത്തിയൊന്പത് ആണ്ടുകള്‍ തികയുന്നു. അനശ്വരഗാനങ്ങളിലൂടെ, കവിതകളിലൂടെ, എന്നും മലയാളിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുകയാണ് വയലാര്‍ രാമവര്‍മ്മയെന്ന മഹാപ്രതിഭ.
വാചാലമായ കവിതകളുടെ കവിയായിരുന്നു വയലാര്‍. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനം തെളിഞ്ഞുകാണാം. പിന്നീട് വന്ന കവിതകളിലെല്ലാം ഭാരതത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിലൂന്നി നില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. വയലാര്‍ രചിച്ച ചില നാടക ഗാനങ്ങളെ കൂട്ടുപിടിച്ച് ഇടതുപക്ഷക്കാരായ നിരൂപകരും കലാപ്രവര്‍ത്തകരും വയലാറിനെ ഇടതുപക്ഷക്കാരനായി വ്യാഖ്യാനിച്ച് മാറ്റുകയാണുണ്ടായത്.
വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയില്‍ വയലാറിന് അപാരമായ ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം അതിന്റെ പ്രതിഫലനങ്ങള്‍ വ്യക്തമാണ്. സിനിമാഗാനങ്ങളിലും ഭക്തിയും തത്വജ്ഞാനവും മുഴച്ചു നില്ക്കുന്നു. ഭാരതീയ ഇതിഹാസങ്ങളിലും വേദങ്ങളിലുമെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അത്രത്തോളമായിരുന്നു. ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കഴിവാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു വയലാറിന്റെ ഗാനപ്രപഞ്ചം.
വാളിനേക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ ആദ്യന്തം പ്രകാശിച്ചു നിന്നു. 1950-1961 കാലഘട്ടത്തില്‍ കൊന്തയും പൂണൂലും, നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം, എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചു. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ വയലാറിന്റെ കഥാസമാഹാരങ്ങളാണ്. പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രവിവരണഗ്രന്ഥവും ശ്രദ്ധേയമാണ്.
വയലാറിന് അക്കാലത്ത് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. അവരെല്ലാവരും കവികളോ ഗാനരചയിതാക്കളോ ആയിരുന്നില്ല. അക്കാലത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ രാമവര്‍മ്മ എന്ന കവിയെ നശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം സുഹൃത്തുക്കളായി കൂടിയവര്‍ രാമവര്‍മ്മയിലെ കവിയെ മുതലെടുക്കുകയും അദ്ദേഹത്തെ മദ്യത്തിനടിമയാക്കുകയും ചെയ്തു.
വയലാറിന്റെ വിപ്ലവഗാനങ്ങളെന്ന പേരില്‍ പ്രശസ്തമായ പല നാടകഗാനങ്ങളും സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ രചിച്ചിട്ടുള്ളവയാണ്. ഏതുതരത്തിലും രചന നിര്‍വ്വഹിക്കാനുള്ള വയലാറിന്റെ കഴിവാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഹൈന്ദവ ദൈവവിശ്വാസിയായിരുന്ന അദ്ദേഹം ഭക്തിയുടെ ഉത്തുംഗശൃംഗത്തിലിരുന്നാണ് പല ഭക്തിഗാനങ്ങളും രചിച്ചിട്ടുള്ളത്. ഏതു മതത്തില്‍പെട്ട ഭക്തിഗാനങ്ങള്‍ രചിക്കുമ്പോഴും അതില്‍ പൂര്‍ണ്ണമായി അലിഞ്ഞു ചേരാന്‍ അദ്ദേഹത്തിനായി. ഭക്തിയുടെ വഴിയില്‍ നിന്ന് വയലാറിനെ വ്യതിചലിപ്പിച്ചതും സുഹൃത്തുക്കളാണ്. മദ്യത്തിന് അടിമയാക്കി വയലാറിനെ വഴിതെറ്റിക്കുകയായിരുന്നു. വിപ്ലവ നാടകഗാനങ്ങള്‍ പലതും മദ്യം വാങ്ങിക്കൊടുത്ത് മദ്യശാലയില്‍ വച്ചു തന്നെ എഴുതിപ്പിക്കുന്നവയായിരുന്നുവെന്ന് അക്കാലത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അടിമുടി കവിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് വിപ്ലവവും ഗാന്ധിസവും മതവുമെല്ലാം ഒരു പോലെ വഴങ്ങി. എന്നാല്‍ അക്കാലത്തെ സാമൂഹ്യാന്തരീക്ഷം സമ്പന്നനും ദരിദ്രനുമെന്ന രണ്ടു വര്‍ഗ്ഗത്തിനപ്പുറം, മേല്ജാതിക്കാരന് സമ്പന്നനും താഴ്ന്ന ജാതിക്കാര്‍ അവരുടെ അടിയാളരും എന്നതായിരുന്നു. എല്ലാവരെയും ഒരു പോലെ കണ്ടിരുന്ന കവിക്ക് പക്ഷേ, അതിഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം മേലാള വര്‍ഗ്ഗത്തിന്റെ സമ്പന്നതയുടെ അഹങ്കാരത്തിനെതിരെയും കീഴാള, മേലാള ചേരിതിരിവിനെതിരെയും തൂലിക ചലിപ്പിച്ചു. അതൊന്നും കമ്മ്യൂണിസമായിരുന്നില്ല. അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന തെറ്റിനെ എതിര്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ഉന്നത കുടുംബത്തില്‍ ജനിച്ചിട്ടും കീഴാളര്‍ക്കു വേണ്ടി അദ്ദേഹം വാദിച്ചപ്പോള്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കി മുദ്രകുത്തുകയായിരുന്നു.
”സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്നെഴുതിയതിലൂടെ അദ്ദേഹം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട്. ഒരു തത്വശാസ്ത്രത്തിലും തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ വയലാര്‍ ദുഃഖിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്കൊപ്പമാണ് താനെന്ന് ഉറച്ച ഭാഷയില്‍ വ്യക്തമാക്കി. താഴ്ന്നജാതിക്കാരുടെ വീട്ടില്‍ വയലാര്‍ അന്തിയുറങ്ങിയതായി കേട്ടിട്ടുണ്ട്. അക്കാലത്ത് അത് വലിയ സംഭവമായിരുന്നിരിക്കാം. അവിടെയും അദ്ദേഹത്തെ ബോധപൂര്‍വ്വമായി നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ചിലരുടെ ചരടുവലികളില്‍ അദ്ദേഹം പെട്ടുപോകുകയായിരുന്നു. ജീവിതത്തെ വഴിപിഴപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കെണിയില്‍ വീണുപോയ കവിയാണ് വയലാര്‍ രാമവര്‍മ്മ.
നാല്‍പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച് 25ന് ആയിരുന്നു വയലാറിന്റെ ജനനം. 1975 ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.
തികഞ്ഞ കൃഷ്ണഭക്തനായിരുന്നു വയലാര്‍ രാമവര്‍മ്മ. പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങള്‍ സിനിമയ്ക്കു വേണ്ടിയും അല്ലാതെയും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുരുവായൂരപ്പനോട് അതിയായ പ്രണയം എന്നും അദ്ദേഹം കൂടെ കൊണ്ടുനടന്നു.
”ഗുരുവായൂരമ്പലനടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും
ഞാന്‍ ഗോപകുമാരനെ കാണും
ഓമല്‍ച്ചൊടികള്‍ ചുംബിക്കും
ഓടക്കുഴല്‍ ഞാന്‍ ചോദിക്കും
മനസ കലികയിലമൃതം പകരും
വേണു നാദം കേള്‍ക്കും ശ്രീകൃഷ്ണ
വേണു നാദം കേള്‍ക്കും….”
എന്ന ഗാനം ഗുരുവായൂരപ്പനില്‍ അഗാധമായ പ്രണയമുള്ള ഒരു ഭക്തനു മാത്രം എഴുതാന്‍ കഴിയുന്നതാണ്. തന്റെ സ്ഥിരം നാടക ഗാനങ്ങളുടെ ശൈലിയില്‍ നിന്ന് വേറിട്ട എഴുത്തായിരുന്നു അത്. ഇത്തരത്തിലുള്ള നിരവധി ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍ വയലാറിന്റെതായി മലയാളിക്ക് ലഭിച്ചിട്ടുണ്ട്.
”തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം
മയില്‍പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം
അഗതിയാമടിയന്റെ അശ്രുവീണു കുതിര്‍ന്നൊരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണികാണേണം….” ഇതെഴുതാനും അപാരമായ ഭക്തിയുള്ള കവിക്കു മാത്രമേ കഴിയൂ.
കൂടെ നടന്ന് മദ്യപിപ്പിക്കുകയും, കുടിച്ചെഴുതുന്ന കവിതകളും നാടകഗാനങ്ങളും മഹത്തരമാണെന്ന് ഒപ്പം നടന്ന് പറഞ്ഞും വയലാറിലെ കവിയെ നശിപ്പിച്ചവര്‍ നമ്മുടെ ഭാഷയോടും സമൂഹത്തോടും വലിയ അപരാധമാണ് ചെയ്തത്. വിപ്ലവ കവിയെന്നും, ഇടതുപക്ഷക്കാരനായ കവിയെന്നും മുദ്രകുത്തി വയലാറിനെ പാര്‍ശ്വവത്കരിക്കാന്‍ പലരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയും അതിനു പിന്നിലില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വയലാര്‍ അനശ്വരനാകുന്നത് അദ്ദേഹം എഴുതിയ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന ചുരുക്കം ചില നാടക-സിനിമാ ഗാനങ്ങളിലൂടെയല്ല. നിരവധിയാര്‍ന്ന അദ്ദേഹത്തിന്റെ കവിതകളിലൂടെയും സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സ്വപ്നം വിടരുന്ന ഒരായിരം ഗാനങ്ങളിലൂടെയും ഭക്തിപാരവശ്യം തുളുമ്പുന്ന ഗാനങ്ങളിലൂടെയുമാണ്. മലകള്‍ക്കും പുഴകള്‍ക്കും പൂവനങ്ങള്‍ക്കും മലയാളിപ്പെണ്ണിനുമെല്ലാം തന്റെ കവിതകളില്‍ ഇടം നല്കിയ വയലാറിന്റെ ഗാനങ്ങള്‍ ഇന്നും നമ്മുടെ മനസില്‍ സ്വര്‍ണച്ചാമരം വീശിയെത്തുന്നു. അതൊന്നും വിപ്ലവത്തിന്റെ പേരിലേയല്ല. വയലാര്‍ ഇടതുപക്ഷ കവിയല്ല. മനുഷ്യന്റെ ഒപ്പം നില്ക്കുന്ന, സനാതന സംസ്കാരത്തിനൊപ്പം ചേരുന്ന കവിയാണ്. മരണത്തിന്റെ നാല്പതാം ആണ്ടിലേക്ക് കടക്കുമ്പോള്‍ വയലാര്‍ പുനര്‍വായനയ്ക്ക് വിധേയമാകുക തന്നെ വേണം.
”രാഗമരാളങ്ങളൊഴുകി വരും
രാവൊരു യമുനാ നദിയാകും
നീലക്കടമ്പുകള്‍ താനേ പൂക്കും
താലവൃന്ദം വീശും പൂന്തെന്നല്‍
താല വൃന്ദം വീശും…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: