ഇന്ന് വയോവൃദ്ധര്‍ പീഡിപ്പിക്കപ്പെടുന്നതും ഉപേക്ഷിക്കപ്പെടുന്നതും മാധ്യമങ്ങളിലെ നിത്യവാര്‍ത്തയാണ്. സ്വന്തം മക്കള്‍ പോലും സ്വത്ത് എഴുതിവാങ്ങിയശേഷം അമ്മയെ ആട്ടിന്കൂട്ടിലടച്ച സംഭവവും വാര്‍ത്തയായിരുന്നു. പക്ഷെ അധ്യാപിക കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം ഉളവാക്കിയ ജനരോഷം ഈ വൃദ്ധമാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവര്‍ അതര്‍ഹിക്കുന്നു എന്നാണോ ജനാഭിപ്രായം?
കൊച്ചിയിലെ ടിഡി റോഡില്‍ ഏകമകന് പോര്‍ട്ട്ട്രസ്റ്റ് ഉദ്യോഗസ്ഥയായിരുന്ന വൃദ്ധമാതാവിനെ അടച്ചുപൂട്ടിയ മുറിയിലാണ് താമസിപ്പിച്ചത്. കൂട്ടിന് ഒരു പട്ടിക്കുടുംബവും. കടുത്ത പ്രമേഹരോഗിയായ അമ്മക്ക് ഭക്ഷണം വല്ലപ്പോഴും നല്‍കും.
ആറുമാസത്തിനിടെ 151 അനാഥ മൃതദേഹങ്ങള്‍ കണ്ടുവെന്നാണ് പത്രറിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലാണത്രെ ഏറ്റവുമധികം അനാഥ മൃതദേഹങ്ങള്‍ കണ്ടത്. മക്കളുടെയും ബന്ധുക്കളുടെയും പീഡനം സഹിക്കാതെ ഇറങ്ങിപ്പോന്നവരോ ഇറക്കിവിട്ടവരോ ആയിരിക്കും ഇവര്‍. കേരളത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥ അപ്രത്യക്ഷമായതോടെ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് വയോവൃദ്ധരാണ്. സ്വത്ത് എഴുതിക്കിട്ടിയാല്‍ മാതാപിതാക്കള്‍ പിന്നെ ഭാരമായി ത്തീരുന്ന ഭാരതസംസ്കാരം!
ഭാരതത്തില്‍ ഒരു ദശലക്ഷം വൃദ്ധര്‍ കൂടുന്നുവെന്ന് ഒരു പഠനം പറയുന്നു. കേരളത്തില്‍തന്നെ 32 ദശലക്ഷം പേരില്‍ 12 ശതമാനം വൃദ്ധരാണ്. 80 വയസ്സുള്ളവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഇന്ന് കേരളം വയസാകുകയാണ്, ഭാരതത്തില്‍ വൃദ്ധരുടെ എണ്ണം എല്ലാ വര്‍ഷവും 2.3 ശതമാനം വര്ധിക്കുന്നുവത്രെ. ഇവരില്‍ത്തന്നെ മൂന്നില്‍ ഒരു ശതമാനം മാത്രമാണ് ആരോഗ്യമുള്ളവര്‍. ലോകത്തുതന്നെ വൃദ്ധരില്‍ 55 ശതമാനവും സ്ത്രീകളാണ്. 60-ലധികം പ്രായമുള്ളവര്‍ 10.48 ശതമാനം വരും. ഇവരില്‍ 59.3 ശതമാനവും വിധവകളാണ്. സംസ്ഥാന വനിതാ കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നത് ഗുരുവായൂര്‍ അമ്പലനടയില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുവെന്നാണ്. പക്ഷെ സര്‍ക്കാരും പോലീസും ഇത് അവഗണിക്കുന്നു.
സംസ്കാരം സംസ്കാരശൂന്യതയില് എത്തിനില്ക്കുമ്പോള് ബന്ധങ്ങള്‍ക്ക് പവിത്രതയോ സ്നേഹപൂര്‍വമായ കടമയോ അല്ലാതാകുന്നു. ഇത് ഭാരതം ആകമാനം കണ്ടുവരുന്ന പ്രവണതയാണ്. അധികവും സംഭവിക്കുന്നതാകട്ടെ അണുകുടുംബങ്ങളിലാണ്. വാര്ധക്യപുച്ഛം എന്ന അണുബാധ ബാധിച്ചവരാണ് അണുകുടുംബവാസികള്.
ഇന്ന് ആരോഗ്യസൂചിക ഉയര്‍ന്നപ്പോള്‍ ആയുര്‍ദൈര്‍ഘ്യം കൂടി. വൃദ്ധമാതാപിതാക്കള്‍ പീഡിതരും ഉപേക്ഷിക്കപ്പെട്ടവരുമായി മാറുന്ന രീതി കുതിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഇതില്‍ നിഷ്ക്രിയരാണ്. 2007 ല്‍ വൃദ്ധ സംരക്ഷണത്തിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും അത് ഇതുവരെ പാസാക്കിയിട്ടില്ല എന്നതുതന്നെ അടിവരയിടുന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധത ഇല്ലായ്മയും അലംഭാവവുമാണ്. അതുപോലെതന്നെ വൃദ്ധസംരക്ഷണത്തിന് ഒരു നയംപോലും രൂപീകരിക്കപ്പെട്ടിട്ടില്ല. നയം രൂപീകരിച്ചാലും, മക്കളുടെ മനോഭാവത്തിനാണ് മാറ്റം വരേണ്ടത്.
വൃദ്ധര്‍ക്ക് ജോലിചെയ്യാന്‍ സാധ്യമല്ല. സ്വത്ത് മക്കള്‍ കൈക്കലാക്കിയവര്‍ക്ക് ധനസ്ഥിതിയുമില്ല. ആണ്മക്കളില്ലാത്ത വിധവകള്‍ക്ക് പെന്ഷന് ആനുകൂല്യമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അതുപോലുമില്ല. കേരളവും ഭാരതവും വാര്ധക്യത്തിലെത്തിനില്ക്കുന്നു എന്ന അവസ്ഥ തിരിച്ചറിഞ്ഞ് അവരുടെ സംരക്ഷണത്തിന് നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പലരും അല്‍ഷൈമേഴ്സ് ബാധിതരാകയാല് താനാരാണെന്നോ ബന്ധുക്കള്‍ ആരാണെന്നോ വീട് എവിടെയാണെന്നോ പറയാന്‍പോലും സാധ്യമല്ല.
കേരളത്തില്‍ വൃദ്ധസദനങ്ങളുണ്ടെങ്കിലും അത് അംഗങ്ങളെക്കൊണ്ട് നിറഞ്ഞു കവിയുകയാണ്. മക്കള്‍ ഉപേക്ഷിച്ച വൃദ്ധദമ്പതിമാരില്‍ ഭാര്യ ഒരു വൃദ്ധസദനത്തിലും ഭര്‍ത്താവ് മറ്റൊരു പുരുഷവൃദ്ധസദനത്തിലുമാകുമ്പോള് അവര്‍ക്ക് പരസ്പരം സമാധാനം പകരാനും അസാധ്യമാണ്.
ജനസംഖ്യയുടെ വാര്‍ധക്യാവസ്ഥ വര്‍ധിക്കുമ്പോള്‍, അതില്‍ ഏകദേശം 60 ശതമാനത്തോളം സ്ത്രീകളും വിധവകളും ആകുമ്പോള്‍ ജീവിതം ഭാരമാകുന്നു. ആയുര്‍ദൈര്‍ഘ്യം വികസനസൂചികയുടെ അടയാളമായിരുന്നുവെങ്കില്‍ ഇന്ന് അത് ദുരവസ്ഥയുടെ സൂചികയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വൃദ്ധസംരക്ഷണം ഒരു നയമല്ലാത്തിടത്തോളം, കുടുംബബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെട്ടപ്പോള്‍, ഏകാകിത്വം തലവിധിയായി മാറുമ്പോള്‍ ഇവര്‍ക്ക് സംസാരിക്കാന്‍ ചുമരുകള്‍ മാത്രം.
ഇന്ന് വാര്‍ധക്യം ഒരവസ്ഥയല്ല, ഒരു രോഗമാണ് എന്ന നിലയിലേക്ക് സിനാറിനോ അധഃപതിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: