പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയഭേരിയുടെ മാറ്റുകൂട്ടി പെട്രോള്‍ പാചകവാതക സബ്സിഡി പ്രഖ്യാപനം വന്നിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചശേഷം വന്ന പ്രഖ്യാപനത്തിന് രാഷ്ട്രീയ ലക്ഷ്യമല്ല, ജനക്ഷേമമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു മഹാരാഷ്ട്ര, ഹരിയാന വിജയത്തിനുശേഷം വന്ന പ്രഖ്യാപനം.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ഡീസല്‍ വിലനിയന്ത്രണാധികാരം പ്രധാനമന്ത്രി ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമ്പോള്‍ ചരക്കുവണ്ടികളുടെ ചെലവ് കുറയ്ക്കുകയും തത്ഫലമായി ഇപ്പോള്‍ കുതിച്ചുയരുന്ന, പാവങ്ങള്‍ക്ക് പീഡനമാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയും ചെയ്യും.
ലോറി ഉടമകള്‍ ഇപ്പോള്‍തന്നെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ധന വിലനയം രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അന്ന് അതിനോട് ജനങ്ങള്‍ പ്രതികരിച്ച രീതി ദൃശ്യ-മാധ്യമങ്ങളില്‍ കണ്ടതാണ്. രാജ്യത്തിന്റെ വ്യവസായമേഖലയുടെ താക്കോല്‍സ്ഥാനത്തുള്ള ഓട്ടോമൊബൈല്‍ മേഖല ഈ നയവ്യതിയാനം മൂലം കുതിപ്പ് വീണ്ടെടുക്കും. വന്‍കിട നിര്‍മ്മാണങ്ങള്‍ മുതല്‍ ചെറുകിട നിര്‍മ്മാണ രംഗത്തുവരെ വമ്പിച്ച തൊഴില്‍ സാധ്യതയാണ് ഈ തീരുമാനം നല്‍കുന്നത്.
വ്യവസായമേഖലയ്ക്ക് മാത്രമല്ല, ഗാര്‍ഹിക മേഖലയ്ക്കും പ്രധാനമന്ത്രിയുടെ പുതിയ നയം സഹായകരമാകും. പാചകവാതകത്തിന്റെ സബ്സിഡി സിലിണ്ടര്‍ കണക്കില്‍നിന്ന് ഉപയോഗിക്കുന്ന അളവിന്റെ അടിസ്ഥാനത്തിലേക്കുള്ള മാറ്റം ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകും. ബദല്‍ ഊര്‍ജ സംവിധാനങ്ങള്‍ തേടുന്നവര്‍ക്കും പൊതു വാതകസംവിധാനം ഉപയോഗിക്കുന്ന ഫഌറ്റ് ജീവനക്കാര്‍ക്കും ഇത് ആശ്വാസമാകും.
സിഎന്‍ജി, പിഎന്‍ജി വാതകവില കിലോയ്ക്ക് 4.26 രൂപയും 2.26 രൂപയും വര്‍ധിപ്പിച്ചെങ്കിലും ഇത് ഉപഭോക്താക്കളെ ബാധിക്കുന്നില്ല എന്ന വസ്തുത നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ നയത്തിന് അടിവരയിടുന്നു. യുപിഎ സര്‍ക്കാര്‍ നിരന്തരം ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നത് ട്രക്ക് ഗതാഗതമേഖലയ്ക്ക് ബുദ്ധിമുട്ടുളവാക്കിയിരുന്നു. ചരക്ക് ഗതാഗത ചെലവിലെ കുറവ് സ്വഭാവികമായും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.
ഡീസല്‍വില നിയന്ത്രണം ഇന്ധന വിതരണ കമ്പനികളായ റിലയന്‍സ്, എസാര്‍ ഷെല്‍ എന്നിവര്‍ക്കാണ് ഏറ്റവും ഗുണകരം. 3000 ഔട്ട്ലെറ്റുകള് യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയം കാരണം പൂട്ടേണ്ടിവന്നിരുന്നു. വില നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൊടുത്തതുവഴി വിതരണ കമ്പനികള്‍ക്ക് വില തീരുമാനിക്കാം. ഇതുമൂലം ഈ രംഗത്തുയര്ന്നേക്കാവുന്ന കടുത്ത മത്സരവും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. കിലോ അളവ് കണക്കാക്കി പാചകവാതകം വിതരണം ചെയ്യുന്നത് മാറ്റി ഗ്യാസ് സബ്സിഡിയും കിലോഗ്രാം അടിസ്ഥാനത്തില്‍ കണക്കാക്കിയായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഗ്യാസ് കണക്ഷനില്ലാത്ത ചേരിനിവാസികള്‍ ചെറിയ ഗ്യാസ് സിലിണ്ടര്‍ വിപണിയില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ്.
ഇനിമുതല്‍ ചേരിനിവാസികള്‍ക്കും സബ്സിഡി ആനുകൂല്യം ലഭ്യമാകും.
ഈ തീരുമാനം രാജ്യത്തെ സമ്പദ്മേഖലയ്ക്കും സാധാരണക്കാര്‍ക്കും ചേരിനിവാസികള്‍ക്കുപോലും ഗുണകരമാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും തിളങ്ങിനില്ക്കുന്നു. മുമ്പ് പാചകവാതകവില കൂടെക്കൂടെ മാറുമായിരുന്നു. ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ മാത്രമായിരിക്കും വിലവ്യത്യാസം ബാധകമാകുക. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായിരിക്കും വില പുതുക്കല്‍.
അടുത്ത ആറുമാസത്തേയ്ക്ക് പാചകവാതകവിലയില്‍ വ്യത്യാസം ഉണ്ടാകുകയില്ല. കൂടാതെ ബദല്‍ ഊര്ജമാര്ഗങ്ങള്ക്കുള്ള പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും വാചകക്കസര്‍ത്ത് മാത്രമേയുള്ളൂവെന്നും മറ്റുമുള്ള സോണിയ-രാഹുല്‍ വായ്ത്താരിയ്ക്കും കിട്ടുന്ന കനത്ത പ്രഹരമാണിത്.
അഞ്ചുവര്‍ഷം ജനങ്ങളെ പീഡിപ്പിച്ച് കോര്‍പ്പറേറ്റ് പ്രീണനം നടത്തി അഴിമതിയില്‍ മുങ്ങിയിരുന്ന യുപിഎ ഭരണം മാറിയതിന്റെ ആഘോഷമാണ് ഇനി ജനങ്ങള്‍ ആസ്വദിക്കാന്‍ പോകുന്നത്. ഈ ആശ്വാസനിമിഷത്തില് ഡീസലിന് ഒരു രൂപ അധികനികുതി ചുമത്തി സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. ഡീസലിന് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ച നികുതിയിളവ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: