മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും നേട്ടങ്ങള്‍ കൊയ്തപ്പോള്‍ രാജ്താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒന്നും നേടാനായില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനോടൊപ്പം പാര്‍ട്ടിയുടെകൂടി മരണമാണ് കുറിക്കപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് എംഎന്‍എസിനു ഏറ്റുവാങ്ങേണ്ടി വന്നത്. 288 മണ്ഡലങ്ങളില്‍ മത്സരിച്ച നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. 2009-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കനത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വ്യക്തമായ മുന്നേറ്റം നടത്തുന്നതില്‍ പാര്‍ട്ടിക്കുണ്ടായ പരാജയമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം.
2006-ല്‍ ശിവസേനയില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം 2009-ലെ തെരഞ്ഞെടുപ്പിലാണ് എംഎന്‍എസ് ആദ്യമായി മത്സരിച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെയും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രചാരണമാണ് രാജ്താക്കറെ അന്ന് നടത്തിയത്. ബിജെപി-ശിവസേന സഖ്യം ഒരുമിച്ചപ്പോള്‍ ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ എംഎന്‍എസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായി.
മത്സരിച്ച 143 സീറ്റുകളില്‍ 13 സീറ്റുകള്‍ സ്വന്തമാക്കി എംഎന്‍എസ് ചരിത്രം രചിച്ചു. നഗരപ്രദേശങ്ങളില്‍ നിന്നുമാത്രം 24 ശതമാനം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ആറു സീറ്റുകള്‍ മാത്രം നേടിയ ശിവസേവന മുംബൈയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാകുകയും ചെയ്തു. മുംബൈയിലെ 36 മണ്ഡലങ്ങളില്‍ സഖ്യമായി മത്സരിച്ച ബിജെപിയും-ശിവസേനയും ആകെ 11 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. 2009-ലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ട്ടിയുടെ നിലപാടുകളില്‍ മാറ്റമുണ്ടാക്കി. മറാത്തയിലെ മണ്ണിന് മക്കള്‍ വാദമായിരുന്നു പ്രധാന അജണ്ടയെങ്കിലും കോണ്‍ഗ്രസ് -എന്‍സിപി സഖ്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കിടെ മണ്ണിന് മക്കള്‍ വാദവും പരാജയപ്പെട്ടു.
പാര്‍ട്ടി ശരിയായ ദിശയിലായിരുന്നില്ല പോയതെന്നും വ്യക്തമായ ആശയമോ, അജണ്ടയോ നവനിര്‍മ്മാണ്‍ സേനയ്ക്കുണ്ടായിരുന്നില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മറാത്ത മണ്ണിനുവേണ്ടി മത്രമാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്നും. ഒരിക്കലും സംസ്ഥാനത്തെ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സേന ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതാണ് കനത്ത തിരിച്ചടിക്ക് കാരണമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
അഴിമതിയും കള്ളപ്പണവും മോദി തരംഗവുമെല്ലാം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായപ്പോള്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്കുമുന്നില്‍ വെയ്ക്കാന്‍ താക്കറേക്ക് വ്യക്തമായ അജണ്ട ഉണ്ടായിരുന്നില്ല. വ്യക്തിപ്രഭാവമെന്ന അവകാശവാദം മുറുകെപിടിച്ചാണ് പാര്‍ട്ടി റാലികളില്‍ താക്കറെ പങ്കെടുത്തത്. എന്നാല്‍ സംഘടനയ്ക്ക് ശക്തമായ അടിത്തറ ഇല്ലാത്തതും അജണ്ടയുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഒരാളില്‍ മാത്രം കെട്ടിവെക്കാനാവില്ലെന്ന് ഇതിനിടെ താക്കറെ ജാമ്യമെടുക്കുകയും ചെയ്തു.
ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതോടെ മഹാരാഷ്ട്ര മണ്ണില്‍ ഇതുവരെയുണ്ടായിരുന്ന ശബ്ദമാണ് രാജ്താക്കറെയ്ക്ക് നഷ്ടപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍സേന എന്ന അധ്യായം കൂടി ഇല്ലാതാവുകയാണ്. ഒപ്പം രാജ്താക്കറെയുടെ രാഷ്ട്രീയ ഭാവിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: